‘എ.ഐ നിയന്ത്രണം അനിവാര്യം’: വരാനിരിക്കുന്ന തൊഴിൽ പ്രതിസന്ധിക്കെതിരെ നോബൽ ജേതാക്കളും ടെക് വിദഗ്ധരും
text_fieldsഎ.ഐ സാങ്കേതികവിദ്യയുടെ അതിവേഗത്തിലുള്ള വളർച്ച തൊഴിൽ മേഖലയിൽ വൻതോതിലുള്ള അനിശ്ചിതത്വത്തിന് വഴിയൊരുക്കുമെന്ന് മുന്നറിയിപ്പുമായി പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞരും ടെക് വിദഗ്ധരും. 'വി മസ്റ്റ് ആക്ട് നൗ' എന്ന പേരിൽ പുറത്തിറക്കിയ തുറന്ന കത്തിലാണ്, ആഗോളതലത്തിൽ വരാനിരിക്കുന്ന വലിയ തൊഴിൽ വിസ്ഥാപനങ്ങളെക്കുറിച്ച് ഇവർ ആശങ്ക പങ്കുവെക്കുന്നത്.
അടുത്ത പത്ത് വർഷത്തിനുള്ളിൽ എ.ഐ സാങ്കേതികവിദ്യ അതിശക്തമാകുമെന്നും, വ്യാവസായിക വിപ്ലവത്തേക്കാൾ വലിയൊരു സാമ്പത്തിക മാറ്റത്തിന് ഇത് കാരണമാകുമെന്നും കത്തിൽ പറയുന്നു. എന്നാൽ വ്യാവസായിക വിപ്ലവത്തെ അപേക്ഷിച്ച് വളരെ കുറഞ്ഞ സമയത്തിനുള്ളിലായിരിക്കും ഈ മാറ്റം സംഭവിക്കുക. വൻതോതിലുള്ള തൊഴിൽ നഷ്ടം അടക്കമുള്ള വെല്ലുവിളികൾ ഇതിലൂടെ ഉയർന്നേക്കാം. അതേസമയം, കൃത്യമായ രീതിയിൽ നിയന്ത്രിച്ചാൽ ജീവിതനിലവാരം ഉയർത്താനുള്ള അവസരങ്ങളും ഇതിലൂടെ ലഭിക്കുമെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.
സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയുടെ ഡിജിറ്റൽ ഇക്കോണമി ലാബ് സംഘടിപ്പിച്ച ഈ കത്തിൽ 16 നോബൽ സമ്മാന ജേതാക്കൾ ഉൾപ്പെടെ 200ഓളം പ്രമുഖരാണ് ഇതിൽ ഒപ്പുവെച്ചിരിക്കുന്നത്. മുൻ ഗൂഗ്ൾ സി.ഇ.ഒ എറിക് ഷ്മിത്ത്, ലിങ്ക്ഡ്ഇൻ സഹസ്ഥാപകൻ റീഡ് ഹോഫ്മാൻ, ഇന്ത്യൻ-അമേരിക്കൻ നിക്ഷേപകൻ വിനോദ് ഖോസ്ല, എ.ഐയുടെ പിതാക്കന്മാർ എന്നറിയപ്പെടുന്ന യോഷുവ ബെഞ്ചിയോ, യാൻ ലെകൂൺ തുടങ്ങിയവരും ഒപ്പുവെച്ചവരിൽ ഉൾപ്പെടുന്നു.
സാങ്കേതിക കമ്പനികൾ നിലവിൽ തന്നെ 'എ.ഐ റീസ്ട്രക്ചറിങ്' എന്ന പേരിൽ ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടുന്നത് ഒരു യാഥാർത്ഥ്യമാണ്. ഫേസ്ബുക്ക് ഉടമസ്ഥരായ മെറ്റ, ആമസോൺ, ഒറാക്കിൾ, കോഗ്നിസന്റ് തുടങ്ങിയ വൻകിട കമ്പനികൾ ഇതിനകം തന്നെ ഇതിലേക്ക് കടന്നിട്ടുണ്ട്. എന്നാൽ, എ.ഐ മൂലമുള്ള തൊഴിൽ ആശങ്കകളെ തള്ളിക്കളയുന്നവരും രംഗത്തുണ്ട്. സാങ്കേതിക വിദഗ്ധർ നടത്തുന്ന ഇത്തരം ഭയപ്പെടുത്തലുകൾക്ക് പിന്നിൽ പ്രബുദ്ധരായ ആളുകളുടെ അതിശയോക്തി കലർന്ന ഭയമാണെന്ന വാദവുമായി ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് അടക്കമുള്ളവർ നേരത്തെ രംഗത്തെത്തിയിരുന്നു.
എ.ഐക്ക് എതിരല്ല തങ്ങളെന്നും, മറിച്ച് വരാനിരിക്കുന്ന സാമ്പത്തിക മാറ്റങ്ങളെ നേരിടാൻ സർക്കാരുകളും നയരൂപീകരണക്കാരും അടിയന്തരമായി തയാറെടുക്കണമെന്നുമാണ് ഈ വിദഗ്ധർ ആവശ്യപ്പെടുന്നത്. എ.ഐയെ മനുഷ്യർക്ക് ഉപകാരപ്രദമായ രീതിയിൽ എങ്ങനെ ഉപയോഗിക്കാം എന്നതിനെക്കുറിച്ചാണ് ഗൗരവകരമായ ചർച്ചകൾ നടക്കേണ്ടതെന്നും കത്തിൽ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

