ഐ.എസ്.ആർ.ഒയെ തകർക്കുന്നത് ആരാണ്?
text_fieldsബഹിരാകാശ ഗവേഷണ-പര്യവേക്ഷണ രംഗത്ത് ഇന്ത്യക്ക് ലോകഭൂപടത്തിൽ വിശേഷ പദവി നേടിക്കൊടുത്തതിൽ ഇന്ത്യൻ സ്പേസ് റിസേർച് ഓർഗനൈസേഷൻ (ഐ.എസ്.ആർ.ഒ) വഹിച്ച പങ്ക് ഏറെ വലുതാണ്. പുതു നൂറ്റാണ്ടിൽ, ബഹിരാകാശ ഗവേഷണ മേഖലയിൽ ലോകത്തെ വൻശക്തി രാഷ്ട്രങ്ങൾക്കൊപ്പംതന്നെയാണ് ഇന്ത്യയുടെ സ്ഥാനം. കഴിഞ്ഞ 25 വർഷത്തിനിടെ, ഐ.എസ്.ആർ.ഒയുടെ പ്രധാന ദൗത്യങ്ങളൊന്നും ഉന്നംതെറ്റിയിട്ടില്ല. ചന്ദ്രയാൻ-1 (2008), മംഗൾയാൻ (2014), അസ്ട്രോസാറ്റ് (2015) ചന്ദ്രയാൻ 3 (2023), മിഷൻ ആദിത്യ (2023) തുടങ്ങിയവയുടെ വിജയവിക്ഷേപണങ്ങളോടെതന്നെ ഈ രംഗത്ത് നമ്മുടെ രാജ്യം ആർജിച്ച മികവ് ലോകം കണ്ടതാണ്. സോഫ്റ്റ് ലാൻഡിങ്ങിൽ ചന്ദ്രയാൻ-2നുണ്ടായ (2019) പരാജയം ഒഴിച്ചുനിർത്തിയാൽ കാൽനൂറ്റാണ്ടിനിടെ ഐ.എസ്.ആർ.ഒയുടെ നേതൃത്വത്തിൽ നടത്തിയ ബഹിരാകാശ ശാസ്ത്ര പരീക്ഷണങ്ങളത്രയും വൻവിജയമായിരുന്നു.
മനുഷ്യരുടെ ബഹിരാകാശയാത്രക്ക് കളമൊരുക്കാനായി ഗഗൻയാൻ ഉൾപ്പെടെ വൻ പദ്ധതികളും ഈ വിജയത്തുടർച്ചയിൽതന്നെ പുരോഗമിക്കുകയാണ്. ഈ നേട്ടങ്ങളൊന്നും വെറുതെ സംഭവിച്ചതല്ല; കൃത്യമായ നയത്തിന്റെയൂം ആസുത്രണത്തിന്റെയും അടിസ്ഥാനത്തിൽ ഗവേഷകരും ഭരണകൂടവും ഒരുമിച്ചണിനിരന്നപ്പോൾ വന്നുചേർന്ന ചരിത്ര വിജയങ്ങളായിരുന്നു അവയൊക്കെയും. പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ശാസ്ത്രാവബോധ ചിന്തകളും തദനുസൃതമായ ഭരണാസൂത്രണങ്ങളുമെല്ലാമാണ് ഇന്ത്യക്ക് സ്വന്തമായൊരു ബഹിരാകാശ ഗവേഷണ നിലയം എന്ന സ്വപ്നം യാഥാർഥ്യമാക്കിയത്.
അതോടൊപ്പം, ജീവിതം രാഷ്ട്രത്തിനായി സമർപ്പിച്ച പ്രതിഭാശാലികളായ ഒരുകൂട്ടം ശാസ്ത്രജ്ഞരുടെയും എൻജീനിയർമാരുടെയും പരിശ്രമംകൂടിയായപ്പോൾ ഈ മേഖലയിൽ നമ്മുടെ രാജ്യം മുൻനിരയിലെത്തി. എന്നാലിപ്പോൾ ഐ.എസ്.ആർ.ഒയിൽനിന്ന് കേട്ടുകൊണ്ടിരിക്കുന്നത് ഈ വിജയത്തിന്റെ കഥകളല്ല; കൊഴിഞ്ഞുപോക്കിന്റെ ദൗർഭാഗ്യകരമായ വർത്തമാനങ്ങളാണ്. ഏതാനും ദിവസങ്ങൾക്കിടെ, മുൻനിര ശാസ്ത്രജ്ഞരടക്കം നൂറിലധികം ഉദ്യോഗസ്ഥരാണത്രെ ഇവിടെനിന്നും വി.എസ്.എസ്.സി ഉൾപ്പെടെ അനുബന്ധ ഗവേഷണ സ്ഥാപനങ്ങളിൽനിന്നുമായി രാജിവെച്ചും സ്വയം വിരമിച്ചും മടങ്ങിയത്. ഗവേഷകരുടെയൂം ഉദ്യോഗസ്ഥരുടെയും കൂട്ടത്തോടെയുള്ള പിൻമടക്കം ഐ.എസ്.ആർ.ഒ എന്ന പ്രസ്ഥാനത്തിന്റെ ദൈനംദിന ജോലികളെയും ഗഗൻയാൻ ഉൾപ്പെടെ അഭിമാന പദ്ധതികളെയുമെല്ലാം സാരമായി ബാധിച്ചപ്പോൾ കേന്ദ്ര ശാസ്ത്ര-സാങ്കേതിക വകുപ്പ് മന്ത്രാലയത്തിന് അടിയന്തരമായി ഇടപെടണ്ടേിവന്നു. സ്ഥാപനത്തിൽനിന്ന് വിടുതൽ തേടുന്നതിന് കർക്കശമായ മാനദണ്ഡങ്ങൾ ഏർപ്പെടുത്തി ശാസ്ത്രജ്ഞരുടെ കൊഴിഞ്ഞുപോക്ക് തടയാനാണ് സർക്കാർ ഇപ്പോൾ ശ്രമിക്കുന്നത്.
നമ്മുടെ ബഹിരാകാശ ദൗത്യങ്ങൾ ചന്ദ്രനും ചൊവ്വയുമെല്ലാം കടന്നുമുന്നേറുമ്പോൾതന്നെ ഐ.എസ്.ആർ.ഒയുടെ ഈ ‘ഇടിച്ചിറക്കം’ പ്രതീക്ഷിച്ചതാണ്. സർക്കാറിന്റെ നയപരമായ വീഴ്ചയാണ് അതിന്റെ കാരണം. ഒരുകാലത്ത്, ബഹിരാകാശ ഗവേഷണ മേഖലയിൽ ജോലി ചെയ്യാൻ താൽപര്യപ്പെടുന്നവരുടെ ആദ്യ തെരഞ്ഞെടുപ്പ് ഐ.എസ്.ആർ.ഒ ആയിരുന്നു. ചന്ദ്രയാന്റെ വിജയവിക്ഷേപണത്തിനുശേഷം ഈ പ്രവണത വർധിച്ചതുമാണ്. എന്നാൽ, 2020ൽ ബഹിരാകാശ ഗവേഷണ മേഖല സ്വകാര്യ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെല്ലാം തുറന്നുകൊടുത്തതോടെ ഈ സ്ഥിതി മാറി. ഈ നയം മാറ്റം അന്നേ വിമർശിക്കപ്പെട്ടതാണ്.
സ്കൈ റൂട്ട്, അഗ്നിഗുൽ, പിക്സൽ തുടങ്ങി നിരവധി സ്വകാര്യ ഗവേഷണ സ്ഥാപനങ്ങളും സ്റ്റാർട്ടപ്പുകളും ഇന്ന് ഈ മേഖലയിൽ രാജ്യത്ത് പ്രവർത്തിക്കുന്നുണ്ട്. ഐ.എസ്. ആർ.ഒയിലും അനുബന്ധ ഗവേഷണസ്ഥാപനങ്ങളിലുമെല്ലാം ഉന്നതപദവികളിലിരുന്നവരാണ് ഈ സ്വകാര്യ സ്ഥാപനങ്ങളുടെയും തലപ്പത്തുള്ളത്. സ്വകാര്യ സ്ഥാപനങ്ങൾ റോക്കറ്റ് വിക്ഷേപണത്തിനടക്കം പര്യാപ്തമായതോടെ പുതുതലമുറ ഗവേഷകർ മാത്രമല്ല നിലവിൽ ഐ.എസ്.ആർ.ഒയിലെ സുപ്രധാന പദവികൾ വഹിക്കുന്ന ശാസ്ത്രജ്ഞരടക്കം സ്വകാര്യ സ്ഥാപനങ്ങളിലേക്ക് വൻപ്രതിഫലത്തോടെ റിക്രൂട്ട് ചെയ്യപ്പെടുകയാണ്. ഇത്തരത്തിൽ വൻകൂടുമാറ്റമാണ് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നടന്നത്. ഈ കൊഴിഞ്ഞുപോക്ക് ഐ.എസ്.ആർ.ഒയുടെ പ്രവർത്തനങ്ങളെ കാര്യമായി ബാധിച്ചു.
ഗഗൻയാൻ, പി.എസ്.എസ്.എൽ.വി തുടങ്ങിയ ദൗത്യങ്ങൾ അനന്തമായി നീണ്ടുപോകുന്നതും ഈ പ്രതിസന്ധിമൂലമാണ്. സ്ഥാപനത്തിൽ അവശേഷിക്കുന്ന ഗവേഷകരെ സംബന്ധിച്ച് തൊഴിൽഭാരം കൂടിയത് മറ്റൊരു പ്രശ്നമായും തുടരുന്നു. അതുവഴി തൊഴിൽസമ്മർദത്താലും പലരും രാജിവെച്ച് പോകുന്നു. ബഹിരാകാശ ഗവേഷണത്തിൽ മുൻനിരയിലുള്ള രാജ്യങ്ങളിലെല്ലാം സ്വകാര്യ കമ്പനികൾക്ക് ഇടം നൽകുന്നുണ്ടെങ്കിലും, അത് സർക്കാർ നിയന്ത്രിത ഗവേഷണങ്ങളെ തടസ്സപ്പെടുത്തിയല്ല പ്രവർത്തിക്കുന്നത് എന്ന് കാണാവുന്നതാണ്. എന്നാൽ, ഇന്ത്യയിൽ നയരൂപവത്കരണത്തിലെ പാളിച്ചമൂലം ഐ.എസ്.ആർ.ഒ എന്ന അഭിമാന സ്ഥാപനത്തിന്റെ പ്രവർത്തനം തന്നെയും അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ഈ പാളിച്ച തിരുത്താൻ കേവലം ഉത്തരവുകൾ മതിയാകില്ല.
സംഘ്പരിവാർ നിയന്ത്രണത്തിലുള്ള കേന്ദ്ര സർക്കാറിന്റെ ശാസ്ത്രനയത്തിന്റെകൂടി പ്രശ്നമായി ഈ പ്രതിസന്ധിയെ കാണണം. മോദി സർക്കാർ അധികാരത്തിൽവന്നശേഷം, രാജ്യത്തെ ശാസ്ത്ര സമൂഹം പൊതുവിൽ അസ്വസ്ഥരാണ്. ഗവേഷണ ഫണ്ടുകൾ വെട്ടിക്കുറച്ചും മറ്റും ശാസ്ത്ര ഗവേഷണത്തെ സ്തംഭിപ്പിക്കുന്ന സമീപനമാണ് തുടക്കംമുതലേ സർക്കാർ സ്വീകരിച്ചത്. വലിയ പ്രതിഷേധം ഇതിനെതുടർന്നുണ്ടായി. ബയോ ടെക്നോളജിയിൽ രാജ്യം കണ്ട മികച്ച ശാസ്‍ത്രജ്ഞനായ ഡോ. ശാഹിദ് ജമീൽ അടക്കമുള്ള ഒരുപിടി പ്രതിഭകൾ സർക്കാർ വിലാസം ഗവേഷണം ഉപേക്ഷിച്ചാണ് ഈ പ്രതിഷേധത്തിന്റെ ഭാഗമായത്. മോദി സർക്കാർ ശാസ്ത്രത്തെതന്നെ തെറ്റായി നിർവചിക്കുന്നിടത്ത് തുടങ്ങുന്നു ഈ നയവൈകല്യമെന്നതും അറിയേണ്ടതുണ്ട്.
ശാസ്ത്രത്തിൽ ‘പൗരാണിക ശാസ്ത്ര’മെന്നും ‘ഭാരതീയ ശാസ്ത്ര’മെന്നുമൊക്കെ പുതിയ ശാഖകൾക്ക് രൂപംനൽകി പുരാണങ്ങളെയും ഇതിഹാസങ്ങളെയും ആദ്യം ചരിത്രമായും പിന്നീട് ശാസ്ത്രമായും അവതരിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഏതാനും വർഷങ്ങളായി നടത്തിക്കൊണ്ടിരിക്കുന്നത്. അങ്ങനെയാണ് കൗരവർ ടെസ്റ്റ് ട്യൂബ് ശിശുക്കളും സുദർശന ചക്രം പൗരാണിക മിസൈലുമൊക്കെയായി പുതിയ പ്രബന്ധങ്ങൾ അവതരിപ്പിക്കപ്പെടുന്നത്. ഭാരതീയ സംസ്കാരത്തിന്റെ പേരിൽ ഗോമൂത്ര മരുന്നുകളുടെ ഗവേഷണവും മോദിസർക്കാറിന് കീഴിൽ പൊടിപൊടിക്കുന്നുണ്ട്. രാമായണത്തിൽ പ്രതിപാദിക്കുന്ന ‘മൃതസഞ്ജീവനി’ കണ്ടെത്താൻ ഉത്തരാഖണ്ഡ് സർക്കാർ ചെലവഴിച്ചത് 25 കോടി രൂപയാണ്. ശരിയായ ശാസ്ത്രഗവേഷണ സംരംഭങ്ങളെ അട്ടിമറിക്കുന്ന ഇത്തരം പ്രവണതകളുടെകൂടി പരിണതിയാണ് ഇപ്പോൾ ഐ.എസ്.ആർ.ഒയിൽ സംഭവിച്ചിരിക്കുന്നത്. ഈ ദുരന്തം ഐ.എസ്.ആർ.ഒയിൽ മാത്രമായി പരിമിതപ്പെടുമെന്ന് കരുതാനും ന്യായമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

