കൂറ്റനാട്: ബൈക്ക് റിപ്പയർ ചെയ്യുന്നതിനിടെ തീ പടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ആറങ്ങോട്ടുകരക്കു സമീപം മേലെ തലശ്ശേരി ജുമാമസ്ജിദിനടുത്ത് അത്താണിക്കൽ വീട്ടിൽ മുസ്തഫയുടെ മകൻ മുഹമ്മദ് ഫാരിസ് (22) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്കുശേഷം മൂന്നോടെയായിരുന്നു സംഭവം.
മുഹമ്മദ് ഫാരിസ് ജോലി ചെയ്യുന്ന ചിറ്റണ്ടയിലെ വർക്ക് ഷോപ്പിൽ കേടായ ബൈക്ക് സ്റ്റാർട്ട് ചെയ്യുന്നതിനിടെ തീപ്പൊരി ചിതറി പരിസരത്തുണ്ടായിരുന്ന പെട്രോൾകുപ്പിയിലേക്ക് തീ പടർന്നാണ് പൊള്ളലേറ്റതെന്നാണ് പറയുന്നത്. അതിഗുരുതരാവസ്ഥയിലായ യുവാവിനെ ഉടൻ തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ശനിയാഴ്ച പുലർച്ചെയാണ് മരിച്ചത്. ഖബറടക്കം പോസ്റ്റ്മോർട്ടത്തിനുശേഷം മേലെ തലശ്ശേരി മഹല്ല് ഖബർസ്ഥാനിൽ.