തൃശൂർ: നേത്രരോഗ വിദഗ്ധനും മൈഗ്രേൻ ചികിൽസയിൽ പ്രശസ്തനും വിജയശ്രീ കണ്ണാശുപത്രി മാനേജിങ് ഡയറക്ടറുമായ എം.ജി റോഡ് മണ്ണത്ത് ലെയ്ൻ ‘വിജയശ്രീ’യിൽ ഡോ. കെ. കൃഷ്ണൻകുട്ടി (86) നിര്യാതനായി. നേത്രചികിത്സ രംഗത്തെ ആധുനിക സൗകര്യങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിൽ ഡോ. കൃഷ്ണൻകുട്ടിയും ഭാര്യ പരേതയായ ഡോ. വി.കെ. വിജയലക്ഷ്മിയും വലിയ പങ്കുവഹിച്ചിട്ടുണ്ട്. മുൻ മന്ത്രിയും സ്പീക്കറുമായിരുന്ന വി.എം. സുധീരൻ അടക്കമുള്ളവരുടെ കണ്ണ് ചികിത്സകൻ കൂടിയായിരുന്നു. ചെലവേറിയ ശസ്ത്രക്രിയകൾ അടക്കമുള്ളവ സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവർക്ക് കുറഞ്ഞ ചെലവിൽ നടത്തി. സാധാരണക്കാരുടെ ആശുപത്രിയെന്ന നിലയിലായിരുന്നു വിജയശ്രീയുടെ വളർച്ചയും. മക്കൾ: മിനി കൃഷ്ണൻ (യു.എസ്), ഡോ. ബിന്ദു കൃഷ്ണൻ (തൃശൂർ, ശ്രീ കേരളവർമ കോളജ്). മരുമക്കൾ: വേണുഗോപാൽ തേലക്കാട് (യു.എസ്), കെ.ബി. വേണു (ചലച്ചിത്ര സംവിധായകൻ). സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് പാറമേക്കാവ് ശാന്തിഘട്ടിൽ.