കേളകം (കണ്ണൂർ): കശുമാവിന്തോട്ടത്തിൽ പൊള്ളലേറ്റ് വയോധിക മരിച്ച നിലയിൽ. കൊട്ടിയൂർ ചപ്പമലയിൽ പരേതനായ കരിമ്പനോലിൽ പീതാംബരന്റെ ഭാര്യ പൊന്നമ്മയാണ് (72) മരിച്ചത്. തിങ്കളാഴ്ച രാവിലെ 9.30ഓടെയാണ് സംഭവം. ചപ്പമലയില്‍ വീടിനു സമീപത്തെ കശുമാവിൻതോട്ടത്തിൽ തീയിട്ടത് വീടിനു സമീപത്തേക്കു പടരുന്നത് കണ്ട് ബോധരഹിതയായി വീഴുകയും പൊള്ളലേറ്റ് മരിക്കുകയുമായിരുന്നുവെന്നാണ് പൊലീസ് നിഗമനം. സംഭവ സമയം വീട്ടിലും സമീപത്തും ആരുമുണ്ടായിരുന്നില്ല. മകള്‍ തിരികെ വീട്ടിലെത്തി അമ്മയെ അന്വേഷിച്ചപ്പോഴാണ് സംഭവം അറിയുന്നത്. വീടിനു സമീപത്തെ കശുമാവിൻ തോട്ടത്തിൽ പൊള്ളലേറ്റ നിലയിൽ കണ്ട ഇവരെ ഉടൻ പേരാവൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കടുത്ത വേനലിൽ അതിരൂക്ഷമായ ചൂടാണ് ജില്ലയിൽ അനുഭവപ്പെടുന്നത്. ജില്ലയിലെ മലയോര പ്രദേശങ്ങളിൽ അത്യുഷ്ണക്കാറ്റും വീശുന്നുണ്ട്. വ്യാപകമായി തീപിടിത്തങ്ങളും ഉണ്ടാകുന്നുണ്ട്.
മലയോരപ്രദേശങ്ങളിൽ കാറ്റു കാരണമാണ് തീപിടിത്തങ്ങൾ വ്യാപിക്കുന്നതെന്നാണ് അഗ്നിശമനസേന പറയുന്നത്. ഇത്തരത്തിലുള്ള കാറ്റാണ് പൊന്നമ്മയുടെ വീടിനു സമപത്തേക്ക് പടർന്നതെന്നാണ് കരുതുന്നുത്. സംഭവത്തിൽ കൂടുതൽ പരിശോധന നടത്തും. മക്കള്‍: സുനിത, മിനി, മഞ്ജു. മരുമക്കള്‍: സുരേന്ദ്രന്, സുര, ബാബു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍.