കൊടുവള്ളി (കോഴിക്കോട്): അണ്ടോണയിൽ വെള്ളിയാഴ്ച കാണാതായ വെള്ളച്ചാൽ വി.സി. അഷ്റഫിന്റെ മകൻ മുഹമ്മദ് അമീന്റെ (അനു-എട്ട്) മൃതദേഹം സമീപത്തെ ചെറുപുഴയിൽനിന്ന് കണ്ടെടുത്തു. ശനിയാഴ്ച രാവിലെ റെസ്ക്യൂ ടീം അംഗങ്ങളും നാട്ടുകാരും സംയുക്തമായി നടത്തിയ തിരച്ചിലിനിടെയാണ് തെക്കെ തൊടുകയിൽ കടവിനോട് ചേർന്ന് പുഴയിൽ കമിഴ്ന്നുകിടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകീട്ട് നാലു മണിയോടെയാണ് വീട്ടിൽനിന്ന് പുറത്തുപോയ മുഹമ്മദ് അമീനെ കാണാതായത്. തുടർന്ന് രക്ഷിതാക്കൾ കൊടുവള്ളി പൊലീസിൽ പരാതി നൽകി.
പൊലീസും ഡോഗ് സ്ക്വാഡും മുക്കത്തുനിന്നെത്തിയ അഗ്നിശമന സേനയും നാട്ടുകാരും തിരച്ചിൽ നടത്തിയെങ്കിലും കണ്ടുകിട്ടാത്തതിനാൽ രാത്രി വൈകി തിരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു. ശനിയാഴ്ച രാവിലെ മുതൽ പുഴയിൽ നടത്തിയ തിരച്ചിലിലാണ് 8.40ഓടെ മൃതദേഹം കണ്ടെത്തിയത്. ‘എന്റെ മുക്കം’ സന്നദ്ധ പ്രവർത്തകരും കർമ ഓമശ്ശേരി പ്രവർത്തകരും ചേർന്നാണ് പുഴയിൽനിന്ന് മൃതദേഹം കണ്ടെടുത്തത്. കുട്ടി അബദ്ധത്തിൽ പുഴയിൽ വീണതാവാമെന്നാണ് കരുതുന്നത്. കളരാന്തിരി ജി.എം.എൽ.പി സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർഥിയാണ് മുഹമ്മദ് അമീൻ. മാതാവ്: ഷറീന. സഹോദരങ്ങൾ: മുഹമ്മദ് അസ്ലഹ് (ഡിഗ്രി വിദ്യാർഥി), ആയിഷ ഇസ. മൃതദേഹം അണ്ടോണ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.