കട്ടപ്പന: കാഞ്ചിയാറിലെ ഏലത്തോട്ടത്തിൽ ജോലിക്കെത്തിയ അന്തർസംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് മരിച്ചനിലയിൽ കണ്ടെത്തി. ഝാർഖണ്ഡ് ലഖൻപുർ ഡുംക സ്വദേശി ബെജമിൻ ബസ്കിയാണ് (29) ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. വെങ്ങാലൂർക്കടയിലെ ഏലത്തോട്ടത്തിൽ ഞായറാഴ്ച ഉച്ചക്ക് ഒന്നോടെയാണ് സംഭവം. കോവിഡ് മുൻകരുതൽ നടപടികളുടെ ഭാഗമായി ഏലത്തോട്ടത്തിലെ ഷെഡിൽ ക്വാറൻറീനിൽ ആയിരുന്നു. ഉച്ചഭക്ഷണം തയാറാക്കാൻ പച്ചക്കറി അരിയുന്നതിനിടെ പുറത്തേക്കിറങ്ങിയ ബെജമിനെ പിന്നീട് കഴുത്തുമുറിഞ്ഞ് തറയിൽക്കിടക്കുന്ന നിലയിലാണ് കണ്ടത്. പച്ചക്കറി അരിയാൻ ഉപയോഗിച്ച കത്തികൊണ്ട് കഴുത്ത് മുറിച്ചെന്നാണ് ഒപ്പം ഉണ്ടായിരുന്നവർ പൊലീസിനോട് പറഞ്ഞത്. കട്ടപ്പന ഡിവൈ.എസ്.പി വി.എ. നിഷാദ്മോെൻറ നേതൃത്വത്തിലുള്ള സംഘം നടപടി സ്വീകരിച്ചു. ഇടുക്കിയിൽനിന്നുള്ള ഫോറൻസിക് സംഘം എത്തി കൂടുതൽ പരിശോധന നടത്തി. ഇൻക്വസ്റ്റ് നടപടികൾക്കുശേഷം മൃതദേഹം ഇടുക്കി മെഡിക്കൽ കോളജിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾക്കുശേഷം മൃതദേഹം സ്വദേശമായ ഝാർഖണ്ഡിലേക്ക് കൊണ്ടുപോകും.