കട്ടപ്പന: ആശുപത്രിയിൽ എത്തിക്കാൻ വൈകിയതിനെ തുടർന്ന് യഥാസമയം ചികിത്സ കിട്ടാതെ ആദിവാസി യുവാവ് മരിച്ചു. ഇടുക്കി വന്യജീവി സങ്കേതത്തിൽപെട്ട കണ്ണംപടി വനമേഖലയിലെ വാക്കത്തി ആദിവാസി കുടിയിലെ കണ്ടത്തിൻകരയിൽ സനോജാണ് (34) മരിച്ചത്. ഞായറാഴ്ച രാവിലെ 9.30ന് കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ട സനോജിനെ 15 കിലോമീറ്റർ അകലെയുള്ള ഉപ്പുതറ സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോയെങ്കിലും ആശുപത്രിയിൽ എത്തും മുമ്പ് മരിച്ചു. ഗതാഗത സൗകര്യങ്ങളുടെ അപര്യാപ്തത മൂലം തക്ക സമയത്ത് ആശുപത്രിയിൽ എത്തിക്കാൻ സാധിച്ചില്ല. മൃതദേഹം ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ സുജാത. മകൾ: വൈഗ (നാലര).