Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘പ്രധാനമന്ത്രി...

‘പ്രധാനമന്ത്രി വിദ്യാർഥികളോട് മാപ്പുപറയണം, അമിത് ഷാ രാജിവെക്കണം’; സി.ജെ.പി പ്രക്ഷോഭം അടിച്ചമർത്തിയതിൽ പ്രതിഷേധവുമായി രാഹുൽ ഗാന്ധി

text_fields
bookmark_border
rahul gandhi
cancel
camera_alt

രാഹുൽ ഗാന്ധി

ന്യൂഡൽഹി: സി.ജെ.പി പ്രതിഷേധത്തിൽ പാർലമെന്റിൽ ചർച്ച അനുവദിക്കാത്ത കേന്ദ്ര സർക്കാർ നിലപാടിൽ കടുത്ത പ്രതിഷേധവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനിന്റെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും രാജി ആവശ്യപ്പെട്ട രാഹുൽ ഗാന്ധി, വിദ്യാർഥികൾക്ക് നേരെ നടന്ന അതിക്രമങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ യുവതയോട് പരസ്യമായി മാപ്പുപറയണമെന്നും ആവശ്യപ്പെട്ടു. വിഷയത്തിൽ സഭയിൽ തുറന്ന ചർച്ചക്ക് കേന്ദ്ര സർക്കാർ തയാറാകാത്തതിനെ തുടർന്ന് പ്രതിപക്ഷ നേതാക്കൾ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്നിൽ ഉപരോധ സമരം നടത്തി.

മണിക്കൂറുകൾ നീണ്ട പ്രതിഷേധത്തിനൊടുവിൽ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ള പ്രമുഖ പ്രതിപക്ഷ നേതാക്കളെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു നീക്കി. ചൊവ്വാഴ്ച ഉച്ചയോടെയാണ് കോൺഗ്രസിന്റെയും ഇന്ത്യാ സഖ്യത്തിലെ മറ്റ് കക്ഷികളുടെയും മുതിർന്ന നേതാക്കൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയായ 7, ലോക് കല്യാൺ മാർഗിലേക്ക് മാർച്ച് നടത്തിയത്. കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, എൻ.സി.പി (ശരദ് പവാർ വിഭാഗം) നേതാവ് സുപ്രിയ സുലെ, കോൺഗ്രസ് വക്താവ് പവൻ ഖേര തുടങ്ങിയ പ്രമുഖർ ധർണയിൽ പങ്കെടുത്തു.

മൂന്ന് മണിക്കൂറിലധികം നീണ്ട ഉപരോധത്തിനൊടുവിൽ ഡൽഹി പൊലീസ് പ്രക്ഷോഭകരെ ബലമായി നീക്കം ചെയ്യുകയായിരുന്നു. രാഹുൽ ഗാന്ധിയെ ഛത്രസാൽ സ്റ്റേഡിയത്തിലേക്ക് കൊണ്ടുപോയി രാത്രി പത്ത് മണിയോടെയാണ് മോചിപ്പിച്ചത്. പ്രിയങ്ക ഗാന്ധിയെ മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിൽ എത്തിച്ച ശേഷം രാത്രി 9:45ഓടെ പുറത്തുവിട്ടു. കസ്റ്റഡിയിലിരിക്കെ ചിത്രീകരിച്ച വിഡിയോ സന്ദേശത്തിൽ, പാർലമെന്റിൽ വിഷയം ഉന്നയിക്കാൻ താൻ നടത്തിയ ശ്രമങ്ങൾ രാഹുൽ ഗാന്ധി വിശദീകരിച്ചു.

‘വിദ്യാർഥികൾക്ക് നേരിടേണ്ടി വന്ന ക്രൂരതകളെക്കുറിച്ച് പാർലമെന്റിൽ ചർച്ച നടത്താൻ അനുവദിക്കണമെന്ന് ഞാൻ ലോക്‌സഭാ സ്പീക്കർ ഓം ബിർളയോട് ആവശ്യപ്പെട്ടിരുന്നു. സർക്കാരിന്റെ അനുമതി വേണമെന്നാണ് സ്പീക്കർ മറുപടി നൽകിയത്. എന്നാൽ ഈ വിഷയത്തിൽ പാർലമെന്റിൽ യാതൊരുവിധ ചർച്ചയും നടത്താൻ കേന്ദ്ര സർക്കാരിന് താല്പര്യമില്ലെന്ന് വ്യക്തമായി. അതിനാലാണ് വിഷയത്തിലേക്ക് രാജ്യത്തിന്റെ ശ്രദ്ധ ആകർഷിക്കാൻ ഞങ്ങൾ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധിക്കാൻ തീരുമാനിച്ചത്’ രാഹുൽ ഗാന്ധി പറഞ്ഞു.

ഒറ്റക്കാലിൽ മാത്രം ചെരുപ്പും മറുകാലിൽ നഗ്നപാദനുമായാണ് രാഹുൽ ഗാന്ധി വിഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. പൊലീസ് നടപടിക്കിടെ ഉണ്ടായ വടംവലിയിലാണ് ചെരുപ്പ് നഷ്ടപ്പെട്ടത്. ദേശീയ വിദ്യാഭ്യാസ സമ്പ്രദായത്തെ രൂക്ഷമായി വിമർശിച്ച രാഹുൽ ഗാന്ധി ചില ചോദ്യങ്ങളും ഉന്നയിച്ചു. എന്തുകൊണ്ടാണ് ഇന്ത്യയിലെ വിദ്യാഭ്യാസ സമ്പ്രദായം തകരുന്നത്? എന്തുകൊണ്ടാണ് ചോദ്യപേപ്പറുകൾ നിരന്തരം ചോരുന്നത്? എന്തുകൊണ്ടാണ് ഇന്ത്യയിൽ വിദ്യാഭ്യാസം ഇത്രമേൽ ചിലവേറിയതാകുന്നത്? മക്കളെ പഠിപ്പിക്കാൻ കുടുംബങ്ങൾക്ക് എന്തുകൊണ്ടാണ് സാമ്പത്തികമായി തകരേണ്ടി വരുന്നത്? ഇവ ന്യായമായ ചോദ്യങ്ങളാണെന്നും ഇതിന് മറുപടി നൽകാൻ സർക്കാരിന് ബാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പരീക്ഷാ അട്ടിമറികൾക്ക് കാരണക്കാരായ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനിന്റെയും, ശാന്തമായി പ്രതിഷേധിച്ച വിദ്യാർഥികൾക്ക് നേരെ ലാത്തിച്ചാർജിന് ഉത്തരവിട്ട ആഭ്യന്തര മന്ത്രി അമിത് ഷായുടെയും രാജി അടിയന്തരമായി വേണമെന്ന് അദ്ദേഹം ആവർത്തിച്ചു. വിദ്യാർഥികൾക്കെതിരെയെടുത്ത കേസുകൾ പിൻവലിക്കണമെന്നും പരീക്ഷാ സംവിധാനം ഉടൻ പരിഷ്കരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കോക്രോച്ച് ജനതാ പാർട്ടി ജൂലൈ 20ന് സംഘടിപ്പിച്ച 'ചലോ സൻസദ്' (പാർലമെന്റിലേക്ക് മാർച്ച്) പ്രക്ഷോഭമാണ് പുതിയ രാഷ്ട്രീയ പോരിന് വഴിവെച്ചത്. ജന്തർ മന്തറിൽ നിന്ന് പാർലമെന്റിലേക്ക് ആയിരക്കണക്കിന് വിദ്യാർഥികളും യുവാക്കളും നടത്തിയ മാർച്ച് മധ്യ ഡൽഹിയിൽ വെച്ച് പൊലീസ് ബാരിക്കേഡുകൾ ഉപയോഗിച്ച് തടഞ്ഞു. പ്രതിഷേധക്കാർ ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ചതോടെ പൊലീസ് കണ്ണീർവാതകവും കടുത്ത ലാത്തിച്ചാർജും പ്രയോഗിച്ചു. തലക്കും ശരീരത്തിനും ഗുരുതരമായി പരിക്കേറ്റ് രക്തമൊഴുകുന്ന വിദ്യാർഥികളുടെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

നൂറിലധികം വിദ്യാർഥികൾ ഡൽഹിയിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണെന്ന് ആർ.എം.എൽ (RML) ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു. അതേസമയം, പ്രതിഷേധക്കാർ പൊലീസിന് നേരെ കല്ലെറിഞ്ഞെന്നും 60ഓളം പൊലീസുകാർക്ക് പരിക്കേറ്റെന്നുമാണ് ഡൽഹി പൊലീസിന്റെ വിശദീകരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dharmendra pradhanAmit Shahstudent protestquestion paper leakDelhiRahul GandhiCockroach Janata PartyCJP Protest
News Summary - Rahul Gandhi Demands Amit Shah’s Resignation Over Police Brutality
Next Story