ഉച്ഛല ജലധി തരംഗാ

ആ ദിവസങ്ങളിൽ ജലജനുണ്ടായ മാറ്റങ്ങളെ തരംഗിണിക്ക് വിശ്വസിക്കാനായില്ല. പതിനേഴുകാരനായിരുന്ന മകന്റെ മരണത്തോടെ ജോലി രാജിവെച്ച്, വീടിനുള്ളിൽ ഒതുങ്ങിയ ഭർത്താവായ പൊലീസുകാരനെ, ‘സൗജന്യ നീന്തൽ പരിശീലനം’ എന്ന ഒറ്റക്കോളം വാർത്ത ഇങ്ങനെ മാറ്റുമോ? നീന്തൽ പഠനത്തിന് പോകാനൊരുങ്ങുന്ന നാൽപത്തിയെട്ടുകാരനെ, ഉച്ചഭക്ഷണം പൊതിയുന്ന തരംഗിണി ഒന്നുകൂടി നോക്കി. പുത്തനുടുപ്പും പുള്ളിക്കുടയുമായി അവധിക്കാലം പൊഴിയാൻ കാത്തിരുന്ന കുട്ടിയുടെ ഉത്സാഹം...
Your Subscription Supports Independent Journalism
View Plansആ ദിവസങ്ങളിൽ ജലജനുണ്ടായ മാറ്റങ്ങളെ തരംഗിണിക്ക് വിശ്വസിക്കാനായില്ല. പതിനേഴുകാരനായിരുന്ന മകന്റെ മരണത്തോടെ ജോലി രാജിവെച്ച്, വീടിനുള്ളിൽ ഒതുങ്ങിയ ഭർത്താവായ പൊലീസുകാരനെ, ‘സൗജന്യ നീന്തൽ പരിശീലനം’ എന്ന ഒറ്റക്കോളം വാർത്ത ഇങ്ങനെ മാറ്റുമോ? നീന്തൽ പഠനത്തിന് പോകാനൊരുങ്ങുന്ന നാൽപത്തിയെട്ടുകാരനെ, ഉച്ചഭക്ഷണം പൊതിയുന്ന തരംഗിണി ഒന്നുകൂടി നോക്കി. പുത്തനുടുപ്പും പുള്ളിക്കുടയുമായി അവധിക്കാലം പൊഴിയാൻ കാത്തിരുന്ന കുട്ടിയുടെ ഉത്സാഹം അവളെ ഭയപ്പെടുത്തി.
നരയുള്ള നീണ്ട താടിയാവേശിച്ചിരുന്ന കവിളിൽ പച്ച ഞരമ്പുകൾ. മുഖത്തുരയുന്ന കുറ്റിരോമംപോലും നിർത്തിയിട്ടില്ലാത്ത തന്റെ ആ പഴയ പൊലീസുകാരൻ പുനർജനിച്ചിരിക്കുന്നു. പൊടിപിടിച്ച ബുള്ളറ്റ് കറുത്തു തിളങ്ങി അയാളെ കാത്തിരിക്കുന്നു. നിറഞ്ഞുതുളുമ്പുന്ന കുടിവെള്ള ഗ്ലാസും കുളിവെള്ളത്തിന്റെ ബക്കറ്റും മുട്ടൻ തെറികളോടെ ചരിച്ചുകളയുന്ന ജലജനെങ്ങനെ നിറഞ്ഞ കുളത്തിലേക്ക്? പാതിയോളം ജീരകവെള്ളമുള്ള കുപ്പിയിൽ ഈ സംശയങ്ങളൊഴിച്ച് തരംഗിണി അടച്ചുവെച്ചു.
പിന്നിലൂടെ വന്ന ജലജൻ കെട്ടിപ്പിടിച്ച്, കഴുത്തിൽ ഉമ്മ വെച്ചതാണോ? ബുള്ളറ്റിന്റെ പൊട്ടിച്ചിരികൾ ഗേറ്റ് കടന്നുപോയിട്ടും തരംഗിണിക്കത് ഉറപ്പിക്കാൻ കഴിഞ്ഞില്ല. മകന്റെ ശരീരം വെള്ളപുതച്ച് വന്നനേരം, മുറ്റത്ത് കുഴഞ്ഞുവീണുപോയ അവളെ കോരിയെടുത്ത് കട്ടിലിൽ കിടത്തിയതാണ് ഓർമയിലുള്ള ഒടുവിലത്തെ സ്പർശനം. മിണ്ടാതെ, മുട്ടാതെ ഇത്രകാലം വീടിന്റെ തുറന്നിട്ട സെല്ലുകളിൽ ആജീവനാന്ത തടവിലെ പ്രതികളായി തുടർന്നതാണ്.
ജലജൻ കഴിച്ചിട്ട് കഴുകി കമഴ്ത്തിവെച്ചിരുന്ന പാത്രത്തിൽ തരംഗിണി കഴിക്കാനെടുത്തു. ഭക്ഷണത്തിന് പതിവില്ലാതെ രുചിയനുഭവപ്പെട്ടു. പാത്രവുമായി ഉമ്മറത്തെ പടിക്കെട്ടിലിരുന്നു. മുറ്റത്ത് വിരിച്ച ടൈലിന്റെ ഇടയിൽനിന്നും വളർന്നുവന്ന ഒരു തുളസിച്ചെടി, കാടുകയറിയ അവളുടെ പൂന്തോട്ടത്തെ ചൂണ്ടിക്കാണിച്ചു. മതിലിന് മുകളിൽ, ചത്ത എന്തിന്റെയോ ശരീരം കൊത്തുന്ന കാക്ക ‘ഇതെന്താടീ പതിവില്ലാതെ’യെന്ന് ചരിഞ്ഞുനോക്കി.
മകന്റെ മരണം പതിനേഴാം പിറന്നാളിലാണോ? പതിനെട്ടിനായിരുന്നോ? അതൊരു ചൊവ്വയോ ബുധനോ..? ഓർമിച്ചെടുക്കാൻ കഴിയാതെ തരംഗിണിക്ക് ദേഷ്യം വന്നു. ഇഡ്ഡലിയുടെ പാതി മുറിച്ച് അവൾ കാക്കയെ എറിഞ്ഞു. ‘നിന്റെ മോൻ മുങ്ങിച്ചത്തതിന് ഞാനെന്ത് പിഴച്ചു. അത് നിങ്ങള് തന്തയും തള്ളയും സൂക്ഷിക്കേണ്ടതായിരുന്നു.’ കാ വെച്ചുള്ള നീണ്ട തർക്കുത്തരങ്ങൾ. ഇഡ്ഡലിത്തുണ്ടിലേക്ക് ചരിഞ്ഞ നടപ്പ്. കൊത്തിവിഴുങ്ങലുകൾ.
മുറ്റത്ത് വീണുപൊട്ടിയ മാങ്ങയിലെ മഞ്ഞച്ചോരയിൽ വട്ടമിട്ടിമിരുന്ന ഈച്ചക്കൂട്ടം ആ വീടിന്റെ ഭൂതകാലം ചർച്ചചെയ്തു. ‘പള്ളിക്കൂടം വിട്ടുവരുന്ന മകനായി പൂളിവെച്ച മാങ്ങയിലെന്നല്ല, വീടിന്റെ ഏഴയലത്ത് തങ്ങളുടെ പൂർവികരെ ഇവൾ കയറ്റിയിരുന്നില്ലെ’ന്ന് നേതാവായ ഈച്ച രഹസ്യം പറഞ്ഞു. ആൾക്കൂട്ടത്തിന് നടുവിൽ, കരച്ചിലിന്റെ പശ്ചാത്തല സംഗീതത്തിൽ അതേ ചെറുക്കന്റെ വിളറിവെളുത്ത ചുണ്ടിൽ ചെന്നിരിക്കാൻ പിന്നാലെ വന്നവർക്ക് അവസരം കിട്ടിയത് പറഞ്ഞ് വിപ്ലവകാരിയായ ഒരു ഈച്ച ചിരിച്ചു.
പാതിതുറന്ന ഗേറ്റിൽ ശുഷ്കിച്ച മുലകളുള്ള ഒരു പട്ടിയുടെ ഒളിച്ചുനോട്ടം. തരംഗിണിയുടെ നിസ്സംഗമായ ഇരിപ്പുകണ്ടിട്ട് അത് മതിലിന്റെ അരികുപറ്റി കിണറുള്ള ഭാഗത്തേക്ക് നടന്നു. മുല കാത്തിരുന്ന് മടുത്ത കുട്ടികളുടെ കൊച്ചു കുരകളിൽ കലർന്ന ചിരികൾ. ഇതെന്തിനാണ് ഇപ്പോൾ തനിക്കൊരു കരച്ചിലെന്ന് തരംഗിണി ചുണ്ടിന് മുകളിലെത്തിയ കണ്ണീരിന്റെ തുള്ളിയെ തുടച്ചെടുത്തു. പാത്രത്തിൽ ബാക്കിയുള്ളത് കാടുകയറിയ ഭാഗത്തേക്ക് തട്ടി. ‘എന്നാൽ ഞാനിത് തിന്നോട്ടാടി നാലെണ്ണത്തിന് പാലുകൊടുക്കണ’മെന്ന അഭ്യർഥനയുള്ള പട്ടിയുടെ തലനീട്ടൽ. കരച്ചിലടക്കാൻ പ്രയാസപ്പെടുന്ന തരംഗിണിയെ വീട് ഉള്ളിലേക്ക് വലിച്ചെടുത്തു.
നീന്തൽക്കുളത്തിലേക്ക് നോക്കിയ ജലജന് ശ്വാസംമുട്ടി. വന്നവർക്കും വെള്ളത്തിനും ഒരേ ഇളക്കം. നിർദേശങ്ങൾ മൈക്കിൽ വിളിച്ചുപറയുന്നിടത്ത് നീന്തൽവേഷം കെട്ടിയ കുട്ടികൾക്ക് വെള്ളത്തിൽ ചാടാനുള്ള കൊതി. തന്റെ പ്രായമുള്ള ഒരാളും പഠിക്കാൻ വന്നിട്ടില്ല. നിർദേശം നൽകുന്ന, നീന്തൽ വേഷമിട്ട യുവാവ് തന്റെ മകന്റെ കൂട്ടുകാരനാണോ? ആ മൂർച്ചയുള്ള നോട്ടം മുമ്പെവിടെയോ..? അത് ആ യുവാവ് തന്നെയല്ലേ? അയാൾ തന്നെ കണ്ടോ? വേഷംമാറാനുള്ള ഇടുങ്ങിയ മുറിയിൽ ജലജൻ ഒളിച്ചു.
യുവാവ് നാലുപാടും ജലജനെ നോക്കി. ജലജൻ വീണ്ടും ഉള്ളിലേക്ക് വലിഞ്ഞു. കൈയിലിരുന്ന നീന്തൽവേഷങ്ങളിലും വിറ പടരുന്നുണ്ട്. വർഷങ്ങൾക്ക് മുന്നേയുള്ള ഒരു വേനലവധിക്കാലം വന്ന് മുന്നിൽ നിന്നു. തനിക്കും മകനും ഈ യുവാവിനും ആ ദിവസം മറക്കാൻ കഴിയുന്നതല്ല. എന്തൊരു നശിച്ച ദിവസമായിരുന്നു! ജലജന്റെ ഉള്ള് പിടഞ്ഞു.
യൂനിഫോമിലെ ബെൽറ്റ് അലർച്ചയോടെ അഴിച്ചെടുക്കുന്ന പൊലീസിനെ കണ്ട, തോട്ടിൽ നീന്തിമറിയുന്ന എട്ടാംതരത്തിലെ കുട്ടികൾ നാലുപാടും ഓടി. തള്ള കളഞ്ഞിട്ടുപോയ ഒരു കരിമൻ കുട്ടി ‘എന്നെത്തല്ലിയാൽ നിന്റെ നെറ്റി ഞാൻ എറിഞ്ഞുപൊട്ടിക്കുമെന്ന’ പാകത്തിന് ഒരു കല്ലുമായി നിന്നു. അവനെ ചീത്ത വിളിച്ച ജലജന്റെ ബുള്ളറ്റ് വീട്ടിലേക്ക് പായുന്ന മകന്റെ പിന്നാലെ കുതിക്കുന്നു.

അയൽക്കാരെല്ലാം പൊലീസുകാരന്റെ അനുസരിപ്പിക്കലിനെ ആഘോഷിച്ചു. വീട്ടിലെത്തിയ മക്കളുടെ ഈറൻ തല തുടച്ചു. ഒച്ചയിലവരെ വഴക്കു പറഞ്ഞു. ഉച്ചിയിൽ പൊടിതിരുമി. ബെൽറ്റ് മുതുകിൽ പതിക്കാതെ ഓടിക്കൊണ്ടിരുന്ന കുട്ടിയുടെ കരച്ചിൽ ആകാശത്തിലെ കുഞ്ഞുനക്ഷത്രങ്ങളല്ലാതെ മറ്റാരും കേട്ടില്ല. കല്ലുള്ള കരിമൻ കുട്ടി അവനുവേണ്ടി കരഞ്ഞു. ഓടിക്കൊണ്ടിരുന്ന കുട്ടിയുടെ ഉടുപ്പും ചെരുപ്പും കരയിൽ കണ്ടെടുത്ത് അവനും ബുള്ളറ്റിന് പിന്നാലെ പോയി.
അടികൊണ്ട് വിറച്ച് തന്റെ നേർക്ക് കരയുന്ന മകനെ തൊടാൻ തരംഗിണിക്കും ഭയമാണ്. നിവർന്നു നോക്കിയാൽ കുളിക്കാനെടുത്തുവെച്ച ബക്കറ്റിലെ വെള്ളത്തിൽ മുങ്ങിമരിച്ച ഒമ്പതുമാസം പ്രായമുള്ള കുട്ടിയുടെ കണക്കോർമിപ്പിച്ച് ജലജൻ അവളുടെ വായടപ്പിക്കും.
മകന്റെ ചെരുപ്പും ഉടുപ്പും ഗേറ്റിനരികിൽ വെച്ച കറുത്തകുട്ടിയുടെ കൂർത്തനോട്ടം യുവാവിൽ ബാക്കിയുണ്ട്. മകന്റെ ചിത കത്തുമ്പോൾ മതിലിൽ കയറിയിരുന്ന് ബീഡി വലിച്ച് ‘നിനക്ക് തൃപ്തിയായോടാ പൊലീസേ’ എന്നു ചുമച്ച കൂട്ടുകാരന്റെ പകയുള്ള അതേ നോട്ടമാണ് തന്നെ തിരയുന്നതെന്ന് ജലജൻ ഭയന്നു.
ട്യൂബിതളുകളുള്ള കുട്ടികൾ നീന്തൽക്കുളം നിറയെ വിരിഞ്ഞു. കൈകാലുകളുടെ തല്ലേറ്റ് വെള്ളം പൊട്ടിത്തെറിക്കുന്നു. കരയിൽ ആരൊക്കെയോ അവർക്കുവേണ്ടി കൈയടിക്കുന്നു. ജലജൻ വസ്ത്രങ്ങൾ മാറ്റി. കണ്ണുകൾ യുവാവിനെ പരതി. ഇല്ല! അത് വെറും തോന്നലാവും. കുളത്തിന്റെ ഒരു കോണിൽ കാലുകളിറക്കി കാത്തിരുന്നു. പരിശീലകനാണെന്ന് തെറ്റിദ്ധരിച്ച വിധവയായ ഒരു സ്ത്രീ കുട്ടിയെ ജലജന്റെ നേർക്ക് നിർത്തി. അയാൾക്കും തന്നെപ്പോലെ നീന്തലറിയില്ലെന്ന് മനസ്സിലായ കുട്ടിക്ക് ചിരി സഹിക്കാൻ കഴിഞ്ഞില്ല. പക്ഷേ, അയാളുടെ പൂക്കളുള്ള നീന്തൽ നിക്കറിൽ കുട്ടി അസൂയപ്പെട്ടു.
ജലജൻ കുളത്തിലിറങ്ങി നിന്നു. പടവിൽ പിടിച്ച് കണ്ണുകളടച്ച് കാലിട്ടടിക്കാൻ തുടങ്ങി. ബലൂൺ കണക്കെ വെള്ളത്തിന് മുകളിൽ വീർത്തുനിൽക്കുന്ന വലിയ പൂക്കളുള്ള നിക്കർ. കരയിലും വെള്ളത്തിലുമുള്ളവർക്ക് അതിൽ ചിരിപൊട്ടുന്നുണ്ട്. മനസ്സ് അൽപം പാളി. പിടിവിട്ട് മുങ്ങിപ്പോയി. ഉള്ളിലേക്ക് കയറാൻ വെള്ളത്തിന്റെ ആർത്തി. കറുത്ത പരുക്കൻ കൈ ജലജനെ കോരിയെടുത്തു. അരയോളം മാത്രമേ വെള്ളമുള്ളൂ. ‘ഞാൻ പഠിപ്പിക്കാമെന്ന്’ കൈ നീട്ടി വിരിച്ചുനിൽക്കുന്ന യുവാവ്. കരയിലേക്കിഴഞ്ഞു കയറിയ അയാൾ യുവാവിന്റെ നോട്ടത്തിൽനിന്ന് സർക്കസ് കൂടാരം വിട്ട കോമാളി കണക്കെ റോഡിലേക്കോടി.
മുറ്റത്ത് നിലാവും തരംഗിണി കിടന്ന മുറിക്കുള്ളിൽ ഇരുട്ടുമായിരുന്നു. എത്രനേരം ഉറങ്ങി? എന്തൊക്കെയോ ഓർത്തു. ഏറെനേരം കരഞ്ഞു. ജലജൻ ഇനിയും എത്തിയിട്ടില്ലെന്ന് വീട് ഓർമിപ്പിക്കുന്നുണ്ട്. ചിന്തിച്ചു കരഞ്ഞതെല്ലാം ആവർത്തിച്ചു കാണിക്കുന്ന സോപ്പിന്റെ പരസ്യം കണക്കെ അവളുടെ ഉള്ളിലേക്ക് വീണ്ടും വീണ്ടും കയറിച്ചെന്ന് കണ്ണുകളെ നീറ്റിച്ചു.
ആദ്യകുട്ടി ജനിച്ചപ്പോൾ കുറച്ചുകാലം അവധിയെടുക്കാൻ ജലജൻ പറഞ്ഞതാണ്. സഹായത്തിന് കിട്ടിയ, ബന്ധുവായ സ്ത്രീയെ വേലക്കാരിയായിട്ടല്ല കണ്ടത്. തന്റെ മകളായിട്ടേ തരംഗിണിയുടെ കുഞ്ഞിനെ ആ സ്ത്രീയും കരുതിയുള്ളൂ. രണ്ടാളും ജോലികഴിഞ്ഞു വന്നാലും കുഞ്ഞിന് ആ സ്ത്രീയെ മതിയെന്നായി. കുഞ്ഞിന് അവരുടെ മണമായി.
ബക്കറ്റിലെ വെള്ളത്തിൽ വിളറി വെളുത്ത് കിടക്കുന്ന കുഞ്ഞിനെ ജലജനെത്തുവോളം തരംഗിണി തൊട്ടില്ല. മനോരോഗ ആശുപത്രിയിൽ അവൾ ഒന്നരക്കൊല്ലം കഴിഞ്ഞത് ജലജനെ നേരിടാൻ കഴിയാത്തതിനാലാണ്. കുഞ്ഞിന് കണ്ടുവെച്ച പേരുകളിൽ അവർ തർക്കിച്ചു തീർന്നിരുന്നില്ല. വീടിനുള്ളിലെപ്പോഴും ഒരു കരച്ചിൽ കേൾക്കുന്നതായി തരംഗിണി ചെവിപൊത്തും. ജലജൻ അവളെ അപ്പോഴെല്ലാം തെറികൾ വിളിക്കും.
നിരാശയുടെ അയക്കയറിൽ തൂങ്ങി മരിച്ച ബന്ധുവായ ആ സ്ത്രീയെ കാണാൻ ജലജൻ വാശിപോലെ പോയി. ചടങ്ങുകൾ തീരുവോളം നിന്നു. അവരുടെ മകളുടെ വിവാഹത്തിന് ജോലിയിൽ നിന്ന് സ്വയം പിരിഞ്ഞപ്പോൾ കിട്ടിയ തുകയിൽ നല്ലൊരു പങ്കും തരംഗിണി ചെലവഴിച്ചു. തരംഗിണിയും ആ പെണ്ണും കൃത്യം മൂന്നാം വർഷം ഒരേ ഡോക്ടറുടെ മുന്നിൽ വയറ്റിനുള്ളിലെ വെള്ളത്തിൽ നീന്തുന്ന കുഞ്ഞുമീനിനെ കാണിക്കാൻ ചെന്നു. ജലജനും ആ പെണ്ണിന്റെ ഭർത്താവും കുട്ടികൾക്ക് ജാഗ്രതയില്ലാത്ത പെണ്ണുങ്ങളിൽനിന്നും സുരക്ഷയൊരുക്കുന്ന വിധങ്ങളെപ്പറ്റി രഹസ്യമായി സംസാരിച്ചു.
മകൻ ജനിച്ചതോടെ ജലജനാകെ മാറി. കുട്ടിക്ക് ചുറ്റും സദാനേരവും അയാൾ വേലികൾ കെട്ടിവെക്കും. സ്റ്റേഷനിൽനിന്നും ബുള്ളറ്റ് നിരന്തരം വീട്ടിലേക്കോടും. ഭാര്യക്ക് ഭ്രാന്തണെന്നും പണ്ടൊന്നിനെ മുക്കിക്കൊന്നതാണെന്നും സ്റ്റേഷനിൽ മുൻകൂർ ജാമ്യമെടുത്തിട്ടുണ്ട്. കുട്ടിയെ തൊട്ടും തലോടിയും നടക്കും.
മതിലിനപ്പുറം വീണ പന്ത് ഉപേക്ഷിക്കാനാണ് ഉത്തരവ്. സ്കൂളിലും ട്യൂഷൻ സെന്ററിലും കാക്കിയിൽ കാത്തുനിൽക്കും. വീടിന് ചുറ്റും സൈക്കിളോടിക്കുന്ന മകനെ നോക്കി അപ്പുറത്തെ കുട്ടികൾ കൂകിവിളിക്കും. അവരുടെ വീട്ടുകാരെയും ജലജൻ ചീത്ത വിളിക്കും. മതിലിന്റെ ഉയരം കൂട്ടും. ഗേറ്റിന്റെ രണ്ട് താക്കോലുകളും ബുള്ളറ്റിന്റെ താക്കോലിനൊപ്പമായിരുന്നു.
വീടിന് മുകളിൽനിന്ന് അപ്പുറത്തെ കുട്ടികളോട് മിണ്ടാൻ കൊതിക്കുന്ന മകനുവേണ്ടി, ശബ്ദമുണ്ടാക്കിയ തരംഗിണിക്ക് മറുപടിയായി നാലഞ്ചു ബക്കറ്റുകളിൽ വെള്ളം കൊണ്ടുെവച്ചു. മകന്, തരംഗിണിയുടെ കരച്ചിലിന്റെ കാരണം എത്ര ചിന്തിച്ചിട്ടും പിടികിട്ടിയില്ല. അവനും അമ്മയെ കെട്ടിപ്പിടിച്ചു കരഞ്ഞു വളരാൻ തുടങ്ങി. കരഞ്ഞു നനഞ്ഞ ചുണ്ടിൽ പൊടിമീശ കിളിർത്തു.
മകന്റെ ഡിസൈനും സ്കെച്ചും അന്നോളം ജലജനായിരുന്നു. കോളജിൽ നിന്നുള്ള വിനോദയാത്രക്ക് ജലജനെ സമ്മതിപ്പിക്കാൻ മകൻ തരംഗണിയുടെ പിന്നാലെ നടന്നു. തന്റെ തലയിണമന്ത്രത്തിൽ ജലജനും വീഴരുതായിരുന്നു. മകന് വേലികെട്ടിയ ജലജനായിരുന്നോ ശരി! തരംഗിണി തനിക്കെതിരെ ചോദ്യങ്ങൾ നിർമിച്ചു. അവൾക്ക് വിറച്ചു. കാടിനുള്ളിലെ വെള്ളച്ചാട്ടം, അരയോളം മാത്രം ആഴമുള്ള കുഴി. മകന്റെ മരണത്തോളം അവൾക്കും ശ്വാസം മുട്ടി.
തരംഗിണി മുറ്റത്തെ നിലാവിലേക്ക് ഓടിയിറങ്ങി. അതുകണ്ട്, മുലയിലെ കുഞ്ഞുങ്ങളെ അടർത്തിമാറ്റിയ പട്ടി ചാടിയെഴുന്നേറ്റു. ഞങ്ങൾക്ക് തികഞ്ഞില്ലെന്ന് കുഞ്ഞുങ്ങളുടെ കരച്ചിൽ. തരംഗിണി വീട്ടിനുള്ളിലേക്ക് കയറി ഭക്ഷണവുമായി വന്നു. പട്ടി വിനയത്തോടെ വളഞ്ഞ് അവളുടെ കാലിനരികിൽ ചെന്നു. കുട്ടികൾക്കുള്ള പാലുകയറാൻ മാത്രമല്ല, തീറ്റയുടെ ആർത്തിയെന്ന് നന്ദിയുള്ള പട്ടിനോട്ടം. അവളതിന്റെ മെലിഞ്ഞ വയറ്റിൽ തലോടി.
കായൽക്കരയിലെ പാതിമുങ്ങിയ വള്ളത്തിൽ ഒളിച്ചിരുന്ന ജലജന് തണുത്തു. നീന്തൽ പരിശീലനക്കുളം മുതൽ ഇവിടെ വരെ എത്രദൂരം ഓടിയിട്ടുണ്ടാകും? മകന്റെ ചങ്ങാതിയായ യുവാവ് പിന്നാലെ എത്രദൂരം വന്നിട്ടുണ്ടാകും? ബുള്ളറ്റും വസ്ത്രങ്ങളും ആരെങ്കിലും എടുത്തു കൊണ്ടുപോകുമോ? എത്രനേരമാണ് ബോധമില്ലാതെ ഉറങ്ങിപ്പോയത്..? ജലജന് തന്നോടുതന്നെ ചോദ്യങ്ങളിറങ്ങി. ശരീരം നുറുങ്ങുന്ന വേദന. ‘ഉച്ചയോടെ വള്ളത്തിൽ കയറി ഒളിച്ചതാണെന്നും വഴിനീളെ വീണതാണെന്നും’ ആകാശത്ത് ഒറ്റക്കു നിന്ന ഒരു കുഞ്ഞുനക്ഷത്രം പറഞ്ഞു.
മരണം മരണമെന്ന് വിളിച്ചുകരഞ്ഞ്, പിന്നാലെയുള്ള ആരെയോ ഭയന്നോടുന്ന കോമാളിവേഷക്കാരനോടുള്ള ആൾക്കൂട്ട കൂവൽത്തിര ജലജന്റെ ചെവിയിൽ ബാക്കിയുണ്ട്. മരിച്ചവള്ളത്തിനുള്ളിൽ അയാൾ ആകാശം കണ്ടു കിടന്നു. കറുപ്പ് വലിച്ചുകെട്ടിയ സ്ക്രീനിൽ, പേടിച്ചുവിറച്ച് വീട്ടിലേക്കോടുന്ന കുട്ടിയും ബെൽറ്റ് വീശി അലർച്ചയോടെ ബുള്ളറ്റിൽ വരുന്ന പൊലീസുകാരനും. ഈ രംഗങ്ങൾ കാണിച്ചുകൊടുക്കാൻ കുഞ്ഞുനക്ഷത്രങ്ങൾക്ക് കുസൃതിയുണ്ടായി. എന്നിട്ടും അവരത് ചെയ്തില്ല.

കായലിന്റെ തീരത്ത് ബഹളങ്ങളെല്ലാമൊഴിഞ്ഞു. മുട്ടയിട്ട ശേഷം വള്ളത്തിന്റെ അരികുപറ്റി വെള്ളത്തിലേക്കിഴയുന്ന ഒരു ആമയുടെ പിന്നാലെ ജലജൻ നടന്നു. പോളക്കുള്ളിൽ ഊളിയിട്ട ആമ. കരിമണലിൽ അതിന്റെ വഴി ബാക്കിയായി. കറുത്തവെള്ളം. ചളിയിൽ പുതഞ്ഞ കാലിൽ തണുപ്പിന്റെ ഇക്കിളി. ജലജന് ഇറങ്ങിയിറങ്ങിപ്പോകാൻ വഴിമാറുന്ന പോള. പച്ചപ്പിനുള്ളിൽ വിരിഞ്ഞുനിൽക്കുന്ന മനുഷ്യപ്പൂവ്. പോളകൾക്ക് മുകളിൽ ‘ഇതെളുപ്പമാണെന്ന്’ തലയുയർത്തി നീന്തിക്കാണിക്കുന്ന നീർക്കോലി. ജലജൻ അതിനോട് അങ്ങനെ നീന്താമെന്ന് സമ്മതിച്ചു.
തരംഗിണി കിണറിനരികിലേക്ക് നടന്നു. പട്ടിയും അവളുടെ പിന്നാലെ ചെന്നു. കാലിൽ ഇക്കിളികൂട്ടിയ ഒരു കുഞ്ഞിനെ അവളെടുത്ത് ഉമ്മവെച്ചു. നെഞ്ചിൽ ഒരൽപനേരം ചേർത്തുപിടിച്ചു. കുഞ്ഞിന്റെ കരച്ചിൽ. ആ പട്ടി അവളോട് മുരണ്ടു. മുരൾച്ച പതിയെ കുരകളായി മാറുന്നു. തരംഗിണി കുഞ്ഞിനെ താഴെ വെച്ചു. മക്കൾ വാഴാത്തവളുടെ കണ്ണേറ് നാവിനാൽ ഉഴിഞ്ഞുകളയുന്ന പട്ടിയോട് തരംഗിണി അസൂയപ്പെട്ടു. കിണറ്റിനുള്ളിലെ ചന്ദ്രികയെ നോക്കി. നിലാവ് അവളെ ‘വരൂ’ എന്ന് വിളിച്ചു. ചുണ്ടോളമെത്തിയ കണ്ണീര് കിണറ്റിലേക്ക് വീണു.
ജലജൻ മടങ്ങിവരില്ലെന്ന് തരംഗിണി ഉറപ്പിച്ചു. തരംഗിണിയോട് തനിക്കിനിയൊന്നും പറയാനില്ലെന്ന് ജലജനും ചിന്തിച്ചു. അവൻ നീന്തിപ്പോയ ഭാഗത്ത് വളരെവേഗം പോളകൾ വന്നു മൂടി. അവളുണ്ടാക്കിയ കലക്കത്തിന് ശേഷം കിണറും തന്റെ ഉള്ളിൽ ചന്ദ്രികയെ തെളിയിച്ചു. തിരകളെല്ലാമൊതുക്കിയ ആ കായലും കിണറും അങ്ങനെ രണ്ട് ജലരഹസ്യങ്ങളായി.
