'പോടാ പുല്ലേ പൊലീസേ...' മുദ്രാവാക്യം; ആർ.ശ്രീലേഖയെ പ്രതി ചേർത്ത് പൊലീസ്
text_fieldsആർ. ശ്രീലേഖ
തിരുവനന്തപുരം: മുൻ ഡി.ജി.പിയും വട്ടിയൂർക്കാവിലെ എൻ.ഡി.എ സ്ഥാനാർഥിയുമായ ആർ. ശ്രീലേഖയുടെ ‘പോടാ പുല്ലേ പൊലീസേ’ മുദ്രാവാക്യം വിളിയിൽ ശ്രീലേഖയെ പ്രതി ചേർത്ത് പൊലീസ്. മുദ്രാവാക്യം വിവാദമായതോടെയാണ് ആർ. ശ്രീലേഖയെ പ്രതിചേർത്തിരിക്കുന്നത്. നിലവിൽ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റും ശാസ്തമംഗലം ബി.ജെ.പി കൗൺസിലറാണ് ഇവർ.
വട്ടിയൂർക്കാവിൽ ബി.ജെ.പി പ്രവർത്തകർക്കെതിരെയുണ്ടായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് വനിതാ കൗൺസിലർമാരുടെ നേതൃത്വത്തിൽ വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയത്. മാർച്ച് ഉദ്ഘാടനം ചെയ്തത് ആർ.ശ്രീലേഖയായിരുന്നു. മാർച്ചിൽ ശ്രീലേഖ 'പോടാ പുല്ലേ 'പൊലീസേ' മുദ്രാവാക്യം വലിയ വിവാദമായിരുന്നു. മാർച്ചുമായി ബന്ധപ്പെട്ട കേസിൽ അഞ്ചാം പ്രതിയായിട്ടാണ് ശ്രീലേഖയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതുസംബന്ധിച്ച് കോടതിയിൽ പൊലീസ് റിപ്പോർട്ട് നൽകി. തിരുവനന്തപുരം ഡെപ്യൂട്ടി മേയർ ആശാനാഥ് ആറാം പ്രതിയാണ്.
ആർ. ശ്രീലേഖ തന്നെ ഫേസ് ബുക്ക് പേജിലെഴുതിയ കുറിപ്പിലൂടെയാണ് മുദ്രവാക്യം വിളിക്ക് വിശദീകരണം നൽകുന്നത്. ‘ഞാൻ പൊലീസ് സേനയിൽ ഇരുന്നപ്പോഴും തെറ്റുകൾ ചെയ്തുകൂട്ടുന്ന പൊലീസ് ഉദ്യോഗസ്ഥരെ ‘പോടാ, പുല്ലേ’ എന്ന് പലപ്പോഴും മുഖത്ത് നോക്കി വിളിച്ചിട്ടുണ്ട്. ഗുരുതര തെറ്റുകൾ, അഴിമതി എന്നിവ ചെയ്യുന്ന പല പൊലീസുകാരെയും സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്യുകയും ചിലരെ ഡിസ്മിസ്സ് ചെയ്യുകയും പലർക്കുമെതിരെ കേസുകൾ എടുക്കുകയും ചെയ്തിട്ടുണ്ട്. പല പൊലീസുകാരും അഴിമതി കേസുകളിൽ ശിക്ഷിക്കപ്പെട്ടിട്ടുമുണ്ടെന്നും ശ്രീലേഖ കുറിപ്പിലൂടെ പങ്കുവെച്ചു.
അതേസമയം, ടി.പി. സെൻകുമാർ, ആർ. ശ്രീലേഖ എന്നീ രണ്ട് മുൻ ഡി.ജി.പിമാരോട് ചോദ്യങ്ങളുമായി മന്ത്രി ശിവൻകുട്ടി രംഗത്തെത്തി. പോടാ പുല്ലേ പൊലീസ് വിളിക്ക് അവർ സർവീസിലുന്ന കാലം ഉൾപ്പെടെ മുൻകാല പ്രാബല്യമുണ്ടോയെന്ന് മന്ത്രി വി. ശിവൻകുട്ടി ചോദിച്ചു. സിറ്റി പൊലീസ് കമീഷണറെ ഭീഷണിപ്പെടുത്തി ശാസ്തമംഗലം കൗൺസിലറായ ശ്രീലേഖ വാട്സ് ആപ്പ് സന്ദേശം അയക്കുകയും ഇതിന്റെ സ്ക്രീൻഷോട്ട് എടുത്ത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയുമുണ്ടായി. ഇങ്ങനെ ചെയ്യാൻ എന്ത് അധികാരമാണ് ഇവർക്കുള്ളതെന്നും മന്ത്രി ചോദിച്ചു.
ആദ്യഘട്ടത്തിൽ ശ്രീലേഖയെ പ്രതി ചേർക്കാൻ പൊലീസ് തയ്യാറായിരുന്നില്ല. സംഭവം വിവാദമായതിന് പിന്നാലെയാണ് ഇവരെ പ്രതി ചേർത്തു കൊണ്ടുള്ള റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചത്. വഴിതടയൽ അടക്കമുള്ള വകുപ്പുകളാണ് എഫ്.ഐ.ആറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

