Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാന്തപുരത്തിന്റെ പ്രസ്താവന ആർ.എസ്.എസും മോഹൻ ഭഗവതും പറഞ്ഞതിന് സമാനമെന്ന് എം.എ. ബേബി; ‘ഭരണഘടന മൂല്യങ്ങൾക്ക് എതിര്’

text_fields
bookmark_border
കാന്തപുരത്തിന്റെ പ്രസ്താവന ആർ.എസ്.എസും മോഹൻ ഭഗവതും പറഞ്ഞതിന് സമാനമെന്ന് എം.എ. ബേബി; ‘ഭരണഘടന മൂല്യങ്ങൾക്ക് എതിര്’
cancel

തിരുവനന്തപുരം: സ്ത്രീകൾ പൊതുരംഗത്തിറങ്ങുന്നത് സംബന്ധിച്ച് കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാർ നടത്തിയ പ്രസ്താവനക്കെതിരെ സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി. സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ച് ആർ.എസ്.എസും മോഹൻ ഭ​ഗവതും പറഞ്ഞതിന് സമാനമാണ് കാന്തപുരത്തിന്റെ പ്രസ്താവനയെന്ന് എം.എ. ബേബി പറഞ്ഞു. ഇത് ഭരണഘടന മൂല്യങ്ങൾക്ക് എതിരാണെന്നും അദ്ദേഹം പറഞ്ഞു.

‘എല്ലാ മതങ്ങളും അതിന്റെ ആവിർഭാവ കാലത്ത് വളരെ മഹത്തായ മനുഷ്യസ്നേഹപരമായ ആശയങ്ങൾ ഉള്ളതാണ്. മനുഷ്യ സാഹോദര്യവും സ്നേഹവും നന്മയും ഒക്കെയാണ് പറഞ്ഞിട്ടുള്ളത്. അതിൽനിന്ന് വ്യത്യസ്തമായിട്ട് ഒരു മതവും ഇല്ല. എന്നാൽ പിന്നീട് ഓരോ മതത്തിലും നമുക്ക് യോജിക്കാൻ കഴിയാത്ത പല ആശയങ്ങളും ആ മതങ്ങളെ വ്യാഖ്യാനിക്കുന്ന പലരും ഉൾക്കൊള്ളിച്ചിട്ടുള്ള അനുഭവങ്ങളുണ്ട്.

ഇപ്പോൾ മിക്കമതങ്ങളും ദൗർഭാഗ്യവശാൽ പല സന്ദർഭങ്ങളിലും സ്ത്രീകളുടെ തുല്യത അംഗീകരിക്കുന്നതിൽ വിമുഖത കാണിക്കാറുണ്ട്. അതിൻറെ ഒരു ഭാഗമാണ് കാന്തപുരത്തിന്റെ അഭിപ്രായത്തിലൂടെ പുറത്തുവന്നിട്ടുള്ളത്. സ്ത്രീകൾ പൊതുവേദിയിലേക്ക് വരുന്നതിൽ നിയന്ത്രണം പാലിക്കണം തുടങ്ങിയ കാര്യങ്ങൾ. ‘ന സ്ത്രീ സ്വാതന്ത്ര്യമർഹതി’ എന്നാണ് ഹിന്ദു മതത്തിന്റെ വ്യാഖ്യാനവുമായിട്ട് മുന്നോട്ടു പോകുന്നു അവകാശപ്പെടുന്ന ആർഎസ്എസുകാർ അഭിപ്രായപ്പെടുന്നത്. സ്ത്രീകൾ ആക്രമിക്കപ്പെടുകയും മാനഭംഗപ്പെടുകയും ചെയ്യുന്ന വിഷയം ഇന്ത്യയിൽ ഉയർന്നു വന്നപ്പോൾ ‘സ്ത്രീകളെല്ലാം വീട്ടിൽ അടങ്ങി ഒതുങ്ങി ഇരിക്കണം, സ്ത്രീകൾ പുറത്തിറങ്ങി നടക്കുന്നതുകൊണ്ടാണ് അവർക്ക് നേരെ അതിക്രമം ഉണ്ടാകുന്നത്’ എന്നാണ് ആർഎസ്എസിന്റെ തലവൻ മോഹൻ ഭഗവത് പറഞ്ഞത്. ഏതാണ്ട് ഇതേ സ്വരത്തിൽ ഇതിനു സമാനമായ രൂപത്തിലാണ് കാന്തപുരം അവതരിപ്പിച്ചിരിക്കുന്നത്.

ഇത് യഥാർത്ഥത്തിൽ ഇന്ത്യൻ ഭരണഘടന മൂല്യങ്ങൾക്കും നിയമവസ്ഥക്കും എതിരൊണ്. സ്ത്രീ പുരുഷ തുല്യത ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്നുണ്ട്. അപ്പോൾ ഏതു മതത്തിന്റെ പേരിലുള്ള വ്യാഖ്യാനവും ഇന്ത്യൻ ഭരണഘടന മൂല്യങ്ങളെ അംഗീകരിക്കാത്തത് ആയിക്കൂടാ. സ്ത്രീ പുരുഷ തുല്യത എന്നുള്ളത് ഇന്ത്യൻ ഭരണഘടനയിലെ ആശയമാണ്. ഒരു മതത്തിന്റെ പേരിലും ആ തുല്യതയെ ചോദ്യം ചെയ്യുന്ന സമീപനം ഉണ്ടായിക്കൂടാ. ഇത്തരത്തിൽ അഭിപ്രായങ്ങൾ പറയുന്നവർ ആത്മപരിശോധന നടത്തും എന്ന് പ്രതീക്ഷിക്കുകയാണ്.

മനുഷ്യസ്നേഹപരവും തുല്യതയുടെയും അടിസ്ഥാനത്തിലാണ് എല്ലാ മതങ്ങളും. നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്നാണ് യേശുക്രിസ്തു പറഞ്ഞത്. പ്രവാചകനായ മുഹമ്മദ് നബിയും ഇതുപോലുള്ള ആശയങ്ങൾ പറയുകയും പ്രാവർത്തികമാക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യൻ പാരമ്പര്യത്തിലും ഇതുപോലെ തന്നെയുണ്ട്. സ്ത്രീകൾ ഓരോ മേഖലയിലും ഉയർന്നു വന്നിട്ടുണ്ട്. എന്നാൽ മതങ്ങളുടെ വ്യാഖ്യാനത്തിന്റെ രൂപത്തിൽ സ്വത്ത് വീതം വെക്കുമ്പോൾ പുരുഷനെ അപേക്ഷിച്ച് സ്ത്രീക്ക് കുറച്ചേ ഉള്ളൂ. ഇത് പല മതങ്ങളിലും ഉണ്ട്. ഇത്തരം കാര്യങ്ങളിൽ നമ്മൾ ഭരണഘടനാ മൂല്യങ്ങൾ വേണം മുറുകെ പിടിക്കാൻ. അതിൽ നിന്നുള്ള വ്യതിചലനമായി പോയി കാന്തപുരത്തിന്റെ പ്രസ്താവന’ -എം.എ. ബേബി പറഞ്ഞു.

സ്ത്രീകൾ പൊതുരംഗത്തേക്ക് ഇറങ്ങിയാൽ അത് വലിയ നാശത്തിന് കാരണമാകുമെന്നും ആ അപകടം ഒഴിവാക്കാനാണ് ഇസ്‌ലാം മതം പർദ്ദ സമ്പ്രദായം നിശ്ചയിച്ചതെന്നുമാണ് കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാർ കഴിഞ്ഞ ദിവസം അഭിപ്രായ​പ്പെട്ടത്. സ്ത്രീകൾ വീട്ടിൽ അടങ്ങിയൊതുങ്ങി ഇരിക്കേണ്ടവരാണെന്നും ഇസ്‌ലാം മതത്തെക്കുറിച്ച് വിപുലമായും ആഴത്തിലും പഠിച്ച വ്യക്തിയെന്ന നിലയിൽ മുസ്‌ലിം സമുദായ കാര്യങ്ങളിൽ സംസാരിക്കാനും നിലപാടുകൾ വ്യക്തമാക്കാനും തനിക്ക് പൂർണ അധികാരമുണ്ടെന്നും കാന്തപുരം കൂട്ടിച്ചേർത്തു.

മതപരമായ കാര്യങ്ങളിൽ താൻ സംസാരിക്കുമ്പോൾ വിമർശനങ്ങളുമായി എത്തുന്ന സംഘടനകൾക്ക് അതിന് അവകാശമില്ല. താൻ മറ്റു മതങ്ങളുടെ വിശ്വാസങ്ങളെ ഒരുകാലത്തും എതിർക്കാൻ ശ്രമിക്കാറില്ല. എന്നാൽ ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾ ഉപയോഗിച്ച് സ്വന്തം മതവിശ്വാസം ഉയർത്തിപ്പിടിക്കാനും പ്രചരിപ്പിക്കാനും തനിക്ക് അധികാരമുണ്ട്. ഇതുപോലുള്ള മതപരമായ നിലപാടുകൾ മുൻപും ആവർത്തിച്ചു പറഞ്ഞിട്ടുണ്ടെന്നും അത് ഇനിയും പറയുമെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kanthapuram echoing RSS and Mohan Bhagwat: MA Baby
Next Story