‘ഇത് ഞാനല്ല, ഞാനാണെങ്കിൽ തന്നെ എന്താണ് കുഴപ്പം?’ വ്യാജ പ്രചാരണത്തിനെതിരെ തുറന്നടിച്ച് തമിഴ്നാട് മന്ത്രി
text_fieldsഎസ്. കീർത്തന
ചെന്നൈ: കറുത്ത വസ്ത്രം ധരിച്ച് കാറിൽ നിന്നിറങ്ങുന്ന യുവതിയുടെ വിഡിയോ തമിഴ്‌നാട് വ്യവസായ-നിക്ഷേപ പ്രോത്സാഹന വകുപ്പ് മന്ത്രി എസ്. കീർത്തനയുടേതാണെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാൽ പ്രചരിക്കുന്ന വിഡിയോ തന്റേതല്ലെന്ന് വ്യക്തമാക്കിക്കൊണ്ട് മന്ത്രി തന്നെ നേരിട്ട് രംഗത്തെത്തി. തനിക്കെതിരെയുള്ള ഇത്തരം വ്യാജ പ്രചാരണങ്ങൾക്കും ട്രോളുകൾക്കും പിന്നിൽ പ്രതിപക്ഷ പാർട്ടികളാണെന്നും, ഇത് സ്ത്രീവിരുദ്ധതയുടെ ഏറ്റവും പഴയ മുഖമാണെന്നും അവർ തുറന്നടിച്ചു.
എക്സിലൂടെയും പൊതുവേദികളിലൂടെയുമാണ് കീർത്തന തന്റെ നിലപാട് വ്യക്തമാക്കിയത്. ഡി.എം.കെ, എ.ഐ.ഡി.എം.കെ അനുയായികളായ ചില സോഷ്യൽ മീഡിയ പ്രൊഫൈലുകളാണ് ഈ വ്യാജ പ്രചാരണങ്ങൾക്ക് പിന്നിലെന്നും അവർ ആരോപിച്ചു. നയപരമായ കാര്യങ്ങളിലും ഭരണനേട്ടങ്ങളിലും സർക്കാരിനെ നേരിടാൻ കഴിയാത്തവരാണ് ഇത്തരം വ്യക്തിഹത്യകളിലേക്ക് തിരിയുന്നതെന്ന് അവർ കുറ്റപ്പെടുത്തി.
പ്രചരിക്കുന്ന ദൃശ്യങ്ങളിലുള്ളത് താനല്ലെന്ന് വ്യക്തമാക്കിയെങ്കിലും, ഒരു സ്ത്രീയുടെ വസ്ത്രധാരണവും സ്വാതന്ത്ര്യവും എന്തിനാണ് എപ്പോഴും പൊതുവിചാരണക്ക് വിധേയമാക്കുന്നത് എന്ന് കീർത്തന ചോദിച്ചു. "ഇത് ഞാനല്ല, എന്നാൽ ഒരുവേള ഞാനാണെങ്കിൽ തന്നെ എന്താണ് കുഴപ്പം? ഒരു സ്ത്രീയുടെ വസ്ത്രധാരണവും സന്തോഷവുമൊക്കെ ഇന്നും ഇത്തരത്തിൽ ചോദ്യം ചെയ്യപ്പെടുന്നത് എന്തിനാണ്?" എന്ന് അവർ ചോദിച്ചു.
കൂടാതെ, വെറുമൊരു സാദൃശ്യത്തിന്റെ പേരിൽമാത്രം ഈ വിവാദത്തിലേക്ക് വലിച്ചിടപ്പെട്ട ആ യുവതിയോടും അവർ ഖേദം പ്രകടിപ്പിച്ചു. യുവതി മനോഹരമായിരിക്കുന്നുവെന്നും സ്വന്തം രീതിയിൽ ജീവിക്കുന്നത് തുടരട്ടെയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സ്ത്രീകൾക്കെതിരെയുള്ള ഇത്തരം അപവാദ പ്രചാരണങ്ങളെ രൂക്ഷമായി വിമർശിച്ചുകൊണ്ട് ഡി.എം.കെ ഐ.ടി വിങ് സെക്രട്ടറി ടി.ആർ.ബി രാജയും രംഗത്തെത്തി. സ്ത്രീകളുടെ അന്തസ്സും സ്വാതന്ത്ര്യവും ഹനിക്കുന്ന ഒരു നടപടിയും പാർട്ടി വെച്ചുപൊറുപ്പിക്കില്ലെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. സ്ത്രീത്വത്തെ അപമാനിക്കാൻ ശ്രമിക്കുന്ന ഇത്തരം പ്രവണതകൾ തികച്ചും അപലപനീയമാണെന്നും അദ്ദേഹം വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിൽ രാഷ്ട്രീയ എതിരാളികൾ നടത്തുന്ന ഇത്തരം വ്യാജ പ്രചാരണങ്ങൾക്കെതിരെ വലിയ ചർച്ചകളാണ് തമിഴ്‌നാട്ടിൽ നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

