വൻ അഴിച്ചുപണിക്ക് ഡി.എം.കെ; യുവാക്കൾക്ക് കൂടുതൽ അവസരം
text_fieldsചെന്നൈ: ഡി.എം.കെയുടെ സംഘടനാതലത്തിൽ വൻ അഴിച്ചുപണിക്ക് നീക്കം. നിലവിലുള്ള 77 ജില്ല കമ്മിറ്റികൾ പുനഃസംഘടിപ്പിച്ച് 110 ജില്ല കമ്മിറ്റികളാക്കാനും, വിവിധ പാർട്ടി പദവികൾക്ക് പ്രായപരിധിയും കാലാവധി പരിധിയും ഏർപ്പെടുത്താനും തീരുമാനമായി. രണ്ടാഴ്ചക്കകം പുനഃസംഘടന പൂർത്തിയാക്കും. ശനിയാഴ്ച ഡി.എം.കെ ആസ്ഥാനമായ ചെന്നൈ അണ്ണാ അറിവാലയത്തിൽ പാർട്ടി അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിന്റെ അധ്യക്ഷതയിൽ ചേർന്ന പാർട്ടി നിർവാഹക സമിതി യോഗത്തിലാണ് നിർണായക തീരുമാനങ്ങൾ കൈക്കൊണ്ടത്.
നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ചേരുന്ന ആദ്യ യോഗമാണിത്. ജനറൽ സെക്രട്ടറി ദുരൈമുരുകൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളും ജില്ല സെക്രട്ടറിമാരും പ്രവർത്തക സമിതി അംഗങ്ങളും ഉൾപ്പെടെ 800ലധികം പേർ യോഗത്തിൽ പങ്കെടുത്തു. പുതിയ തീരുമാനപ്രകാരം ജില്ല സെക്രട്ടറിമാരുടെ പരമാവധി പ്രായപരിധി 70 വയസ്സായി നിശ്ചയിച്ചു. ഒരാൾക്ക് ജില്ല സെക്രട്ടറി സ്ഥാനത്ത് പരമാവധി മൂന്നു തവണയും മറ്റു കീഴ്ഘടകങ്ങളിൽ രണ്ടു തവണയും മാത്രമേ തുടരാനാകൂ. പുതിയ തലമുറക്ക് കൂടുതൽ അവസരം നൽകുന്നതിനാണ് പ്രായപരിധിയും കാലാവധി പരിധിയും ഏർപ്പെടുത്തുന്നത്.
ഒരു ജില്ല കമ്മിറ്റിയുടെ പരിധിയിൽ രണ്ട് നിയമസഭ മണ്ഡലങ്ങൾ ഉൾപ്പെടും. ഡി.എം.കെ രാഷ്ട്രീയമായ തിരിച്ചുവരവ് നടത്തുമെന്നും ഇതിനായി ഭാരവാഹികളും പ്രവർത്തകരും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും സ്റ്റാലിൻ ആഹ്വാനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

