വീണ്ടും കോൺഗ്രസ് നേതാക്കൾ ബി.ജെ.പിയിലേക്ക്; പോയത് സസ്പെൻഷനിലായ മൂന്ന് അസം എം.എൽ.എമാർ
text_fieldsഗുവാഹത്തി: അസമിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സസ്പെന്‍റ് ചെയ്ത മൂന്ന് കോൺഗ്രസ് എം.എൽ.എമാർ ബി.ജെ.പിയിൽ ചേർന്നു.
ഗുവാഹത്തിയിലെ സംസ്ഥാന ബി.ജെ.പി ആസ്ഥാനത്ത് നടന്ന പരിപാടിയിലാണ് എം.എൽ.എമാരായ കമലാഖ്യ ഡേ പുർകായസ്ത, ബസന്ത ദാസ്, ശശി കാന്ത ദാസ് എന്നിവർ ഭാരതീയ ജനതാ പാർട്ടിയിൽ (ബി.ജെ.പി) ചേർന്നത്.
ബി.ജെ.പിയുടെ സംസ്ഥാന പാർട്ടി പ്രസിഡന്റ് ദിലീപ് സൈകിയയുടെ സാന്നിധ്യത്തിലായിരുന്നു പരിപാടി. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബി.ജെ.പിയിലേക്കുള്ള എം.എൽ.എമാരുടെ കൊഴിഞ്ഞുപോക്ക് കനത്ത ആഘാതമാണ് കോൺഗ്രസിനുണ്ടാക്കുന്നത്.
കഴിഞ്ഞ മാസമാണ് അസം കോൺഗ്രസിലെ മുതിർന്ന നേതാവായ ഭൂപൻ ബോറ പാർട്ടി വിട്ട് ബി.ജെ.പിയിലേക്ക് ചേക്കേറിയത്. മറ്റ് പാർട്ടികളിൽ നിന്നും, പ്രത്യേകിച്ച് കോൺഗ്രസിൽ നിന്നുള്ള നേതാക്കളും പ്രവർത്തകരും ഇന്ന് ബി.ജെ.പിയിൽ ചേരുകയാണെന്നും അവർ ബി.ജെ.പിയുടെ പ്രത്യയശാസ്ത്രത്തോട് പിന്തുണ പ്രകടിപ്പിക്കുകയാണെന്നും കേന്ദ്ര സഹമന്ത്രി പബിത്ര മാർഗരിറ്റ വാർത്താ ഏജൻസിയായ എ.എൻ.ഐയോട് പറഞ്ഞു.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലേക്കുള്ള കോൺഗ്രസിന്‍റെ 42 പേരടങ്ങിയ സ്ഥാനാർഥി പട്ടികക്ക് പുതുമയില്ലെന്നും അവർ കൂട്ടിച്ചേർത്തു.'കോൺഗ്രസ് പുറത്തിറക്കിയ സ്ഥാനാർഥി പട്ടികക്ക് പുതുമയില്ല. 42 സ്ഥാനാർഥികളിൽ ഏകദേശം 20 പേരെയും മുൻ തെരഞ്ഞെടുകളിൽ പലതവണ ജനങ്ങൾ നിരസിച്ചിരുന്നു. ഞങ്ങൾക്ക് ഒരു ആശങ്കയുമില്ല'- അദ്ദേഹം പറഞ്ഞു.
ചൊവ്വാഴ്ച്ചയാണ് ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റി (എ.ഐ.സി.സി) വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥി പട്ടിക പുറത്തുവിട്ടത്. ബുധനാഴ്ച അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടിക 'വംശപരമ്പര പട്ടിക' ആണെന്ന് വിമർശിച്ചിരുന്നു.
അതേസമയം ബി.ജെ.പി താഴെതട്ടിലുള്ള പ്രവർത്തകർക്ക് പ്രാധാന്യം നൽകുന്നവരാണെന്നും പറഞ്ഞു. 'ചിലർ ഇതിനെ പട്ടികയെന്ന് വിളിക്കും, പക്ഷെ ഞാനിതിനെ വംശപരമ്പര പട്ടികയെന്നാണ് വിളിക്കുക. നേരെമറിച്ച്, ബി.ജെ.പിയുടെ പട്ടികയിൽ താഴെത്തട്ടിലുള്ള പ്രവർത്തകരെ ഉൾപ്പെടുത്തും. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകൾക്കായി പാർട്ടി പൂർണമായും തയ്യാറാണ്' - അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഔദ്യോഗിക പ്രസ്താവന പ്രകാരം, അസം കോൺഗ്രസ് പ്രസിഡന്റ് ഗൗരവ് ഗൊഗോയ് (ജോർഹട്ട്), ബിതുപാൻ സൈകിയ (ഗോലാഘട്ട്), അബ്ദുസ് സോബഹാൻ അലി സർക്കാർ (ഗൗരിപൂർ), ഗോൾപാറ വെസ്റ്റിൽ നിന്നുള്ള മാർക്ക്ലൈൻ മാരക് (എസ്.ടി), ബൊംഗൈഗാവിൽ നിന്നുള്ള ഗിരീഷ് ബറുവ, ബാർപേട്ടയിൽ നിന്നുള്ള മഹാനന്ദ സർക്കാർ (എസ്.സി), ബൊക്കോ-ചായ്‌ഗാവിൽ നിന്നുള്ള രാമൻ സിംഗ് റാഭ (എസ്.ടി) എന്നിവർ സ്ഥാനാർഥി പട്ടികയിലുണ്ട്.
സത്യബ്രത് കലിത (കമൽപൂർ), റിപുൻ ബോറ (ബർചല്ല), മീര ബൊർത്താക്കൂർ ഗോസ്വാമി (ദിസ്പൂർ), ദിഗന്ത ബർമാൻ (ബർഖേത്രി), അപ്തൽ ഗൊഗോയ് (സൊനാരി), അജോയ് കുമാർ ഗൊഗോയ് (ഡെമോ), ദേബബ്രത സൈകിയ (നസീറ), അശോക് കുമാർ ശർമ്മ എന്നിവരാണ് പട്ടികയിലെ മറ്റ് പ്രമുഖ പേരുകൾ.
നന്ദിത ദാസ് (ഹാജോ-സുവൽകുച്ചി എസ്.സി), പല്ലബി സൈകിയ ഗൊഗോയ് (ടിയോക്ക്), സുരുചി റോയ് (റാം കൃഷ്ണ നഗർ എസ്.സി) എന്നിവരുൾപ്പെടെ നിരവധി വനിതാ നേതാക്കളും മത്സരരംഗത്തുണ്ട്.
അസമിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള സഖ്യത്തിനെതിരെ തുടർച്ചയായ രണ്ട് തെരഞ്ഞെടുകൾ വിജയിച്ച ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എ വീണ്ടും അധികാരം നിലനിർത്താനുള്ള ശ്രമങ്ങളിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

