പത്തുദിവസത്തെ ഇടക്കാല ജാമ്യം അവസാനിച്ചു; ശർജീൽ ഇമാം ഇന്ന് തിഹാർ ജയിലിൽ കീഴടങ്ങും
text_fieldsശർജീൽ ഇമാം
ന്യൂഡൽഹി: 2020ലെ വടക്കുകിഴക്കൻ ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ അറസ്റ്റിലായ ആക്ടിവിസ്റ്റ് ശർജീൽ ഇമാം ഇന്ന് ജയിൽ അധികൃതർക്ക് മുന്നിൽ കീഴടങ്ങും. സഹോദരന്റെ വിവാഹത്തിൽ പങ്കെടുക്കുന്നതിനും അസുഖബാധിതയായ മാതാവിനെ ശുശ്രൂഷിക്കുന്നതിനുമായി ഡൽഹി കോടതി അനുവദിച്ച 10 ദിവസത്തെ ഇടക്കാല ജാമ്യം തിങ്കളാഴ്ച അവസാനിക്കുന്ന സാഹചര്യത്തിലാണിത്.
മാർച്ച് 20 മുതൽ 30 വരെയായിരുന്നു കർക്കർദൂമ കോടതി ശർജീൽ ഇമാമിന് ജാമ്യം അനുവദിച്ചിരുന്നത്. 50,000 രൂപയുടെ വ്യക്തിഗത ബോണ്ടിന്മേലും തുല്യമായ തുകക്കുള്ള രണ്ട് ആൾജാമ്യത്തിലുമാണ് അഡീഷണൽ സെഷൻസ് ജഡ്ജി സമീർ ബാജ്പേയ് താൽക്കാലിക ആശ്വാസം നൽകിയത്.
ജാമ്യകാലയളവിൽ കോടതി അതീവ കർശനമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്. മാധ്യമങ്ങളുമായി സംസാരിക്കാനോ സോഷ്യൽ മീഡിയ ഉപയോഗിക്കാനോ അനുവാദമുണ്ടായിരുന്നില്ല. കുടുംബാംഗങ്ങളെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രമേ കാണാൻ പാടുള്ളൂ എന്നും കേസിലെ സാക്ഷികളെയോ മറ്റ് പ്രതികളെയോ ബന്ധപ്പെടാൻ പാടില്ലെന്നും നിർദേശമുണ്ടായിരുന്നു. മൊബൈൽ ഫോൺ എപ്പോഴും പ്രവർത്തനക്ഷമമായിരിക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥന് നമ്പർ കൈമാറണമെന്നും കോടതി ഉത്തരവിട്ടിരുന്നു.
വിവാഹ ആവശ്യങ്ങൾക്കായി തന്റെ സാന്നിധ്യം അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അഞ്ചുവർഷത്തിലേറെയായി തടവിൽ കഴിയുന്ന ശർജീൽ ഇമാം ജാമ്യാപേക്ഷ നൽകിയത്. എന്നാൽ, പ്രോസിക്യൂഷൻ ഇതിനെ ശക്തമായി എതിർത്തു. വിവാഹ ചടങ്ങുകൾക്ക് കുടുംബം മതിയായ ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ടെന്നും അടിയന്തര ചികിത്സാ സാഹചര്യമില്ലെന്നും പ്രോസിക്യൂഷൻ വാദിച്ചു.
യു.എ.പി.എ അടക്കമുള്ള ഗുരുതരമായ വകുപ്പുകൾ ചുമത്തപ്പെട്ട ശർജീൽ ഇമാമിന്റെയും ഉമർ ഖാലിദിന്റെയും സ്ഥിരം ജാമ്യാപേക്ഷകൾ സുപ്രീംകോടതി നേരത്തെ തള്ളിയിരുന്നു. 2020 ഫെബ്രുവരിയിൽ അന്നത്തെ യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ സന്ദർശന വേളയിൽ അന്താരാഷ്ട്ര ശ്രദ്ധ നേടാനായി ആസൂത്രണം ചെയ്ത ഗൂഢാലോചനയുടെ ഭാഗമാണ് ഡൽഹിയിലെ അക്രമങ്ങൾ എന്നാണ് പൊലീസ് വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

