മുതിർന്ന കോൺഗ്രസ് നേതാവ് മുഹ്സിന കിദ്വായി അന്തരിച്ചു
text_fieldsമൊഹ്സിന കിദ്വായി
ന്യൂഡല്‍ഹി: കോൺഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മുഹ്സിന കിദ്വായി (94) അന്തരിച്ചു. പുലര്‍ച്ചെ ഡല്‍ഹിക്ക് അടുത്ത് നോയിഡയിലായിരുന്നു അന്ത്യം. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളില്‍ ഒരാളായിരുന്ന മുഹ്‌സിന കിദ്വായി പ്രധാനമന്ത്രിമാരായിരുന്ന ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ മന്ത്രിസഭകളില്‍ അംഗമായിരുന്നു. മൂന്ന് തവണ ലോക്‌സഭാംഗം, രണ്ട് തവണ രാജ്യസഭാംഗം, കേന്ദ്ര-സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രി തുടങ്ങി വിവിധ തലങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
കേരളത്തിന്‍റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറിയായിരുന്നു. 2004 മുതലായിരുന്നു കേരളത്തിന്റെ ചുമതല വഹിച്ചിരുന്നത്. കെ കരുണാകരനെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരുന്നതില്‍ നിര്‍ണായക പങ്കാണ് മൊഹ്‌സിന കിദ്വായി വഹിച്ചത്. ഉത്തര്‍പ്രദേശില്‍ നിന്നുള്ള നേതാവാണ് മുഹ്‌സിന കിദ്വായി.
ഉത്തര്‍പ്രദേശിലെ ബരാബങ്കി ജില്ലയിലെ ഒരു മുസ്ലീം കുടുംബത്തില്‍ മുല്ല കുത്തബുദ്ദിന്‍ അഹമ്മദിന്റെയും സെഹ്റയുടേയും മകളായി 1932 ജനുവരി ഒന്നിനായിരുന്നു ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം അലിഗഢിലെ വുമണ്‍സ് കോളജില്‍ നിന്നും ഇന്റര്‍മീഡിയറ്റും മുസ്ലീം യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദവും നേടി.
1950ല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അംഗമായ മുഹ്‌സിന 1960ല്‍ ഉത്തര്‍ പ്രദേശ് നിയമസഭ കൗണ്‍സില്‍ അംഗമായതോടെയാണ് രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. ഉത്തർപ്രദേശിലെ അസംഗഡ്, മീററ്റ് മണ്ഡലങ്ങളെ അവർ ലോക്സഭയിൽ പ്രതിനിധീകരിച്ചു. 1978ൽ നടന്ന അസംഗഡ് ഉപതിരഞ്ഞെടുപ്പിലെ വിജയമാണ് മുഹ്സിന കിദ്വായിയുടെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും ശ്രദ്ധേയമായ നിമിഷം. അടിയന്തരാവസ്ഥക്ക് ശേഷം കോൺഗ്രസ് തകർന്നടിഞ്ഞ സമയത്ത് നടന്ന ഈ വിജയം പാർട്ടിക്ക് വലിയ ആത്മവിശ്വാസം നൽകുകയും ഇന്ദിരാഗാന്ധിയുടെ തിരിച്ചുവരവിന് വഴിതെളിക്കുകയും ചെയ്തു. ഛത്തീസ്ഗഡിൽ നിന്നുള്ള രാജ്യസഭാംഗമായും അവർ പ്രവർത്തിച്ചിട്ടുണ്ട്. 2016ല്‍ രാജ്യസഭാ കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ചു.
മുഹ്സിന കിദ്വായിയുടെ ആത്മകഥയായ "My Life in Indian Politics" (എന്റെ ഇന്ത്യൻ രാഷ്ട്രീയ ജീവിതം) ഇന്ത്യൻ രാഷ്ട്രീയത്തിലെ അഞ്ച് പതിറ്റാണ്ടുകളുടെ ചരിത്രം പറയുന്ന സുപ്രധാനമായ ഒരു രേഖയാണ്. മൂന്ന് തലമുറകളിലെ കോൺഗ്രസ് നേതാക്കളുമായി (ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, സോണിയാ ഗാന്ധി) അടുത്ത ബന്ധം പുലർത്തിയ നേതാവാണ് മുഹ്സിന. ഇതിനെ കുറിച്ച് ആത്മകഥയിൽ പറയുന്നുണ്ട്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ഒരു മുസ്ലിം സ്ത്രീ രാഷ്ട്രീയത്തിലേക്ക് കടന്നുവരുമ്പോൾ നേരിടേണ്ടി വന്ന വെല്ലുവിളികൾ പുസ്തകത്തിൽ ചർച്ച ചെയ്യുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

