‘രാഷ്ട്രീയ എതിരാളികൾ ശത്രുക്കളല്ല’; ശരദ് പവാറുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് ഏക്‌നാഥ് ഷിൻഡെ
text_fieldsശരദ് പവാറും ഏക്‌നാഥ് ഷിൻഡെയും
മുംബൈ: എൻ.സി.പി (ശരദ് പവാർ വിഭാഗം) അധ്യക്ഷൻ ശരദ് പവാറുമായുള്ള കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് നടക്കുന്ന രാഷ്ട്രീയ വിവാദങ്ങൾക്കിടെ വിശദീകരണവുമായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ. ‘രാഷ്ട്രീയ എതിരാളികൾ ശത്രുക്കളല്ല. അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാം, പക്ഷേ പരസ്പര ബഹുമാനം നിലനിൽക്കണം’ എന്നായിരുന്നു മഹാരാഷ്ട്ര നിയമസഭയിൽ ഏക്നാഥ് ഷിൻഡെയുടെ പ്രതികരണം.
നിയമസഭാ സമ്മേളനത്തിനിടെ ശരദ് പവാർ എത്തിയ വിവരം അറിഞ്ഞതോടെ അദ്ദേഹത്തെ നേരിൽ ചെന്ന് ഷാൾ അണിയിച്ച് സ്വീകരിച്ചുവെന്നും ഷിൻഡെ പറഞ്ഞു. മഹാരാഷ്ട്രയുടെ രാഷ്ട്രീയ ചരിത്രത്തിൽ ദീർഘകാലം പ്രവർത്തിച്ച മുതിർന്ന നേതാവാണ് ശരദ് പവാറെന്നും അദ്ദേഹത്തോടുള്ള ആദരസൂചകമായിരുന്നു സ്വീകരണമെന്നും പറഞ്ഞ ഷിൻഡെ ഇതിൽ അസ്വാഭാവികമായി ഒന്നുമില്ലെന്നും കൂട്ടിച്ചേർത്തു.
ശരദ് പവാർ ഷിൻഡെയുടെ ഓഫീസിൽ എത്തിയതും ഇരുവരും കൂടിക്കാഴ്ച നടത്തിയതും മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. മഹാരാഷ്ട്ര നിയമസഭാ സമ്മേളനത്തിനിടെയാണ് പവാർ ഷിൻഡെയുടെ ഓഫിസിലെത്തിയത്. ഇരുവരും ഏകദേശം 15 മിനിറ്റോളം കൂടിക്കാഴ്ച നടത്തി. തുടർന്ന് ശരദ് പവാർ അതേ ഓഫീസിൽ സ്വന്തം പാർട്ടി എം.എൽ.എമാരുടെ യോഗവും വിളിച്ചുചേർത്തിരുന്നു.
പ്രതിപക്ഷത്തിന്റെ മഹാ വികാസ് അഘാഡി സഖ്യത്തിൽ ഇരുവരുടെയും കൂടിക്കാഴ്ചയെക്കുറിച്ച് സംശയങ്ങളും വിമർശനങ്ങളും ഉയർന്നിരുന്നു. ശിവസേന (ഉദ്ധവ് വിഭാഗം) നേതാക്കൾ ഈ കൂടിക്കാഴ്ചയെ ചോദ്യം ചെയ്യുകയും വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. ശിവസേന (യു.ബി.ടി) നേതാവ് സഞ്ജയ് റാവുത്ത് പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തുകയും ചെയ്തു. പ്രതിപക്ഷ നേതാവായ ശരദ് പവാർ ഭരണകക്ഷിയിലെ പ്രമുഖ നേതാവിന്റെ ഓഫീസിൽ യോഗം ചേർന്നത് ആശയക്കുഴപ്പമുണ്ടാക്കിയെന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
അതേസമയം ശരദ് പവാറിന്റെ മകളും എൻ.സി.പി (എസ്.പി.) നേതാവുമായ സുപ്രിയ സുലെ വിവാദങ്ങൾ തള്ളിക്കളഞ്ഞിരുന്നു. നിയമസഭാ മന്ദിരത്തിൽ വിവിധ പാർട്ടി നേതാക്കൾ തമ്മിൽ കൂടിക്കാഴ്ച നടത്തുന്നത് സ്വാഭാവികമാണെന്നും അതിനെ രാഷ്ട്രീയ സഖ്യവുമായി ബന്ധപ്പെടുത്തി കാണുന്നത് ശരിയല്ലെന്നും അവർ പറഞ്ഞു. ‘ഇത് വെറും സൗഹൃദപരമായ കൂടിക്കാഴ്ച മാത്രമാണ്. അതിനെ അനാവശ്യമായി വലുതാക്കുകയാണ് ചിലർ’ എന്നും സുപ്രിയ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

