രാഹുൽ ഗാന്ധിക്കെതിരെ അവകാശലംഘന നോട്ടീസ് നൽകുമെന്ന് കിരൺ റിജിജു
text_fieldsന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സഭയെ തെറ്റിദ്ധരിപ്പിക്കുകയും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തതിനെതിരെ സർക്കാർ അവകാശലംഘന നോട്ടീസ് നൽകുമെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു പറഞ്ഞു. അമേരിക്കയുമായി അടുത്തിടെ ഒപ്പുവെച്ച വ്യാപാര കരാറിനെച്ചൊല്ലി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിനെ പ്രതിപക്ഷ നേതാവ് വിമർശിച്ചതിന് പിന്നാലെയാണ് ഈ നീക്കം.
‘സഭയെ തെറ്റിദ്ധരിപ്പിച്ചതിനും അടിസ്ഥാനരഹിതമായ പ്രസ്താവനകൾ നടത്തിയതിനും രാഹുൽ ഗാന്ധിക്കെതിരെ ഞങ്ങൾ അവകാശലംഘന നോട്ടീസ് നൽകാൻ പോകുകയാണ്. ലോക്സഭയിലെയും രാജ്യസഭയിലെയും നടപടികൾക്ക് വ്യക്തമായ ചട്ടങ്ങളുണ്ട്. ഒരു അംഗം മറ്റൊരു അംഗത്തിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കാൻ ഉദ്ദേശിക്കുമ്പോൾ അതിന് മുൻകൂട്ടി നോട്ടീസ് നൽകുകയും ആരോപണം തെളിവുകൾ സഹിതം സ്ഥാപിക്കുകയും വേണമെന്ന് ബജറ്റ് ചർച്ചക്കിടെ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തെ പരാമർശിച്ച് റിജിജു പറഞ്ഞു.
രാഹുൽ ഗാന്ധി ഉന്നയിച്ച അവകാശവാദങ്ങൾ സഭയിൽ വന്ന് സാക്ഷ്യപ്പെടുത്താൻ അദ്ദേഹത്തോട് ആവശ്യപ്പെടണമെന്ന് താൻ സ്പീക്കറോട് അഭ്യർത്ഥിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. ‘പ്രധാനമന്ത്രി ഇന്ത്യയെയും ഇന്ത്യൻ താൽപ്പര്യങ്ങളെയും വിറ്റുവെന്ന് രാഹുൽ ഗാന്ധി അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചു. എന്ത് അടിസ്ഥാനത്തിലാണ് അദ്ദേഹം ഇത് പറയുന്നത്? മുൻകൂർ നോട്ടീസ് നൽകാതെ കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരിക്കെതിരെയും അദ്ദേഹം ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്’ റിജിജു പറഞ്ഞു.
തെളിവുകളോ വാദങ്ങളോ നടപടിക്രമങ്ങളോ പാലിക്കാതെയാണ് കോൺഗ്രസ് നേതാവ് ആരോപണങ്ങൾ ഉന്നയിച്ചതെന്ന് റിജിജു പറഞ്ഞു. ‘അദ്ദേഹത്തിന്റെ പ്രസംഗത്തിലെ തെറ്റായ പ്രസ്താവനകളും പാർലമെന്ററി വിരുദ്ധമായ വാക്കുകളും സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്യണം. പ്രത്യേകിച്ച് അദ്ദേഹം ഉന്നയിച്ച നുണകളും അടിസ്ഥാനരഹിതമായ ആരോപണങ്ങളും നീക്കം ചെയ്യപ്പെടണമെന്നും കിരൺ റിജിജു ആവശ്യപ്പെട്ടു.
‘നിങ്ങൾ ഇന്ത്യയെ വിറ്റു. ഇന്ത്യയെ വിൽക്കുന്നതിൽ നിങ്ങൾക്ക് ലജ്ജയില്ലേ? നമ്മുടെ ദരിദ്ര കർഷകരെ തകർക്കാൻ നിങ്ങൾ വാതിൽ തുറന്നുകൊടുത്തിരിക്കുന്നു. ഒരു പ്രധാനമന്ത്രിയും ഇങ്ങനെ ഒരിക്കലും ചെയ്തിട്ടില്ല. കരാറിൽ യുക്തിയില്ല. നിങ്ങൾ എന്താണ് ചെയ്തത്... തുടക്കത്തിൽ മൂന്ന് ശതമാനമായിരുന്നു ശരാശരി. ഇപ്പോൾ അത് 18 ശതമാനമായി, 6 മടങ്ങ് വർധനവ്. യു.എസ് ഇറക്കുമതി 46 ബില്യൺ യു.എസ് ഡോളറിൽ നിന്ന് 146 ബില്യൺ യു.എസ് ഡോളറായി ഉയരും. ഇത് അസംബന്ധമാണ്"- രാഹുൽ ഗാന്ധി സഭയിൽ പറഞ്ഞു.
അവർക്ക്(യു.എസ്) നമ്മളോട് ഒരു പ്രതിബദ്ധതയുമില്ല, എന്നാൽ നമുക്ക് അവരോട് പ്രതിബദ്ധതയുണ്ട്. നമ്മൾ വിഡ്ഢികളെപ്പോലെ നിൽക്കുകയാണ്. നമ്മുടെ താരിഫ് 18 ശതമാനമായി ഉയർന്നു. അവരുടേത് 16 ശതമാനത്തിൽ നിന്ന് പൂജ്യമായി എന്നും യു.എസ് ഊർജ്ജ, സാങ്കേതിക ഉൽപ്പന്നങ്ങളിൽ ഇന്ത്യ 500 ബില്യൺ യു.എസ് ഡോളർ വാങ്ങുമെന്ന വ്യവസ്ഥ പരാമർശിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു. ബജറ്റ് അവതരിപ്പിച്ചശേഷം കേന്ദ്ര സർക്കാർ ചെയ്ത ഏറ്റവും വലിയ വിഢിത്തമാണ് ഇന്ത്യ-യു.എസ് വ്യാപാര കരാർ. കരാറിൽ എന്താണുള്ളതെന്ന് ഇപ്പോഴും വ്യക്തമല്ല. കരാറിൽ ഒപ്പുവെച്ച പ്രധാനമന്ത്രി ട്രംപിനും അമേരിക്കക്കും മുമ്പിൽ കിഴടങ്ങിയെന്നും രാഹുൽ ഗാന്ധി ചർച്ചക്കിടയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

