കരാറിന്‍റെ പേരിൽ ഭാരത മാതാവിനെ വിറ്റു, നിങ്ങൾക്ക് നാണമില്ലേ?- ലോക്സഭയിൽ കേന്ദ്രത്തിനെതിരെ രാഹുൽഗാന്ധി
text_fieldsന്യൂ ഡൽഹി: ഇന്ത്യ- യു.എസ് വ്യാപാരകരാറിനെതിരെ ലോക്സഭയിൽ കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യൻ കാർഷിക- ക്ഷീര മേഖലകളെ യു.എസിന് തുറന്ന് കൊടുക്കുന്നതിലൂടെ ഭാരതാംബയെ വിൽക്കുകയാണെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ആരോപണം.
വ്യാപാര കരാറിലൂടെ യു.എസ് ചരക്കുകളെ ഇന്ത്യൻ വിപണിയിലെത്തിക്കുന്നത് കോടിക്കണക്കിന് കർഷകരെയും അനുബന്ധ മേഖലകളിലെ തൊഴിലാളികളെയും ദുരിതത്തിലാക്കുമെന്നും ഈ പ്രവൃത്തിയിൽ സർക്കാർ ലജ്ജിക്കണമെന്നും രാഹുൽ പറഞ്ഞു.
"നിങ്ങൾ ഇന്ത്യയെ വിറ്റു. ഇന്ത്യയെ വിൽക്കുന്നതിൽ നിങ്ങൾക്ക് ലജ്ജയില്ലേ? നമ്മുടെ ദരിദ്ര കർഷകരെ തകർക്കാൻ നിങ്ങൾ വാതിൽ തുറന്നുകൊടുത്തിരിക്കുന്നു. ഒരു പ്രധാനമന്ത്രിയും ഇങ്ങനെ ഒരിക്കലും ചെയ്തിട്ടില്ല. കരാറിൽ യുക്തിയില്ല. നിങ്ങൾ എന്താണ് ചെയ്തത്... തുടക്കത്തിൽ മൂന്ന് ശതമാനമായിരുന്നു ശരാശരി.
ഇപ്പോൾ അത് 18 ശതമാനമായി, 6 മടങ്ങ് വർധനവ്. യു.എസ് ഇറക്കുമതി 46 ബില്യൺ യു.എസ് ഡോളറിൽ നിന്ന് 146 ബില്യൺ യു.എസ് ഡോളറായി ഉയരും. ഇത് അസംബന്ധമാണ്"- രാഹുൽ ഗാന്ധി സഭയിൽ പറഞ്ഞു.
അവർക്ക്(യു.എസ്) നമ്മളോട് ഒരു പ്രതിബദ്ധതയുമില്ല, എന്നാൽ നമുക്ക് അവരോട് പ്രതിബദ്ധതയുണ്ട്. നമ്മൾ വിഡ്ഢികളെപ്പോലെ നിൽക്കുകയാണ്. നമ്മുടെ താരിഫ് 18 ശതമാനമായി ഉയർന്നു. അവരുടേത് 16 ശതമാനത്തിൽ നിന്ന് പൂജ്യമായി എന്നും യു.എസ് ഊർജ്ജ, സാങ്കേതിക ഉൽപ്പന്നങ്ങളിൽ ഇന്ത്യ 500 ബില്യൺ യു.എസ് ഡോളർ വാങ്ങുമെന്ന വ്യവസ്ഥ പരാമർശിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.
രാഹുലിന്‍റെ വാദങ്ങൾക്കിടെ ഇടപെട്ട പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു കരാറിനെക്കുറിച്ചുള്ള രാഹുലിന്‍റെ വാദങ്ങൾ ശരിവെക്കുന്ന തെളിവുകൾ കാണിക്കണമെന്ന് പറഞ്ഞു. ഇന്ത്യയുടെ പുരോഗമനമാണ് നിങ്ങളെ അസന്തുഷ്ടരാക്കുന്നത്. 2014 വരെ കോൺഗ്രസ് രാജ്യത്തെ ദുർബലപ്പെടുത്തി. എക്കാലത്തെയും ശക്തനായ നേതാവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നും റിജിജു കൂട്ടിച്ചേർത്തു.
കരാറിന്റെ വിശദാംശങ്ങൾ അടങ്ങിയ ഫാക്ട്‌ഷീറ്റ് യു.എസ് പിൻവലിച്ചതിന് മണിക്കൂറുകൾക്ക് ശേഷമാണ് വ്യാപാര കരാറിനെക്കുറിച്ചുള്ള രാഹുൽ ഗാന്ധിയുടെ പുതിയ വിമർശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

