‘തായ് മാമൻ തങ്ക മോതിരം’ വൈകും; വിജയ്യുടെ വിദേശ സന്ദർശനത്തെ തുടർന്ന് ഉദ്ഘാടനം മാറ്റിവച്ചു
text_fieldsചെന്നൈ: തമിഴ്നാട്ടിൽ തമിഴക വെട്രി കഴകം (ടി.വി.കെ) സർക്കാർ നടപ്പാക്കാനൊരുങ്ങുന്ന ‘തായ് മാമൻ തങ്ക മോതിരം’ പദ്ധതിയുടെ ഉദ്ഘാടനം മാറ്റിവെച്ചു. സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുട്ടികൾക്ക് ഒരു ഗ്രാം സ്വർണമോതിരം സമ്മാനിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനമാണ് മാറ്റിവെച്ചത്. മുഖ്യമന്ത്രി സി. ജോസഫ് വിജയ്യുടെ വിദേശ സന്ദർശനത്തെ തുടർന്നാണ് സെപ്റ്റംബർ 15ന് നിശ്ചയിച്ചിരുന്ന ഉദ്ഘാടനം മാറ്റിയത്.
മുഖ്യമന്ത്രിയുടെ ലണ്ടൻ സന്ദർശനത്തെ തുടർന്ന് ‘തായ് മാമൻ തങ്ക മോതിരം’ പദ്ധതിയുടെ ഉദ്ഘാടനം മാറ്റിയെന്ന് ആരോഗ്യ മന്ത്രി കെ.ജി. അരുണ്‍രാജ് അറിയിച്ചു. സ്വർണത്തിന്റെ ഗുണമേന്മ സർക്കാർ ഉറപ്പാക്കുമെന്നും 916 ഹോൾമാർക്കുള്ള സ്വർണം മാത്രമേ അംഗീകരിക്കൂ എന്നും മന്ത്രി അറിയിച്ചു.
സംസ്ഥാനത്തെ പ്രധാന ക്ഷേമപദ്ധതികളിലൊന്നായി ടി.വി.കെ സർക്കാർ മുന്നോട്ടുവച്ച ‘തായ് മാമൻ തങ്ക മോതിര’ത്തിന്റെ ഉദ്ഘാടനം മുൻ മുഖ്യമന്ത്രി സി.എൻ. അണ്ണാദുരൈയുടെ ജന്മവാർഷിക ദിനമായ സെപ്റ്റംബർ 15ന് നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. പുതിയ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഈ വർഷം ജൂൺ 22 മുതൽ ജനിച്ച കുട്ടികൾക്ക് സ്വർണമോതിരം നൽകും.
സെപ്റ്റംബർ 10നാണ് മുഖ്യമന്ത്രി വിജയ് യു.കെയിലെ ലണ്ടനിലേക്ക് തിരിക്കുന്നത്. തമിഴ്നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് ശേഷമുള്ള വിജയ്യുടെ ആദ്യ ഔദ്യോഗിക വിദേശ സന്ദർശനമാണ് ലണ്ടൻ യാത്ര. തമിഴ്നാട്ടിലേക്ക് വിദേശ നിക്ഷേപം ആകർഷിക്കുന്നതിന്റെ ഭാഗമായി യൂറോപ്യൻ വ്യവസായികളുമായി വിജയ് കൂടിക്കാഴ്ച നടത്തും. സംസ്ഥാനത്തെ നിക്ഷേപസാധ്യതകൾ വ്യവസായികൾക്ക് മുന്നിൽ അവതരിപ്പിക്കാനും ലക്ഷ്യമിടുന്നതായാണ് വിവരം. സന്ദർശനവേളയിൽ തമിഴ്നാട് സർക്കാരും ബഹുരാഷ്ട്ര കമ്പനികളും ധാരണപത്രങ്ങളിൽ ഒപ്പുവെക്കും. ലണ്ടനിലെ തമിഴ് സമൂഹവുമായും വിജയ് സംവദിക്കും. സെപ്റ്റംബർ 17ന് വിജയ് ചെന്നൈയിൽ മടങ്ങിയെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

