എല്ലാം വേണ്ട, ചെയ്യാൻ കഴിയാത്തവയോട് ‘നോ’ പറയാം!
text_fieldsപ്രതീകാത്മക ചിത്രം
ആധുനിക കാലത്തെ തിരക്കിട്ട ജീവിതശൈലിയിൽ എല്ലാ കാര്യങ്ങളും ഒരേസമയം ഭംഗിയായി കൊണ്ടുപോകാൻ ശ്രമിക്കുന്നത് പലപ്പോഴും നമ്മളെ മാനസിക സമ്മർദത്തിലേക്കും തളർച്ചയിലേക്കും നയിക്കാറുണ്ട്. പ്രശസ്ത കണ്ടന്റ് ക്രിയേറ്റർ അലി അബ്ദാൽ തന്റെ ഇൻസ്റ്റാഗ്രാം റീലിലൂടെ പങ്കുവെച്ച ഒരു കാര്യം ശ്രദ്ധേയമാണ്. ‘എല്ലാ കാര്യങ്ങളും ഒരേസമയം തളർച്ചയില്ലാതെ കൈകാര്യം ചെയ്യാൻ ആർക്കും കഴിയില്ല. ചില കാര്യങ്ങൾ വേണ്ടെന്ന് വെക്കുകയോ മാറ്റിവെക്കുകയോ ചെയ്യുക എന്നതാണ് ഇതിനുള്ള പോംവഴി’.ഇക്കാര്യത്തെക്കുറിച്ച് ഓർഗനൈസേഷണൽ സൈക്കോളജിസ്റ്റായ ഗുർലീൻ ബറുവ പങ്കുവെക്കുന്ന പ്രധാന നിർദേശങ്ങളുണ്ട്.
വർഷത്തിൽ 30 ലക്ഷ്യങ്ങൾ നിശ്ചയിക്കുന്നതിന് പകരം ഏറ്റവും പ്രധാനപ്പെട്ട 4-5 കാര്യങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക. ഉദാഹരണത്തിന് രണ്ട് പ്രൊഫഷണൽ ലക്ഷ്യങ്ങൾ, രണ്ട് വ്യക്തിപരമായ കാര്യങ്ങൾ എന്നിങ്ങനെ തരംതിരിക്കാം. എല്ലാ കാര്യങ്ങളും സ്വന്തമായി ചെയ്യാൻ ശ്രമിക്കാതെ മറ്റുള്ളവരെ ഏൽപ്പിക്കാനോ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഓട്ടോമേറ്റ് ചെയ്യാനോ ശ്രമിക്കുക.
സമയം മാനേജ് ചെയ്യുന്നതിനേക്കാൾ പ്രധാനം നമ്മുടെ ശ്രദ്ധ എവിടെ നൽകുന്നു എന്നതാണ്. ഒരു ദിവസത്തെ സമയം എല്ലാവർക്കും 24 മണിക്കൂർ തന്നെയാണ്. ജോലിയിലോ വ്യക്തിജീവിതത്തിലോ 50-50 ബാലൻസ് എന്നത് എപ്പോഴും പ്രായോഗികമല്ല. ജീവിതത്തിന്റെ ഓരോ ഘട്ടത്തിനനുസരിച്ച് ഇതിൽ മാറ്റങ്ങൾ വരാം. ഉദാഹരണത്തിന്, ഒരു പുതിയ ജോലി കിട്ടുമ്പോൾ ജോലിക്ക് കൂടുതൽ മുൻഗണന നൽകേണ്ടി വരും, എന്നാൽ ഒരു കുഞ്ഞ് ജനിക്കുമ്പോൾ വ്യക്തിജീവിതത്തിനായിരിക്കണം കൂടുതൽ സമയം.
എല്ലാ കാര്യങ്ങൾക്കും യെസ് പറയുന്നത് നിങ്ങളുടെ ഊർജ്ജം നശിപ്പിക്കും. നിങ്ങൾക്ക് ചെയ്യാൻ കഴിയാത്ത കാര്യങ്ങളോട് മാന്യമായി നോ പറയാൻ ശീലിക്കുക. ഇത് മറ്റുള്ളവർക്ക് നമ്മളോടുള്ള സ്നേഹം കുറക്കുമെന്ന് ഭയപ്പെടേണ്ടതില്ല. സ്വന്തം മാനസികാരോഗ്യം സംരക്ഷിക്കാൻ വ്യക്തമായ അതിർവരമ്പുകൾ അനിവാര്യമാണ്. നിങ്ങളുടെ 80% ഫലങ്ങളും വരുന്നത് നിങ്ങൾ ചെയ്യുന്ന 20% പ്രധാനപ്പെട്ട പ്രവൃത്തികളിൽ നിന്നാണ്. അത് തിരിച്ചറിഞ്ഞ് പ്രവർത്തിക്കുക.
മനസ്സിന് സന്തോഷം നൽകുന്ന വിനോദങ്ങളിൽ ഏർപ്പെടുന്നത് മാനസിക സമ്മർദം കുറക്കും. ദിവസവും കൃത്യമായ വ്യായാമവും കുറച്ചു സമയം ധ്യാനത്തിനായി മാറ്റിവെക്കുന്നതും ഉന്മേഷം നൽകും.എല്ലാ ദിവസവും ഒരുപോലെ ആയിരിക്കില്ല. ചില ദിവസങ്ങളിൽ കാര്യങ്ങൾ വിചാരിച്ച പോലെ നടന്നില്ലെങ്കിലും സ്വയം കുറ്റപ്പെടുത്താതെ സമാധാനമായിരിക്കാൻ ശ്രമിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

