ഈ മൂന്ന് കാര്യങ്ങൾ ഒരുമിച്ച് ശീലിക്കുന്നത് ഹൃദയാഘാതം കുറയ്ക്കും; എട്ടു വർഷത്തെ പഠനത്തിന്റെ നിഗമനം ഗവേഷകർ പങ്കുവെക്കുന്നു
text_fieldsകുറഞ്ഞ സമയം ഉറങ്ങിയാൽ ഹൃദയം പെട്ടെന്ന് നിലയ്ക്കും. കൂടുതൽ സമയം ഉറങ്ങിയാൽ ആരോഗ്യം ക്ഷയിക്കും. നിരന്തരം ഉപദേശം കേട്ടുകേട്ട് മടുത്തല്ലേ..? എന്നാൽ അടുത്തിടെ ഗവേഷകർ നടത്തിയ പുതിയ പഠനം ഇത്തിരി ആശ്വാസം നൽകുന്നതാണ്. നിത്യജീവിതത്തിൽ ചെറിയ ചെറിയ മാറ്റങ്ങൾ വരുത്തുന്ന ആ മൂന്ന് കാര്യങ്ങൾ ചെയ്യുന്നത് ഹൃദയാഘാതവും പക്ഷാഘാതവും തടയുമെന്നാണ് 'യൂറോപ്യൻ ജേണൽ ഓഫ് പ്രിവന്റീവ് കാർഡിയോളജി'യിൽ പ്രസിദ്ധീകരിച്ച പുതിയ പഠന റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്. യു.കെ ബയോബാങ്കിൽനിന്നുള്ള 53,000 മുതിർന്ന പൗരന്മാരെ എട്ടു വർഷം നിരീക്ഷിച്ചാണ് ഗവേഷകർ ഈ നിഗമനത്തിലെത്തിയത്. ഏതൊക്കെയാണെന്നല്ലേ ആ മൂന്ന് കാര്യങ്ങൾ? പറഞ്ഞുതരാം..
- പ്രതിദിനം ഒരു നിശ്ചിത സമയം അധികം ഉറങ്ങാനാണ് വിദഗ്ധർ പറയുന്നത്. എന്നു വിചാരിച്ച് പോത്തുപോലെ നീണ്ടുനിവർന്ന് കൂടുതൽ നേരം ഉറങ്ങരുത്. ദിവസവും 11 മിനിറ്റ് അധികം ഉറങ്ങുന്നത് ഹൃദയാഘാതത്തിനുള്ള സാധ്യത കുറക്കുമെന്നാണ് പഠനത്തിൽ കണ്ടെത്തിയത്. ഏഴ് മുതൽ ഒമ്പത് മണിക്കൂർ ഉറങ്ങണമെന്നാണ് സാധാരണ നൽകാറുള്ള നിർദേശം. അതിലേക്ക് 11 മിനിറ്റ് അധികം ചേർത്ത് ഉറങ്ങാനാണ് പറയുന്നത്.
- ദിനംപ്രതി വ്യായാമത്തിൽ ഏർപ്പെടുന്നവരാണ് അധികപേരും. മുമ്പത്തേതിനേക്കാൾ ഫിറ്റനസിലും ആരോഗ്യത്തിലും ശ്രദ്ധ പുലർത്തുന്നവരാണ് പുതുതലമുറ. എന്നും വ്യായാമം ചെയ്യുന്ന സമയത്തിനേക്കാൾ നാലോ അഞ്ചോ മിനിറ്റ് കൂടുതൽ കഠിന വ്യായാമങ്ങളിൽ ഏർപ്പെടുകയെന്നതാണ് രണ്ടാമത്തെ കാര്യം
- ഭക്ഷണത്തിൽ വരുത്തുന്ന മാറ്റമാണ് അടുത്തത്. കാൽ കപ്പ് അധികം പച്ചക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയെന്നതാണ് മൂന്നാമത്തെ കാര്യം. മിതമായ അളവിലായിരിക്കാനും ശ്രദ്ധിക്കണം.
ഈ മൂന്ന് കാര്യങ്ങൾ ഒരുമിച്ചു പാലിക്കുന്നത് ഹൃദയസംബന്ധമായ അസുഖങ്ങൾ പത്ത് ശതമാനം വരെ കുറയ്ക്കാൻ സഹായിക്കുമെന്നാണ് ഈ പഠനത്തിലൂടെ അവർ നിഗമനത്തിലെത്തിയത്. കൂടുതൽ ആരോഗ്യകരമായ ശീലങ്ങളിലേക്ക് മാറുന്നവർക്ക് നേട്ടം ഇരട്ടിയായിരിക്കും. എട്ട് മുതൽ ഒമ്പത് മണിക്കൂർ വരെ ഉറക്കം, 42 മിനിറ്റിലധികം വ്യായാമം, മികച്ച ഭക്ഷണക്രമം എന്നിവ പിന്തുടരുന്നവർക്ക് ഹൃദയസ്തംഭനം പോലുള്ള ഗുരുതര സാഹചര്യങ്ങൾ ഉണ്ടാകാനുള്ള സാധ്യത 57 ശതമാനം കുറവാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
ജീവിതശൈലിയിൽ പെട്ടെന്ന് വലിയ മാറ്റങ്ങൾ കൊണ്ടുവരുന്നതിനേക്കാൾ, പ്രായോഗികമായ ചെറിയ മാറ്റങ്ങൾ വരുത്തുന്നതാണ് ദീർഘകാലാടിസ്ഥാനത്തിൽ ഗുണകരമെന്ന് പഠനത്തിന് നേതൃത്വം നൽകിയ സിഡ്‌നി സർവകലാശാലയിലെ ഡോ. നിക്കോളാസ് കോമൽ പറഞ്ഞു. സ്മാർട്ട് വാച്ചുകൾ ഉൾപ്പെടെയുള്ള വെയറബിൾ ഉപകരണങ്ങൾ വഴിയാണ് ഗവേഷകർ വിവരങ്ങൾ ശേഖരിച്ചത്. ബ്രിട്ടീഷ് ഹാർട്ട് ഫൗണ്ടേഷനും പഠനത്തെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

