തടി കുറയുന്നില്ലേ? കുറ്റം നിങ്ങളുടെ മടിയുടേതല്ല! അറിഞ്ഞിരിക്കാം അമിതവണ്ണത്തിന് പിന്നിലെ 'രഹസ്യ' ശാസ്ത്രം
text_fieldsഅമിതവണ്ണം എന്നത് കേവലം ആഹാരനിയന്ത്രണം കൊണ്ടോ വ്യായാമം കൊണ്ടോ മാത്രം പരിഹരിക്കാവുന്ന ഒന്നല്ലെന്ന് പുതിയ പഠനങ്ങൾ. അമിതവണ്ണം എന്നത് സ്വയംനിയന്ത്രണമില്ലായ്മ കൊണ്ടോ അമിതമായി ആഹാരം കഴിക്കുന്നത് കൊണ്ടോ ഉണ്ടാകുന്ന ഒന്നാണെന്ന പൊതുധാരണ തെറ്റാണെന്നും ഇതിന് പിന്നിൽ സങ്കീർണ്ണമായ ശാരീരിക-ജൈവ പ്രക്രിയകളുണ്ടെന്നുമാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
പരമ്പരാഗത ഡയറ്റിങ് രീതികൾ ദീർഘകാലാടിസ്ഥാനത്തിൽ വിജയിക്കുന്നത് വെറും 5 ശതമാനം ആളുകളിൽ മാത്രമാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ബാക്കി 95 ശതമാനം പേരിലും വണ്ണം കുറയാത്തതിന് പ്രധാന കാരണങ്ങൾ പലതാണ്.
ഹോർമോണുകളിലെ വ്യതിയാനം - നമ്മുടെ ശരീരത്തിലെ വിശപ്പിനെ നിയന്ത്രിക്കുന്ന ലെപ്റ്റിൻ, ഗ്രെലിൻ തുടങ്ങിയ ഹോർമോണുകളിൽ ഉണ്ടാകുന്ന വ്യതിയാനമാണ് വണ്ണം കുറയുന്നതിന് പ്രധാന തടസ്സം. അമിതവണ്ണമുള്ളവരിൽ വിശപ്പ് വർദ്ധിപ്പിക്കുന്ന ഗ്രെലിൻ.ഹോർമോണിന്റെ അളവ് 30 ശതമാനം വരെ കൂടുതലായിരിക്കും. ഇത് എത്ര ആഹാരം കഴിച്ചാലും വീണ്ടും വിശക്കുന്ന അവസ്ഥയുണ്ടാക്കും.
മെറ്റബോളിസം - ശരീരം സ്വയം ഒരു നിശ്ചിത ഭാരം നിശ്ചയിച്ചുറപ്പിക്കുന്ന സെറ്റ് പോയിന്റ് തിയറി പ്രകാരം ഡയറ്റിങ്ങിലൂടെ ഭാരം കുറക്കാൻ ശ്രമിക്കുമ്പോൾ ശരീരം അതിനെ പ്രതിരോധിക്കുകയും മെറ്റബോളിസം മന്ദഗതിയിലാക്കുകയും ചെയ്യും. ഇത് കുറച്ച ഭാരം ഇരട്ടിയായി തിരിച്ചു വരാൻ കാരണമാകാറുണ്ട്. അമിതവണ്ണത്തിന് പിന്നിൽ 40 മുതൽ 70 ശതമാനം വരെ ജനിതക കാരണങ്ങളുണ്ടാകാമെന്നും പഠനങ്ങൾ പറയുന്നു.
ഭക്ഷണത്തോടുള്ള അടങ്ങാത്ത ആവേശം - ചില ആളുകളിൽ 'FTO' എന്ന ജീനിന്റെ സാന്നിധ്യം ഭക്ഷണത്തോടുള്ള ആർത്തി 70 ശതമാനം വരെ വർദ്ധിപ്പിക്കുന്നു. ഇത് തലച്ചോറിലെ ഡോപാമൈൻ പ്രവർത്തനങ്ങളെ ബാധിക്കുന്നതിനാലാണ് പലർക്കും ഭക്ഷണത്തെക്കുറിച്ച് ചിന്തിക്കാതിരിക്കാൻ കഴിയാത്തത്.
വെറും ഡയറ്റിങ് കൊണ്ട് ഭാരം കുറയാത്തവർക്ക് മെഡിക്കൽ ഇടപെടലുകൾ അനിവാര്യമാണ്.
ബാരിയാട്രിക് സർജറി: ഗ്യാസ്ട്രിക് ബൈപാസ് പോലുള്ള ശസ്ത്രക്രിയകൾ വഴി വിശപ്പ് വർദ്ധിപ്പിക്കുന്ന ഹോർമോണുകളെ കുറക്കാനും മെറ്റബോളിസം ക്രമീകരിക്കാനും സാധിക്കും. ഇത്തരം ശസ്ത്രക്രിയകൾക്ക് പത്ത് വർഷത്തിന് ശേഷവും 90 ശതമാനം വിജയസാധ്യതയുണ്ട്.
പുതിയ മരുന്നുകൾ: GLP-1 അഗോണിസ്റ്റുകൾ അടങ്ങിയ പുതിയ മരുന്നുകൾ വിശപ്പ് കുറക്കാനും 15-20 ശതമാനം വരെ ശരീരഭാരം കുറക്കാനും സഹായിക്കും.
അമിതവണ്ണത്തെ ഒരു സ്വഭാവദൂഷ്യമായല്ല മറിച്ച് ചികിത്സ ആവശ്യമുള്ള ഒരു വിട്ടുമാറാത്ത രോഗമായി കാണണമെന്നും വിദഗ്ധർ ഓർമ്മിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

