പോസിറ്റീവ് ചിന്താഗതിക്കാരാണോ? മറവിരോഗ സാധ്യത കുറയുമെന്ന് പഠനം
text_fieldsന്യൂഡൽഹി: പോസിറ്റീവ് ചിന്താഗതിയും ശുഭപ്രതീക്ഷയും പുലർത്തുന്നവർക്ക് മറവിരോഗം (ഡിമെൻഷ്യ) വരാനുള്ള സാധ്യത 15 ശതമാനം വരെ കുറവാണെന്ന് പഠനറിപ്പോർട്ട്. അമേരിക്കൻ ഗവേഷകരുടെ നേതൃത്വത്തിൽ നടത്തിയ പഠനത്തിലാണ് മാനസികമായ കാഴ്ചപ്പാടുകൾ ആരോഗ്യത്തെ ഗുണകരമായി ബാധിക്കുമെന്ന് കണ്ടെത്തിയത്.
ശരാശരി 73 വയസ്സ് പ്രായമുള്ള 9,071 പേരിൽ 14 വർഷം നീണ്ട നിരീക്ഷണമാണ് പഠനത്തിനായി നടത്തിയത്. പഠനത്തിന്റെ തുടക്കത്തിൽ ഇവരുടെ ജീവിതത്തോടുള്ള കാഴ്ചപ്പാട് അളക്കുന്ന പരിശോധനകൾ നടത്തിയിരുന്നു. നിരീക്ഷണ കാലയളവിൽ പങ്കെടുത്തവരിൽ മൂന്നിലൊന്ന് പേർക്ക് മറവിരോഗം ബാധിച്ചതായി കണ്ടെത്തി. എന്നാൽ, ഉയർന്ന ശുഭപ്രതീക്ഷ പുലർത്തിയവരിൽ രോഗസാധ്യത ഗണ്യമായി കുറവാണെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. ശുഭപ്രതീക്ഷാ സൂചികയിലെ ഓരോ ആറ് പോയിന്റ് വർധനവും രോഗസാധ്യതയിൽ 15 ശതമാനത്തിന്റെ കുറവുണ്ടാക്കുന്നതായാണ് കണ്ടെത്തൽ.
ശുഭപ്രതീക്ഷയുള്ളവർ പൊതുവേ വ്യായാമത്തിൽ ഏർപ്പെടുന്നതും പുകവലി പോലുള്ള ദുശീലങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നതും ഈ ആരോഗ്യനേട്ടത്തിന് കാരണമായേക്കാമെന്ന് ഗവേഷകർ നിരീക്ഷിക്കുന്നു. ആരോഗ്യകരമായ വാർധ്യക്യത്തിന് പോസിറ്റീവ് ചിന്താഗതി ഒരു സംരക്ഷണ കവചമായി പ്രവർത്തിക്കുമെന്നാണ് പഠനം വ്യക്തമാക്കുന്നത്. മറവിരോഗ പ്രതിരോധ പ്രവർത്തനങ്ങളിൽ ഈ കണ്ടെത്തൽ ഭാവിയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നേക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

