Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightEnvironment newschevron_rightമൺസൂൺ താളം തെറ്റുന്നു:...

മൺസൂൺ താളം തെറ്റുന്നു: 12 വർഷത്തിനിടയിലെ ഏറ്റവും വരണ്ട ജൂൺ; ആശങ്കയൊഴിയാതെ കാർഷിക മേഖല

text_fields
bookmark_border
agriculture
cancel
camera_alt

പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: ഇന്ത്യയുടെ കാർഷിക മേഖലയും സമ്പദ്‌വ്യവസ്ഥയും ഒരുപോലെ ഉറ്റുനോക്കുന്ന തെക്കുപടിഞ്ഞാറൻ മൺസൂൺ ഇത്തവണ വലിയൊരു വെല്ലുവിളിയാണ് ഉയർത്തുന്നത്. രാജ്യത്ത് കഴിഞ്ഞ 12 വർഷത്തിനിടയിലെ ഏറ്റവും വരണ്ട ജൂൺ മാസമാണ് കടന്നുപോയതെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നു. 1901ന് ശേഷമുള്ള കണക്കുകൾ പരിശോധിച്ചാൽ ഇന്ത്യയിലെ അഞ്ചാമത്തെ ഏറ്റവും വരണ്ട ജൂൺ മാസമാണിത്.

മൺസൂണിന്റെ വൈകിയുള്ള വരവും മഴയിലെ അനിശ്ചിതത്വവും കാർഷിക മേഖലയെ സാരമായി ബാധിച്ചു കഴിഞ്ഞു. കണക്കുകൾ പ്രകാരം, കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഈ വർഷം ജൂൺ അവസാനം വരെ കൃഷി ചെയ്ത സ്ഥലത്തിന്റെ വിസ്തൃതിയിൽ ഏകദേശം 23 ശതമാനത്തോളം കുറവുണ്ടായി. കഴിഞ്ഞ വർഷം 23.65 ദശലക്ഷം ഹെക്ടറിൽ കൃഷി നടന്നപ്പോൾ, ഈ വർഷം അത് 18.27 ദശലക്ഷം ഹെക്ടറായി ചുരുങ്ങി.

പ്രധാന വിളയായ നെല്ല് കൃഷിയിൽ 25 ശതമാനത്തോളം കുറവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം 3.44 ദശലക്ഷം ഹെക്ടറിൽ നെൽക്കൃഷി നടന്നപ്പോൾ, ഇത്തവണ അത് 2.58 ദശലക്ഷം ഹെക്ടറായി കുറഞ്ഞു. നെല്ല്, പയർവർഗ്ഗങ്ങൾ, എണ്ണക്കുരുക്കൾ, പരുത്തി, ചണം എന്നിവയുൾപ്പെടെയുള്ള പ്രധാന വേനൽക്കാല വിളകൾ പൂർണ്ണമായും മൺസൂണിനെ ആശ്രയിച്ചാണ് കഴിയുന്നത്. ഇന്ത്യയുടെ വാർഷിക മഴയുടെ 70 ശതമാനവും ലഭിക്കുന്നത് ഈ കാലയളവിലാണ്.

ഇത്തവണ ജൂണിൽ 92 ശതമാനം മഴ ലഭിക്കുമെന്നായിരുന്നു കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. എന്നാൽ യഥാർത്ഥത്തിൽ ലഭിച്ചത് പ്രതീക്ഷിച്ചതിലും 39.8 ശതമാനം കുറവാണ്. ഐ.എം.ഡി ഡയറക്ടർ ജനറൽ മൃത്യുഞ്ജയ് മോഹപാത്ര പറയുന്നതനുസരിച്ച്, 1905, 1926, 2009, 2014 എന്നീ വർഷങ്ങൾക്ക് ശേഷം ഏറ്റവും കുറഞ്ഞ മഴ ലഭിച്ച ജൂൺ മാസമാണിത്.

ഇന്ത്യയിലെ പകുതിയോളം കൃഷിഭൂമിക്കും കൃത്യമായ ജലസേചന സൗകര്യങ്ങളില്ല. അതിനാൽ ദശലക്ഷക്കണക്കിന് കർഷകർ മഴയെ മാത്രമാണ് ആശ്രയിക്കുന്നത്. ജൂലൈ മാസമാണ് മൺസൂൺ കാലത്തെ ഏറ്റവും പ്രധാനപ്പെട്ട മാസം. സീസണിൽ ലഭിക്കുന്ന മൊത്തം മഴയുടെ മൂന്നിലൊന്നോളം ലഭിക്കുന്നതും മിക്ക വിളകളുടെയും വിതരണത്തിന് ഏറ്റവും അനുയോജ്യമായ സമയവും ജൂലൈ ആണ്. ജൂലൈ മാസത്തിലും മഴ കുറഞ്ഞാൽ അത് വിളവെടുപ്പിനെ സാരമായി ബാധിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. കൂടാതെ, എണ്ണക്കുരു ഉൽപ്പാദനം കുറഞ്ഞാൽ ഇന്ത്യയുടെ ഭക്ഷ്യ എണ്ണ ഇറക്കുമതിയെയും ഇത് ബാധിക്കും.

പ്രതിസന്ധികൾ നേരത്തെ കണ്ട് പരിഹരിക്കാനുള്ള തയാറെടുപ്പിലാണെന്ന് കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിങ് ചൗഹാൻ അറിയിച്ചു. വരൾച്ചാ ഭീഷണി നേരിടുന്ന 315 ജില്ലകളെ സർക്കാർ ഇതിനകം കണ്ടെത്തിക്കഴിഞ്ഞു. കുറഞ്ഞ കാലയളവിൽ വിളവെടുക്കാവുന്നതും കുറഞ്ഞ വെള്ളം ആവശ്യമുള്ളതുമായ വിത്തിനങ്ങളും ജലസംരക്ഷണത്തിനുള്ള കർമപദ്ധതികളും സർക്കാർ ആസൂത്രണം ചെയ്തിട്ടുണ്ട്.

ഭക്ഷ്യസുരക്ഷയെക്കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സർക്കാർ ഗോഡൗണുകളിൽ ആവശ്യത്തിന് അരിയും ഗോതമ്പും കരുതൽ ശേഖരമായുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ജൂലൈ ഒന്നു വരെയുള്ള കണക്കുകൾ പ്രകാരം 39.7 ദശലക്ഷം ടൺ അരി സർക്കാർ ശേഖരത്തിലുണ്ട്. ഇത് ആവശ്യമായ 13.5 ദശലക്ഷം ടണ്ണിന്റെ മൂന്നിരട്ടിയോളം വരും. കൂടാതെ, കർഷകരിൽ നിന്ന് സംഭരിച്ച നെല്ല് കൂടി മില്ലിങ്ങിന് ശേഷം എത്തുമ്പോൾ സ്റ്റോക്ക് വീണ്ടും വർധിക്കും. മൺസൂൺ കാലം സെപ്റ്റംബർ വരെ നീണ്ടുനിൽക്കുന്നതിനാൽ വരും മാസങ്ങളിൽ മഴ മെച്ചപ്പെടുമെന്നും കർഷകർക്ക് നഷ്ടപ്പെട്ട സമയം വീണ്ടെടുക്കാൻ കഴിയുമെന്നുമാണ് സർക്കാരിന്റെ പ്രതീക്ഷ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:climate changeMonsoonjuneIndian Meteorological DepartmentEnvironment NewsAgricultural Crisis
News Summary - Farming worries after India records driest June in over a decade
Next Story