സൂപ്പർസ്റ്റാർ ആകാൻ വേണ്ടി കാണികളെ രസിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു ഞാനന്ന്; കരിയറിലെ നീണ്ട ബ്രേക്കിനെ കുറിച്ച് ആർ.മാധവൻ
text_fieldsവിക്രം വേദ, കേസരി 2, ഷൈത്താൻ, ധുരന്ധർ തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ മാധവൻ ഇന്ന് ഇന്ത്യൻ സിനിമയിലെ പകരം വെക്കാനില്ലാത്ത കരുത്തുറ്റ നടനായി മാറിയിരിക്കുകയാണ്. മാധവനെ സംബന്ധിച്ചിടത്തോളം 2025 അദ്ദേഹത്തിന്‍റെ കരിയറിലെ ഏറ്റവും തിരക്കേറിയ വർഷമായിരുന്നു. ആറ് ചിത്രങ്ങളിലാണ് ഈ വർഷം അദ്ദേഹം പ്രത്യക്ഷപ്പെട്ടത്. എന്നാൽ ചോക്ലേറ്റ് നായകനിൽ നിന്നും ഈ ഒരു മാറ്റത്തിലേക്ക് അദ്ദേഹം എത്തിയത് നാല് വർഷത്തെ നീണ്ട ആത്മപരിശോധനക്ക് ശേഷമാണ്. സ്വന്തം ജീവിതത്തെയും കരിയറിനെയും കുറിച്ച് ചിന്തിക്കാനായി നാല് വർഷത്തോളം നീണ്ട ഒരു വലിയ ഇടവേള എടുത്തിരുന്നു. ആ നീണ്ട ഇടവേളയെ കുറിച്ച് മാധവൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ചർച്ചയാവുന്നത്.
2011ലാണ് മാധവൻ സിനിമയിൽ നിന്ന് ഇടവേള എടുക്കാൻ തീരുമാനിക്കുന്നത്. ഒരു തമിഴ് സിനിമയുടെ ഗാനചിത്രീകരണത്തിനായി സ്വിറ്റ്‌സർലൻഡിലെ നടുറോഡിൽ ഓറഞ്ച് പാന്റും പച്ച ഷർട്ടും ധരിച്ച് നൃത്തം ചെയ്യുമ്പോഴുണ്ടായ അനുഭവമാണ് അതിന് കാരണമായതെന്ന് അദ്ദേഹം പറയുന്നു. ‘ഞങ്ങൾ നൃത്തം ചെയ്യുന്നത് കണ്ട് അവിടെയിരുന്ന ഒരു സ്വിസ് കർഷകൻ വളരെ പുച്ഛത്തോടെ എന്നെ നോക്കി. നീ ചെന്നൈയിലേക്ക് വാ, ഞാൻ ആരാണെന്ന് കാണിച്ചുതരാം എന്ന് പറയാനാണ് ആദ്യം എനിക്ക് തോന്നിയെങ്കിലും പെട്ടെന്ന് ഞാൻ ഒരു കാര്യം തിരിച്ചറിഞ്ഞു. ഞാൻ മറ്റാരാക്കെയോ പറയുന്നതിനനുസരിച്ച് തുള്ളുകയാണ്’ മാധവൻ പറഞ്ഞു.
ഞാൻ മികച്ചൊരു പ്രഭാഷകനാണെന്നും, വിമാനം പറത്താനും കുതിരസവാരി ചെയ്യാനും തോക്ക് ഉപയോഗിക്കാനും അറിയാവുന്ന ആളാണെന്നും, എന്നാൽ ഇതൊന്നും എന്‍റെ സിനിമകളിൽ ഉപയോഗിക്കപ്പെടുന്നില്ലെന്നും ഞാൻ മനസ്സിലാക്കി. കേവലം ഒരു സൂപ്പർസ്റ്റാർ ആകാൻ വേണ്ടി കാണികളെ രസിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു ഞാനെന്ന് തിരിച്ചറിഞ്ഞ നിമിഷമാണ് എന്നെ നീണ്ട ഇടവേള എടുക്കാൻ പ്രേരിപ്പിച്ചത്. താൻ അഭിനയിച്ച ചില കഥാപാത്രങ്ങളിലെ പൊരുത്തക്കേടുകളെക്കുറിച്ചും അദ്ദേഹം മനസ്സ് തുറന്നു. ‘തനി ഒരുവന്‍റെ തെലുങ്ക് റീമേക്കിൽ ദരിദ്രരായ ഗ്രാമീണ യുവാക്കളായി താനും അരവിന്ദ് സ്വാമിയും അഭിനയിച്ചിരുന്നു. കണ്ടാൽ ഒരു തരത്തിലും വിദ്യാഭ്യാസമില്ലാത്തവരോ പട്ടിണിക്കാരോ ആണെന്ന് തോന്നാത്തവർ അത്തരം വേഷങ്ങൾ ചെയ്യുന്നത് തെറ്റായ തീരുമാനമാണെന്ന് അന്നെനിക്ക് തോന്നി.
‘ജോലിക്ക് പോകുന്നത് എങ്ങനെയെങ്കിലും തിരിച്ചു വരാൻ വേണ്ടിയാണോ എന്ന് ഒരിക്കൽ ഭാര്യ സരിത എന്നോട് ചോദിച്ചു. ആ ചോദ്യം എന്നെ ചിന്തിപ്പിച്ചു’ മാധവൻ പറഞ്ഞു. ഇടവേളയിൽ ഞാൻ താടി വളർത്തി ഇന്ത്യയിലുടനീളം യാത്ര ചെയ്തു. സാധാരണക്കാരായ ആളുകളോടും റിക്ഷാ തൊഴിലാളികളോടും സംസാരിച്ച് ലോകത്തെ മനസ്സിലാക്കി. ഈ അനുഭവങ്ങളാണ് എനിക്ക് പുതിയ കാഴ്ചപ്പാട് ഉണ്ടാക്കി തന്നത്. തിരിച്ചുവന്നപ്പോൾ തന്റെ പഴയ സംവിധായകർ ഇപ്പോഴും പഴയ ശൈലിയിൽ തന്നെയാണെന്ന് ഞാൻ മനസ്സിലാക്കി. തുടർന്ന് പുതിയ ചിന്താഗതിയുള്ള സംവിധായകർക്കൊപ്പം പ്രവർത്തിക്കാൻ തീരുമാനിച്ചു. ഇതിന്‍റെ ഫലമായിരുന്നു 2016ൽ പുറത്തിറങ്ങിയ 'സാലാ ഖഡൂസ്' എന്ന ഹിറ്റ് ചിത്രം. ഇപ്പോൾ ഞാൻ ഹാപ്പിയാണ്’ മാധവൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

