സ്ത്രീകൾക്ക് ഫാന്റസികൾ ഉണ്ടാകാം; ഇന്നത്തെ കാലത്താണ് ‘അയ്യ’ ഇറങ്ങിയതെങ്കിൽ ജെൻ സി ഇതിനെ വലിയ വിജയമാക്കുമായിരുന്നു -റാണി മുഖർജി
text_fieldsറാണി മുഖർജിയുടെ 2012ൽ പുറത്തിറങ്ങിയ ചിത്രമാണ് 'അയ്യ'. ഇപ്പോഴിതാ ഈ ചിത്രം കാലത്തിന് മുമ്പേ സഞ്ചരിച്ച ഒന്നായിരുന്നുവെന്ന് പറയുകയാണ് റാണി മുഖർജി. ചിത്രം ഇപ്പോൾ റിലീസ് ചെയ്യുകയായിരുന്നുവെങ്കിൽ ഇന്നത്തെ തലമുറ അതിനെ ഒരു സൂപ്പർഹിറ്റാക്കി മാറ്റുമായിരുന്നുവെന്ന് റാണി പറഞ്ഞു. ഒരു അഭിമുഖത്തിനിടെ ചിത്രത്തിന്റെ സന്ദേശത്തെക്കുറിച്ചും ഷൂട്ടിങ് അനുഭവങ്ങളെക്കുറിച്ചും സംസാരിക്കുകയായിരുന്നു താരം.
‘എനിക്ക് അയ്യ എന്ന സിനിമ ഒരുപാട് ഇഷ്ടമാണ്. അതിന്റെ ഷൂട്ടിങ് സമയത്താണ് ഞാൻ ഏറ്റവും കൂടുതൽ ആസ്വദിച്ചത്. പൂനെയിലായിരുന്നു ചിത്രീകരണം. മറാത്തി സിനിമയിലെ മികച്ച അഭിനേതാക്കളോടൊപ്പം പ്രവർത്തിക്കാൻ എനിക്ക് സാധിച്ചു. വളരെ വ്യത്യസ്തമായ ഒരു കഥയായിരുന്നു അത്. ഒരാളുടെ മണത്തിൽ ആകൃഷ്ടയായി പ്രണയത്തിലാവുക എന്നത് രസകരമായ ഒരു കാര്യമാണ്. സ്ത്രീകൾക്ക് ഫാന്റസികൾ ഉണ്ടാകാമെന്നും അത് പ്രകടിപ്പിക്കുന്നത് തെറ്റല്ലെന്നും ആദ്യമായി കാണിച്ച സിനിമകളിൽ ഒന്നായിരുന്നു അത്. ഇന്നത്തെ കാലത്ത് ഇത് സാധാരണമാണെങ്കിലും അന്ന് അതൊരു വലിയ കാര്യമായിരുന്നു. ഇന്നത്തെ കാലത്താണ് അത് ഇറങ്ങിയതെങ്കിൽ 'ജെൻ സി' ഇതിനെ വലിയ വിജയമാക്കുമായിരുന്നു എന്ന് ഞാൻ കരുതുന്നു’ -റാണി പറഞ്ഞു.
ഒരു മറാത്തി കുടുംബത്തിലെ പെൺകുട്ടിയായ മീനാക്ഷി ദേശ്പാണ്ഡെയുടെ ജീവിതമാണ് സിനിമയുടെ പശ്ചാത്തലം. വീട്ടുകാർ അവൾക്കായി വിവാഹാലോചനകൾ നടത്തുന്നതിനിടയിൽ, സൂര്യയെ (പൃഥ്വിരാജ്) അവൾ കാണാനിടയാകുന്നു. സൂര്യയുടെ ശരീരഗന്ധം മീനാക്ഷിയെ വല്ലാതെ ആകർഷിക്കുകയും അവൾ അയാൾക്ക് പിന്നാലെ കൂടുകയും ചെയ്യുന്നതാണ് സിനിമയുടെ പ്രമേയം. പൃഥ്വിരാജ് സുകുമാരൻ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച ചിത്രമാണിത്. സിനിമയിൽ അദ്ദേഹം ഒരു തമിഴ് യുവാവായാണ് അഭിനയിച്ചത്. അമിത് ത്രിവേദി ഒരുക്കിയ ചിത്രത്തിലെ പാട്ടുകൾ വലിയ ഹിറ്റായിരുന്നു. 2012ൽ പുറത്തിറങ്ങിയ ഈ സിനിമ ബോക്സ് ഓഫീസിൽ വലിയ വിജയം നേടാൻ സാധിച്ചില്ലെങ്കിലും പിന്നീട് പലപ്പോഴും ചർച്ചയായിട്ടുണ്ട്.
റാണി മുഖർജിയുടെ ഏറ്റവും പുതിയ ചിത്രമാണ് 'മർദാനി 3.' സോഷ്യൽ മീഡിയയിൽ നിന്ന് മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിൽ ഡി.സി.പി ശിവാനി ശിവാജി റോയിയായി തിരിച്ചെത്തുന്ന റാണി, എൻ.ഐ.എയിൽ ചേർന്ന് ഭിക്ഷാടക മാഫിയയെ തുരത്തുന്നതും കാണാതായ പെൺകുട്ടികളെ രക്ഷിക്കുന്നതുമാണ് പ്രമേയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

