‘വിസ്മയ തുടക്കം’; മോഹൻലാലിന്‍റെ മകളുടെ ആദ്യ സിനിമ, പൂജ കൊച്ചിയിൽ
text_fieldsവിസ്മയ മോഹൻലാൽ
മോഹൻലാലിന്റെ മകൾ വിസ്മയ 'തുടക്കം' എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് പ്രവേശിക്കുന്നതിനെക്കുറിച്ച് നേരത്തെ തന്നെ റിപ്പോർട്ടുകൾ വന്നിരുന്നു. മകൻ വന്നത് പോലെ മകളും സിനിമയിലേക്ക് വന്നിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ പൂജ ഇന്ന് രാവിലെ 9:30ന് കൊച്ചിയിലെ ക്രൗൺ പ്ലാസയിൽ വെച്ച് നടന്നു. ജൂഡ് ആന്റണി ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആന്റണി പെരുമ്പാവൂരിന്റെ ആശിർവാദ് സിനിമാസിന്റെ ബാനറാണ് ചിത്രം നിർമിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്‍റെ 37-ാം ചിത്രമാണ് തുടക്കം. 2018 എന്ന സിനിമക്ക് ശേഷം ജൂഡ് ആന്‍റണി ഒരുക്കുന്ന സിനിമയാണിത്.
തുടക്കം സിനിമയുടെ സ്വിച്ച് ഓൺ കർമം സുചിത്രയും ക്ലാപ് പ്രണവ് മോഹൻലാലും നിർവഹിച്ചു. മോഹൻലാൽ, സുചിത്ര, പ്രണവ്, വിസ്മയ, ജൂഡ് ആന്റണി ജോസഫ്, ആന്റണി പെരുമ്പാവൂർ അടക്കമുള്ള നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു. ചിത്രത്തിന്‍റെ പോസ്റ്ററുകൾ കഴിഞ്ഞ ദിവസം മോഹൻലാലിന്‍റെയും പ്രണവിന്‍റെയും സോഷ്യൽമീഡിയ പോസ്റ്റുകളിൽ വന്നിരുന്നു. ഇതോടുകൂടി ആരാധകരും ആവേശത്തിലാണ്. ചിത്രത്തിന്റെ മറ്റു അണിയറപ്രവർത്തകരുടെയോ ഴോണറിനെക്കുറിച്ചോ ഉള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല. മാര്‍ഷ്യല്‍ ആര്‍ട്സ് പഠിച്ചിട്ടുള്ള ആളായതിനാൽ വിസ്മയയുടെ ആദ്യചിത്രം ആക്ഷൻ മൂഡിലുള്ളതാണെന്ന് അഭ്യൂഹമുണ്ട്. നേരത്തെ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ‘ബാറോസി’ൽ വിസ്മയ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്.
‘ഡിയർ മായക്കുട്ടീ, സിനിമയുമായുള്ള ആജീവനാന്ത സ്നേഹ ബന്ധത്തിലേക്കുള്ള ആദ്യപടിയാകട്ടെ നിന്‍റെ ‘തുടക്കം’’ എന്നാണ് മോഹൻലാൽ പറഞ്ഞത്. ‘എന്റെ പ്രിയപ്പെട്ട മായക്കുട്ടിക്ക്, എല്ലാ പ്രാർഥനകളും. ഒരു മികച്ച ‘തുടക്കം’ നേരുന്നു’ എന്ന് ആന്‍റണി പെരുമ്പാവൂരും പറഞ്ഞു.
‘ഇതൊരു നിയോഗമായി കാണുന്നു. എന്റെ ലാലേട്ടന്റെയും സുചിചേച്ചിയുടെയും, പ്രിയപ്പെട്ട മായയുടെ ആദ്യ സിനിമ എന്നെ വിശ്വസിച്ചു ഏല്പിക്കുമ്പോൾ ഞാൻ കണ്ടതാണ് ആ കണ്ണുകളിൽ നിറഞ്ഞ സന്തോഷവും പ്രതീക്ഷയും. നിരാശപ്പെടുത്തില്ല ലാലേട്ടാ.. ചേച്ചി...കൂടുതൽ അവകാശവാദങ്ങൾ ഒന്നുമില്ല, ഒരു കുഞ്ഞു സിനിമ. എന്നും എന്റെ മനസ്സ് പറയുന്ന സിനിമകളാണ് ഞാൻ ചെയ്തിട്ടുള്ളത്. ഇന്നും അങ്ങനെ തന്നെ. ആന്റണി ചേട്ടാ ഇതൊരു ആന്റണി -ജൂഡ് തുടക്കമാകട്ടെ എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു എന്നായിരുന്നു ജൂഡ് പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

