പുരസ്കാരം ഉത്തരവാദിത്വവും ഊർജവും; ഒരു നടനെ 48 വർഷം കൊണ്ടുനടന്നത് ചെറിയ കാര്യമല്ല -മോഹൻലാൽ
text_fields71മത് ദേശീയ ചലച്ചിത്ര പുരസ്കാര വിതരണം ഇന്ന് ഡൽഹി വിഗ്യാൻഭവനിൽ നടക്കും. ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾക്കൊപ്പം ചലച്ചിത്ര മേഖലയിലെ പരോമന്നത ബഹുമതിയായ ദാദാ സാഹെബ് ഫാൽക്കേ പുരസ്കാരം മോഹൻലാൽ രാഷ്ട്രപതിയിൽ നിന്ന് ഏറ്റുവാങ്ങും. നാല് മണിക്കാണ് ചടങ്ങ് തുടങ്ങും. മോഹൻലാലും വിജയരാഘവനും ഉർവശിയുമെല്ലാം അവാർഡിനായി എത്തിച്ചേർന്നിട്ടുണ്ട്. വാർത്താവിതരണ മന്ത്രി അശ്വനി വൈഷണവും ഈ ചടങ്ങിൽ പങ്കെടുക്കും.
ദാദാ സാഹേബ് ഫാൽക്കെ അവാർഡ് മലയാള സിനിമയെത്തേടി എത്തുന്നത് ഇത് രണ്ടാംതവണ. 2004ൽ അടൂർ ഗോപാലകൃഷ്ണനാണ് ആദ്യമായി പുരസ്കാരം ലഭിച്ചത്. 19 വർഷങ്ങൾക്കുശേഷം പ്രിയ നടൻ മോഹൻലാലിലൂടെ പുരസ്കാരം വീണ്ടും മലയാളമണ്ണിലെത്തുന്ന സന്തോഷത്തിലാണ് മലയാളികൾ. മോഹൻലാൽ ഇന്ത്യൻ സിനിമക്ക് നൽകിയ സമഗ്രസംഭാവനക്കാണ് പുരസ്കാരം. തിരനോട്ടത്തിലൂടെ അഭിനയത്തിന് തുടക്കംകുറിച്ച മോഹൻലാൽ നടനായും നിർമാതാവായും സംവിധായകനായും ഗായകനായും 47 വർഷമായി സിനിമയുടെ അവിഭാജ്യഘടകമാണ്. ഇപ്പോഴിതാ പുരസ്‌കാര നേട്ടത്തിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയാണ് മോഹൻലാൽ.
‘ഇതൊരിക്കലും സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടില്ല. ഇത് വലിയൊരു ബഹുമതി അല്ലേ. അതിന് ജൂറിക്കും ഗവൺമെന്‍റിനും എന്നെ ഞാനാക്കിയ പ്രേക്ഷകർക്കും മലയാള സിനിമക്കും ഞാൻ നന്ദി പറയുന്നു. ഇത് മലയാളത്തിന് കിട്ടിയ ഏറ്റവും വലിയ അംഗീകാരമാണ്. എന്‍റെ മുന്നിൽ നടന്ന് പോയ മഹാരഥന്മാർ ഈ സമയം ഓർക്കുകയാണ്. ഇവരുടെയൊക്കെ സ്നേഹ തലോടലിലാണ് മോഹൻലാൽ എന്ന നടൻ ഉണ്ടായത്. അവരുടെയൊക്കെ ഒപ്പം നടന്നാണ് ഞാൻ ഒരുപാട് കാര്യങ്ങൾ പഠിച്ചത്. എന്‍റെ കൂടെ നടന്നവർ, ഇപ്പോൾ നടക്കുന്നവർ, ഇനി നടക്കാൻ പോകുന്നവർ എല്ലാവർക്കുമായിട്ട് ഞാൻ ഈ അവാർഡ് സമർപ്പിക്കുകയാണ്. എന്‍റെ ഡയറക്ടേഴ്സ്, എന്‍റെ കൂടെയുള്ളവർ, പ്രൊഡ്യൂസർസ്, എന്‍റെ കുടുംബം അതുപോലെ ജനങ്ങൾ ഒരു നടനെ 48 വർഷം കൊണ്ട് നടക്കുക എന്ന് പറയുന്നത് ചെറിയ കാര്യമല്ല. എല്ലാ മലയാളികൾക്കുമായിട്ട് ഞാൻ അവാർഡ് സമർപ്പിക്കുകയാണ്. ഒരുപാട് സന്തോഷം’ മോഹൻലാൽ മാധ്യമങ്ങളോട് പറഞ്ഞു.
ദാദാസാഹിബ് ഫാൽകെ അവാർഡ് സെലക്ഷൻ കമ്മിറ്റിയുടെ ശിപാർശ പ്രകാരം 2023ലെ അഭിമാനകരമായ ദാദാസാഹിബ് ഫാൽക്കെ അവാർഡ് ശ്രീ മോഹൻലാലിന് നൽകുമെന്ന് ഇന്ത്യൻ സർക്കാർ സന്തോഷപൂർവം അറിയിക്കുന്നു എന്ന് കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. മോഹൻലാലിന്റെ ശ്രദ്ധേയമായ സിനിമാ യാത്ര തലമുറകളെ പ്രചോദിപ്പിക്കുന്നു! ഇതിഹാസ നടനും സംവിധായകനും നിർമ്മാതാവുമായ അദ്ദേഹത്തെ ഇന്ത്യൻ സിനിമക്ക് നൽകിയ സമഗ്ര സംഭാവനക്ക് ആദരിക്കുന്നു. അദ്ദേഹത്തിന്റെ അതുല്യമായ പ്രതിഭ, വൈദഗ്ധ്യം, അക്ഷീണമായ കഠിനാധ്വാനം എന്നിവ ഇന്ത്യൻ ചലച്ചിത്ര ചരിത്രത്തിന് ഒരു സുവർണ്ണ നിലവാരം നേടിത്തന്നെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

