‘ഇറച്ചിക്കടകൾ പൂട്ടുമെന്ന് പറഞ്ഞിട്ടില്ല, അത് വ്യാജവാർത്ത’; ഡി.എം.കെ സുന്ദർ സിയെ ഭയപ്പെടുന്നുണ്ടെന്ന് ഖുശ്ബു
text_fieldsഖുശ്ബു, സുന്ദർ സി
ചെന്നൈ: ഭാര്യയും നടിയുമായ ഖുശ്ബുവിന് പിന്നാലെ രാഷ്ട്രീയ ഗോദയിലേക്ക് ഇറങ്ങി സംവിധായകൻ സുന്ദർ സി. 2026 തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ മധുര സെൻട്രൽ മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം ജനവിധി തേടുന്നത്. എ.ഐ.എ.ഡി.എം.കെ (AIADMK) നേതൃത്വം നൽകുന്ന എൻ.ഡി.എ സഖ്യത്തിലെ ഘടകകക്ഷിയായ 'പുതിയ നീതി കക്ഷി'യുടെ സ്ഥാനാർഥിയായാണ് സുന്ദർ സി മത്സരിക്കുന്നത്.
തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെ സുന്ദർ സിയെ പ്രതിരോധത്തിലാക്കി ഒരു വിവാദം സോഷ്യൽ മീഡിയയിൽ പടരുകയാണ്. താൻ അധികാരത്തിൽ വന്നാൽ മധുര മീനാക്ഷി അമ്മൻ ക്ഷേത്രത്തിന്റെ വിശുദ്ധി കാത്തുസൂക്ഷിക്കുന്നതിനായി മണ്ഡലത്തിലെ മാംസവിൽപന ശാലകൾ നിരോധിക്കുമെന്ന് സുന്ദർ സി പറഞ്ഞതായാണ് പ്രചാരണം. തനിക്കെതിരെയുള്ള പ്രചാരണം പൂർണ്ണമായും തെറ്റാണെന്ന് വ്യക്തമാക്കി സുന്ദർ സി രംഗത്തെത്തി.
‘തെരഞ്ഞെടുപ്പിൽ ഞാൻ വിജയിച്ചാൽ മധുര സെൻട്രൽ മണ്ഡലത്തിലെ ഇറച്ചിക്കടകൾ അടച്ചുപൂട്ടുമെന്ന് ഞാൻ പറഞ്ഞതായി പ്രചരിക്കുന്ന വാർത്തകൾ തീർത്തും വ്യാജമാണ്. ജനങ്ങളുടെ വികാരങ്ങളെയും അവകാശങ്ങളെയും മാനിക്കാൻ അറിയുന്നവനാണ് ഞാൻ എന്ന് ജനങ്ങൾക്കറിയാം. നേരിട്ട് മത്സരിക്കാൻ ധൈര്യമില്ലാത്തവരാണ് കുറുക്കുവഴികളിലൂടെ ഇത്തരം തരംതാഴ്ന്ന നീക്കങ്ങൾ നടത്തുന്നവർക്ക് നമ്മുടെ ഐക്യത്തിലൂടെയും വിജയത്തിലൂടെയും നമ്മൾ മറുപടി നൽകും’ എന്നാണ് സുന്ദർ എക്സിൽ കുറിച്ചത്.
സംഭവത്തിൽ ഡി.എം.കെക്കെതിരെ രൂക്ഷവിമർശനവുമായി ഖുശ്ബുവും രംഗത്തെത്തി. ഭരണകക്ഷിയായ ഡി.എം.കെ സുന്ദർ സിയെ ഭയപ്പെടുന്നുണ്ടെന്നും തോൽവി പേടിച്ചാണ് ഇത്തരം നുണപ്രചാരണങ്ങൾ നടത്തുന്നതെന്നും അവർ ആരോപിച്ചു. ബി.ജെ.പിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ ഖുശ്ബു തന്റെ ഭർത്താവിനായി മണ്ഡലത്തിൽ സജീവമായി പ്രചാരണരംഗത്തുണ്ട്.
സുന്ദർ സി ആദ്യമായാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. 2010ൽ ഡി.എം.കെയിലൂടെ രാഷ്ട്രീയം തുടങ്ങിയ ഖുശ്ബു പിന്നീട് കോൺഗ്രസിലും തുടർന്ന് 2020ൽ ബി.ജെ.പിയിലുമെത്തി. നിലവിൽ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റാണ്. ഹിന്ദി അടിച്ചേൽപ്പിക്കലിനും ദേശീയ വിദ്യാഭ്യാസ നയത്തിനുമെതിരെ ഡി.എം.കെ ശക്തമായ പ്രചാരണം നടത്തുന്ന സാഹചര്യത്തിൽ, സുന്ദർ സിക്കെതിരെയുള്ള ഈ 'നിരോധന' വിവാദം വോട്ടർമാരെ എങ്ങനെ സ്വാധീനിക്കുമെന്നാണ് രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

