'പുറത്തുനിന്നുള്ള ആളല്ല, അദ്ദേഹം തമിഴ്‌നാടിന്റെ മകനാണ്'; സുന്ദർ.സിയുടെ രാഷ്ട്രീയ പ്രവേശം ഭരണപക്ഷത്തെ ചില നേതാക്കളെ അസ്വസ്ഥരാക്കുന്നുവെന്ന് ഖുഷ്ബു
text_fieldsസംവിധായകനും നടനും സിനിമ താരം ഖുഷ്ബുവിന്‍റെ ഭർത്താവുമായ സുന്ദർ.സി ഈ വരാനിരിക്കുന്ന തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുകയാണ്. പുതിയ നീതി കച്ചി (പി.എൻ.കെ) പാർട്ടിയുടെ മധുരയിലെ സ്ഥാനാർത്ഥിയായാണ് അദ്ദേഹം രാഷ്ട്രീയത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. പരിചയ സമ്പന്നയും ബി.ജെ.പി അംഗവുമായ രാഷ്ട്രീയ പ്രവർത്തകയാണ് ഖുഷ്ബു. ഇപ്പോൾ തന്‍റെ ഭർത്താവിന്‍റെ രാഷ്ട്രീയ പ്രവേശനം ഭരണപക്ഷത്തുള്ള ചില നേതാക്കളെ അസ്വസ്ഥരാക്കിയിട്ടുണ്ടെന്നാണ് ഖുഷ്ബു പറയുന്നത്.
'മിസ്റ്റർ സുന്ദർ.സിയുടെ രാഷ്ട്രീയ പ്രവേശം ഒരു മുതിർന്ന രാഷ്ട്രീയക്കാരന് അമ്പരപ്പ് ഉണ്ടാക്കിയിട്ടുണ്ടെന്ന് തോന്നുന്നു. അത് ധാരാളം കാര്യങ്ങൾ പറയുന്നുണ്ട്. മധുര സെൻട്രലിൽ നിന്ന് പുതിയ നീതി കച്ചി സ്ഥാനാർത്ഥിയായി ഇലകൾ ചിഹ്നത്തിൽ സുന്ദർ.സി മത്സരിക്കുന്നു. അവർ അദ്ദേഹത്തെ ഒരു പുറംനാട്ടുകാരൻ എന്നാണ് വിളിക്കുന്നത്. എന്നാൽ നമ്മൾ എല്ലാവരും, ചില സമയങ്ങളിൽ നമ്മൾ വീട് എന്ന് വിളിക്കുന്ന സ്ഥലങ്ങളിൽ പോലും അപരിചിതരല്ലേ? ജനനമല്ല, മറിച്ച് നമ്മൾ എന്താണ് എന്നതാണ് നമ്മെ നിർവചിക്കുന്നത്. ഉത്ഭവമല്ല, പ്രതിബദ്ധതയാണ് പ്രധാനം.
സുന്ദർ.സി പുറത്തുള്ള ആളല്ല. അദ്ദേഹം തമിഴ്‌നാടിന്റെ മകനാണ്. ഇവിടെ ജീവിച്ചും ജോലി ചെയ്തും ഇവിടുത്തെ ജനങ്ങളുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്ന ഒരാൾ. അദ്ദേഹം തമിഴ് ശ്വസിക്കുകയും അതിന്റെ സംസ്കാരത്തിനായി നിലകൊള്ളുകയും അതിന്റെ ഭാവിയിൽ വിശ്വസിക്കുകയും ചെയ്യുന്നു.
ഒരുപക്ഷേ യഥാർത്ഥ ചോദ്യം, രാഷ്ട്രീയത്തിനും രാഷ്ട്രീയക്കാർക്കും ഇടുങ്ങിയ ലേബലുകൾക്കും വിഭജനങ്ങൾക്കും അപ്പുറത്തേക്ക് ഉയരാൻ കഴിയുമോ എന്നതാണ്? അവർ പറയുന്നത് മധുര ഊഷ്മളതയും ആതിഥ്യവും സ്നേഹവും സ്വീകാര്യതയും എല്ലാമുള്ളതാണെന്നാണ്. മധുരയിലെ ജനങ്ങൾ ആത്മാർത്ഥമായി സേവിക്കുകയും അവരിൽ ഒരാളാകാൻ ആഗ്രഹിക്കുന്നതുമായ ഒരാളെ തെരഞ്ഞെടുക്കട്ടെ' സുന്ദർ.സിയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് ഖുഷ്ബു കുറിച്ചു.
ഏപ്രിൽ 23ന് നടക്കാനിരിക്കുന്ന തമിഴ്‌നാട് തെരഞ്ഞെടുപ്പിൽ മധുരയിൽ പി.എൻ.കെയുടെ സ്ഥാനാർത്ഥിയായി സുന്ദറിനെ കഴിഞ്ഞ ആഴ്ചയാണ് പ്രഖ്യാപിച്ചത്. ആൾ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം നയിക്കുന്ന (എ.ഐ.എ.ഡി.എം.കെ) നാഷണൽ ഡെമോക്രാറ്റിക് അലയൻസ് (എൻ.ഡി.എ) സഖ്യത്തിന്റെ ഭാഗമാണ് പാർട്ടി. മധുര സെൻട്രലിൽ മത്സരം ഡി.എം.കെയും എ.ഐ.എ.ഡി.എം.കെയും തമ്മിലായിരിക്കുമെന്ന് മാധ്യമങ്ങളോട് സംസാരിക്കവെ സുന്ദർ.സി പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

