‘ദയവായി കുടുംബത്തിനും സ്വകാര്യതക്കും അർഹമായ ബഹുമാനം നൽകുക’; വ്യാജ വാർത്തകളോട് പ്രതികരിച്ച് ഹേമമാലിനി
text_fieldsധർമേന്ദ്രയും ഹേമമാലിനിയും
മുംബൈ: നടൻ ധർമേന്ദ്രയുടെ അന്തരിച്ചെന്ന തരത്തിലുള്ള വാർത്തകളിൽ പ്രതികരിച്ച് ഹേമമാലിനി. എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്. ഒക്ടോബർ 31നാണ് പതിവു ചെക്കപ്പിനായി ധർമേന്ദ്രയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശങ്കപ്പെടേണ്ട ഒരുസാഹചര്യവുമില്ലെന്നും പതിവു മെഡിക്കൽ പരിശോധനകൾക്കായാണ് നടനെ അഡ്മിറ്റ് ചെയ്തിരിക്കുന്നതെന്നും അദ്ദേഹത്തിന്റെ ടീം അംഗങ്ങളും വ്യക്തമാക്കി.
‘സംഭവിച്ചുകൊണ്ടിരിക്കുന്നത് പൊറുക്കാനാവാത്തതാണ്! ചികിത്സയോട് പ്രതികരിക്കുകയും സുഖം പ്രാപിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയെക്കുറിച്ച് ഉത്തരവാദിത്തമുള്ള ചാനലുകൾക്ക് എങ്ങനെ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കാൻ കഴിയും? ഇത് അങ്ങേയറ്റം അനാദരവും നിരുത്തരവാദപരവുമാണ്. ദയവായി കുടുംബത്തിനും സ്വകാര്യതക്കും അർഹമായ ബഹുമാനം നൽകുക’ എന്നാണ് ഹേമമാലിനി എക്സിൽ കുറിച്ചത്.
'മാധ്യമങ്ങൾ തെറ്റായ വാർത്ത നൽകിയതതായി അറിയുന്നു. എന്‍റെ പിതാവിന്‍റെ ആരോഗ്യാവസ്ഥ സുഖം പ്രാപിച്ചു വരികയാണ്. ഞങ്ങളുടെ കുടുംബത്തിന് സ്വകാര്യത നൽകണമെന്ന് അഭ്യർഥിക്കുന്നു. പപ്പ വേഗം തന്നെ സുഖം പ്രാപക്കാനായി പ്രാർഥിക്കുന്ന എല്ലാവർക്കും നന്ദി അറിയിക്കുന്നു' എന്ന് ഇഷ ഡിയോളും വ്യക്തമാക്കി.
ധർമേന്ദ്രയെ ഒരാഴാചയായി മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിലവിൽ അദ്ദേഹം നിരീക്ഷണത്തിലാണെന്നും സുഖം പ്രാപിച്ചുവരികയാണെന്നും നടനുമായി അടുത്ത ബന്ധമുള്ളവർ പറഞ്ഞു. തിങ്കളാഴ്ചയാണ് നടന്റെ ആരോഗ്യനില അതിഗുരുതരമാണെന്നും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കഴിയുന്നതെന്നുമുള്ള റിപ്പോർട്ടുകൾ പ്രചരിച്ചത്. എന്നാൽ സണ്ണി ഡിയോൾ ഈ റിപ്പോർട്ടുകൾ തള്ളി. 'വെന്റിലേറ്റർ വാർത്തകളൊക്കെ വ്യാജമാണ്. ധർമേന്ദ്ര ഒരാഴ്ചയായി ആശുപത്രിയിലാണ്. എന്നാൽ വെന്റിലേറ്ററിലല്ല'-എന്നാണ് സണ്ണി ഡിയോൾ മാധ്യമങ്ങളോട് പറഞ്ഞത്.
ഈ ഡിസംബറിൽ 90 വയസ് തികയുന്ന ധർമേന്ദ്ര ഇപ്പോഴും സ്ക്രീനിൽ സജീവമാണ്. ശ്രീറാം രാഘവന്റെ 'ഇക്കിസ്' ആണ് പുറത്തിറങ്ങാനിരിക്കുന്നത്. അഗസ്ത്യ നന്ദയും ജയ്ദീപ് അഹ്ലാവത്സും അഭിനയിക്കുന്ന ചിത്രം ഡിസംബറിൽ തിയറ്ററുകളിൽ എത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

