സി.ബി.എസ്.ഇ പുനർമൂല്യനിർണ്ണയം: പണമടക്കുന്നതിൽ വ്യക്തത വരുത്തി അധികൃതർ; 40,000 അപേക്ഷകൾ വിജയകരമായി പൂർത്തിയായി
text_fieldsപ്രതീകാത്മക ചിത്രം
ന്യൂഡൽഹി: സി.ബി.എസ്.ഇ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷാഫലങ്ങളുടെ വെരിഫിക്കേഷൻ, പുനർമൂല്യനിർണ്ണയം എന്നിവക്കായി അപേക്ഷിക്കുന്ന വിദ്യാർഥികൾക്ക് ആശ്വാസകരമായ അറിയിപ്പുമായി ബോർഡ് അധികൃതർ. അപേക്ഷാ ഫീസ് അടക്കുന്നതിനായി വെബ്സൈറ്റിൽ ലഭ്യമായ ഏത് ബാങ്ക് പേയ്മെന്റ് ഗേറ്റ്‌വേകളും വിദ്യാർഥികൾക്ക് ഉപയോഗിക്കാമെന്ന് സി.ബി.എസ്.ഇ വ്യക്തമാക്കി.
പുനർമൂല്യനിർണ്ണയ പോർട്ടലിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കാനറ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ഇന്ത്യൻ ബാങ്ക് എന്നീ നാല് ബാങ്കുകളുടെ പേയ്മെന്റ് ഗേറ്റ്‌വേകളാണ് നിലവിൽ ലഭ്യമാക്കിയിട്ടുള്ളത്. ഈ ബാങ്കുകളിൽ അക്കൗണ്ട് ഉള്ളവർക്ക് മാത്രമല്ല, ആർക്കും ഈ ഗേറ്റ്‌വേകൾ വഴി പണമടക്കാം. വിദ്യാർഥികൾക്ക് യു.പി.ഐ, നെറ്റ് ബാങ്കിങ്, ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് എന്നിവ ഉപയോഗിച്ച് തങ്ങളുടെ ഇടപാടുകൾ പൂർത്തിയാക്കാവുന്നതാണ്. ഔദ്യോഗിക അറിയിപ്പുകൾ മാത്രം ശ്രദ്ധിക്കണമെന്നും, തെറ്റായ വിവരങ്ങളിൽ വഞ്ചിതരാകരുതെന്നും ബോർഡ് വിദ്യാർഥികളോടും രക്ഷിതാക്കളോടും അഭ്യർത്ഥിച്ചു.
വൻതോതിൽ വിദ്യാർഥികൾ അപേക്ഷ സമർപ്പിക്കുന്നതിനിടെ, പോർട്ടലിനുനേരെ സൈബർ ആക്രമണ ശ്രമങ്ങളും ഉണ്ടായതായി സി.ബി.എസ്.ഇ അറിയിച്ചു. തിങ്കളാഴ്ച മാത്രം രണ്ട് മിനിറ്റിനുള്ളിൽ ഏകദേശം 1.5 ദശലക്ഷം ഹിറ്റുകൾ രേഖപ്പെടുത്തിയ 'ഡിനയൽ ഓഫ് സർവീസ്' (DoS) ആണ് പോർട്ടലിനുനേരെ ഉണ്ടായത്. കൂടാതെ, ഒരു ലക്ഷത്തിലധികം തവണ അനധികൃതമായി ഫയലുകൾ ആക്‌സസ് ചെയ്യാനും ശ്രമം നടന്നു. എന്നാൽ, ബോർഡിന്റെ സൈബർ സുരക്ഷാ വിഭാഗത്തിന്റെ കൃത്യമായ ഇടപെടലിലൂടെ ഈ ആക്രമണങ്ങളെല്ലാം പരാജയപ്പെടുത്താൻ സാധിച്ചു. സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കിയതിനാൽ വിദ്യാർഥികൾക്ക് തടസ്സമില്ലാതെ അപേക്ഷകൾ സമർപ്പിക്കാൻ കഴിയുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
ഫലപ്രഖ്യാപനത്തിന് പിന്നാലെ പോർട്ടലിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. വിദ്യാർഥികളുടെ ഫീഡ്‌ബാക്ക് മാനിച്ചുകൊണ്ട് കൂടുതൽ സാങ്കേതിക മെച്ചപ്പെടുത്തലുകൾ ഇതിനകം പോർട്ടലിൽ വരുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി 'സെഷൻ ടൈം ലിമിറ്റ്' നീട്ടുകയും, പേജ് ലോഡ് ആകുന്നതിലെ ബുദ്ധിമുട്ടുകൾ കുറക്കുകയും ചെയ്തിട്ടുണ്ട്. തിങ്കളാഴ്ച രാത്രി 10 മണി വരെയുള്ള കണക്കുകൾ പ്രകാരം, 14,000 വിദ്യാർഥികൾ ഒരേസമയം പോർട്ടൽ ഉപയോഗിക്കുകയും 28,000ത്തിലധികം അപേക്ഷകൾ വിജയകരമായി സമർപ്പിക്കുകയും ചെയ്തു.
ചൊവ്വാഴ്ച രാവിലെ 9:30 ആയപ്പോഴേക്കും ഏകദേശം 40,000 വിദ്യാർഥികൾക്ക് യാതൊരു തടസ്സവും കൂടാതെ അപേക്ഷകൾ പൂർത്തിയാക്കാൻ സാധിച്ചതായി സി.ബി.എസ്.ഇ അറിയിച്ചു. സാങ്കേതിക വിഭാഗം 24 മണിക്കൂറും നിരീക്ഷണം തുടരുന്നുണ്ടെന്നും വിദ്യാർഥികളുടെ വിവരങ്ങൾ സുരക്ഷിതമാണെന്നും ബോർഡ് ഉറപ്പുനൽകിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷകൾക്കുമായി വിദ്യാർഥികൾ സി.ബി.എസ്.ഇയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

