അപൂർവ തലയോട്ടി രോഗമുള്ള കുഞ്ഞിന് ലോകത്ത് ആദ്യമായി വിജയകരമായ സർജറി
text_fieldsറോറി പോട്ടർ
ലണ്ടൻ: യു.കെയിലെ ഡെർബിഷയറിൽ നിന്നുള്ള റോറി പോട്ടർ എന്ന ഒരു വയസ്സുകാരൻ വൈദ്യശാസ്ത്ര ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ചിരിക്കുകയാണ്. അപൂർവ്വമായ തലയോട്ടി വൈകല്യം പരിഹരിക്കുന്നതിനായി കസ്റ്റം-ഡിസൈൻ ചെയ്ത സൂപ്പർ-എലാസ്റ്റിക് സ്പ്രിങ്ങുകൾ ഉപയോഗിച്ചുള്ള ലോകത്തിലെ ആദ്യത്തെ നൂതന ചികിത്സക്കാണ് ഈ കുഞ്ഞ് വിധേയനായത്.
'സെജിറ്റൽ ക്രാനിയോസിനോസ്റ്റോസിസ്' (sagittal craniosynostosis) എന്ന അപൂർവ്വ ജന്മനാ ഉള്ള അവസ്ഥയാണ് റോറിക്ക് ബാധിച്ചിരുന്നത്. രണ്ടായിരത്തിൽ ഒരു കുഞ്ഞിന് മാത്രം കണ്ടുവരുന്ന ഈ അവസ്ഥയിൽ, കുഞ്ഞിന്റെ തലയോട്ടിയുടെ അസ്ഥികൾ ജനനത്തിന് മുൻപ് തന്നെ നേരത്തെ കൂടിച്ചേരുകയും, ഇത് തലച്ചോറിന്റെ സ്വാഭാവിക വളർച്ചയെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. ഇതിന്റെ ഫലമായി തലക്ക് അസാധാരണമായ നീളവും ഇടുങ്ങിയ രൂപവും ഉണ്ടാകുന്നു. ചികിത്സിച്ചില്ലെങ്കിൽ ഇത് കുഞ്ഞിന്റെ ബുദ്ധിപരമായ വളർച്ചയെയും, കാഴ്ചയെയും, കേൾവിയെയും ബാധിക്കുകയും ശ്വാസതടസ്സത്തിന് കാരണമാവുകയും ചെയ്യും.
സാധാരണയായി ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ ഡോക്ടർമാർ സ്റ്റെയിൻലെസ്സ് സ്റ്റീൽ സ്പ്രിങ്ങുകളാണ് തലയോട്ടിൽ ഘടിപ്പിക്കാറുള്ളത്. എന്നാൽ ഗ്രേറ്റ് ഓർമണ്ട് സ്ട്രീറ്റ് ഹോസ്പിറ്റലിലെയും യൂനിവേഴ്സിറ്റി കോളജ് ലണ്ടനിലെയും വിദഗ്ദ്ധർ ഇതിൽ ഒരു പടി കൂടി കടന്ന്, നിറ്റിനോൾ എന്ന നിക്കൽ-ടൈറ്റാനിയം മെമ്മറി അലോയ് ഉപയോഗിച്ച് നിർമിച്ച സ്പ്രിങ്ങുകൾ വിജയകരമായി പരീക്ഷിക്കുകയായിരുന്നു.
സി.ടി സ്കാനുകളുടെ സഹായത്തോടെ തയാറാക്കിയ ഡിജിറ്റൽ 3ഡി മോഡലുകൾ ഉപയോഗിച്ചാണ് ഓരോ കുഞ്ഞിന്റെയും ആവശ്യാനുസരണം കൃത്യമായ മർദം നൽകാൻ കഴിയുന്ന തരത്തിലുള്ള ഈ സ്പ്രിങ്ങുകൾ നിർമിച്ചിരിക്കുന്നത്. കുട്ടിയുടെ വളർച്ചക്കനുസരിച്ച് സ്വാഭാവികമായി വികസിക്കാൻ ഈ ലോഹത്തിന് കഴിയുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.
45 മിനിറ്റ് മാത്രം നീണ്ടുനിന്ന ശസ്ത്രക്രിയയിലൂടെയാണ് റോറിക്ക് ഈ പ്രത്യേക സ്പ്രിങ്ങുകൾ ഘടിപ്പിച്ചത്. ഇതിനായി ആശുപത്രിയിൽ ഒരു രാത്രി മാത്രമാണ് തങ്ങേണ്ടി വന്നത്. ഒമ്പത് ആഴ്ചകൾക്ക് ശേഷം കുട്ടിയുടെ തലയോട്ടി കൃത്യമായ രൂപത്തിലേക്ക് വളർന്നപ്പോൾ ഈ ഉപകരണങ്ങൾ സുരക്ഷിതമായി നീക്കം ചെയ്യുകയും ചെയ്തു. പരമ്പരാഗത രീതികളെ അപേക്ഷിച്ച് ശസ്ത്രക്രിയയുടെ സമയം ഗണ്യമായി കുറക്കാനും, രക്തമാറ്റത്തിന്റെ ആവശ്യം ഒഴിവാക്കാനും, ഭാവിയിൽ ഉണ്ടാകാനിടയുള്ള അധിക ശസ്ത്രക്രിയകൾ തടയാനും ഈ നവീന സാങ്കേതികവിദ്യക്ക് കഴിയുമെന്ന് ശസ്ത്രക്രിയാ വിദഗ്ദ്ധർ വ്യക്തമാക്കുന്നു.
തന്റെ മകൻ ഇപ്പോൾ വളരെ സന്തോഷവാനാണെന്നും എല്ലാ ബുദ്ധിമുട്ടുകളും പിന്നിട്ട് സാധാരണ കുട്ടികളെപ്പോലെ ഊർജ്ജസ്വലനായി കഴിയുന്നുവെന്നും റോറിയുടെ മാതാവ് പറഞ്ഞു. തങ്ങളെ സഹായിച്ച ഡോക്ടർമാർക്കും മുഴുവൻ വൈദ്യശാസ്ത്ര സംഘത്തിനും അവർ ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു.
പരമ്പരാഗത സ്റ്റെയിൻലെസ്സ് സ്റ്റീൽ സ്പ്രിങ്ങുകൾ ശക്തമാണെങ്കിലും അവക്ക് കൃത്യമായ ബലനിയന്ത്രണം സാധ്യമല്ലെന്നും, എന്നാൽ നിറ്റിനോൾ സ്പ്രിങ്ങുകൾ കൂടുതൽ വഴക്കവും മികച്ച ഫലങ്ങളും നൽകുന്നുണ്ടെന്നും ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ പ്രൊഫസർ ഒവാസെ ജീലാനി അഭിപ്രായപ്പെട്ടു. കുട്ടികളുടെ ആരോഗ്യ സംരക്ഷണ ചരിത്രത്തിൽ ഇതൊരു വലിയ നാഴികക്കല്ലാണെന്നാണ് വൈദ്യശാസ്ത്രം പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

