യു.എസിന്‍റേത് സായുധ കടൽകൊള്ള; ഉടൻ തിരിച്ചടിക്കും -ഇറാൻ
text_fieldsതെഹ്‌റാൻ: ഇറാനിയൻ കപ്പൽ പിടിച്ചെടുത്ത യു.എസ് നടപടി കടൽകൊള്ളയാണെന്നും ഇതിന് കനത്തതിരിച്ചടി നൽകുമെന്നും ഇറാൻ. അമേരിക്ക നടത്തിയത് വെടിനിർത്തൽ കരാറിന്റെ ലംഘനമാണെന്നും സായുധ കടൽക്കൊള്ളക്ക് ഇറാൻ സൈന്യം ഉടൻ പ്രതികാരം ചെയ്യുമെന്നും ഇറാൻ മിലിട്ടറി കമാൻഡായ ഖതം അൽ-അൻബിയ വക്താവ് പ്രതികരിച്ചു. സംഭവത്തിൽ ഇറാൻ മൗനം പാലിക്കില്ലെന്നും അമേരിക്കയ്ക്ക് ഉചിതമായ മറുപടി നൽകുമെന്നും മിലിട്ടറി കമാൻഡ് വക്താവ് വ്യക്തമാക്കി.
ഒമാൻകടലിൽവെച്ച് വെടിവെപ്പ് നടത്തിയശേഷമാണ് അമേരിക്ക കപ്പൽ പിടിച്ചെടുത്തത്. അമേരിക്കൻ മറീനുകൾ കപ്പലിൽ അതിക്രമിച്ചുകയറി നാവിഗേഷൻ സംവിധാനമടക്കം പ്രവർത്തനരഹിതമാക്കി. യു.എസ് സൈന്യത്തിന്റെ ഈ സായുധ കടൽക്കൊള്ളയ്‌ക്കെതിരേ ഇറാന്റെ സായുധ സേന ഉടൻ പ്രതികരിക്കും. ഇതിന് ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും ഇറാൻ വക്താവ് പറഞ്ഞു.
യു.എസ് ഏർപ്പെടുത്തിയ നാവിക ഉപരോധം ലംഘിക്കാൻ ശ്രമിച്ച 'തൂസ്ക' (TOUSKA) എന്ന കപ്പലാണ് നാവികസേന തടഞ്ഞത്. കപ്പൽ നിർത്താൻ തയാറാകാത്തതിനെ തുടർന്ന് വെടിവെച്ചതായും കപ്പൽ ഇപ്പോൾ യു.എസ് മറൈൻ സേനയുടെ കസ്റ്റഡിയിലാണെന്നും പ്രസിഡന്റ് ഡോണാൾഡ് ട്രംപ് അറിയിച്ചു.
യു.എസ് നാവികസേനയുടെ ഗൈഡഡ് മിസൈൽ ഡിസ്ട്രോയർ കപ്പലിന് മുന്നറിയിപ്പ് നൽകിയെങ്കിലും നിർത്താൻ തയാറായില്ല. ‘അവരുടെ കണക്കുകൂട്ടലുകൾ തെറ്റി. എൻജിൻ റൂമിലേക്ക് വെടിയുതിർത്ത് കപ്പൽ ഞങ്ങൾ അവിടെത്തന്നെ തടഞ്ഞു’ -ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചു. നേരത്തേ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുവെന്ന് ആരോപിച്ച് തൂസ്കയെ യു.എസ് ട്രഷറി വകുപ്പിന്റെ ഉപരോധ പട്ടികയിൽ ചേർത്തിരുന്നു.
പുതിയ സംഭ വികാസങ്ങൾ പാകിസ്താനിൽ വെച്ച് നടക്കാനിരുന്ന രണ്ടാം ഘട്ട സമാധാന ചർച്ചകളെ ബാധിക്കുമെന്ന ആശങ്കയിലാണ് ലോക രാജ്യങ്ങൾ. മേഖലയിൽ യു.എസ്.എസ് ജെറാൾഡ് ആർ ഫോർഡ് ഉൾപ്പെടെ മൂന്ന് യു.എസ് വിമാനവാഹിനിക്കപ്പലുകൾ നിലയുറപ്പിച്ചിട്ടുണ്ടെന്നാ് വിവരം. അമേരിക്ക ഇറാനെതിരെ വീണ്ടും ആക്രമണകത്തിന് കോപ്പുകൂട്ടുന്നതിന്‍റെ സൂചനയാണിതെന്നും വിലയിരുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

