ഇറാനിലെ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചിന് മേൽ അമേരിക്കയുടെ ഉപരോധം
text_fieldsവാഷിങ്ടൺ: പാശ്ചാത്യ ഉപരോധങ്ങൾ മറികടക്കാൻ ഇറാൻ സർക്കാരിനെയും നിരോധിത സ്ഥാപനങ്ങളെയും സഹായിച്ചുവെന്നാരോപിച്ച് ഇറാനിലെ ഏറ്റവും വലിയ ക്രിപ്‌റ്റോകറൻസി എക്‌സ്‌ചേഞ്ചായ 'നോബിടെക്‌സിന്' മേൽ അമേരിക്ക ഉപരോധം ഏർപ്പെടുത്തി. ഇറാനിലെ സെൻട്രൽ ബാങ്കിനും ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിനും വേണ്ടി കോടിക്കണക്കിന് ഡോളറിന്റെ ഇടപാടുകൾ ഈ പ്ലാറ്റ്‌ഫോം വഴി നടക്കുന്നുണ്ടെന്ന് ആരോപിച്ചാണ് യു.എസ് ട്രഷറി മന്ത്രാലയത്തിന്റെ നടപടി.
രാജ്യത്തെ സാമ്പത്തിക തകർച്ചക്കിടയിലും ഡിജിറ്റൽ ആസ്തികളെ ആശ്രയിക്കുന്ന ഇറാൻ ഭരണകൂടത്തിന്റെ ശ്രമങ്ങളെ 'ഉപരോധം മറികടക്കാനുള്ള നീക്കം' എന്നാണ് യു.എസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് വിശേഷിപ്പിച്ചത്. രാജ്യത്ത് ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ച സമയത്തും നോബിടെക്‌സ് തടസ്സമില്ലാതെ പ്രവർത്തിക്കുകയും വലിയ തോതിൽ സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്യുകയും ചെയ്തതായും റോയിട്ടേയ്സ് പുറത്തുവിട്ട റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.
എക്‌സ്‌ചേഞ്ചിന് പുറമെ, കമ്പനിയുമായി ബന്ധപ്പെട്ട പ്രധാന വ്യക്തികൾക്കെതിരെയും യു.എസ് നടപടിയെടുത്തിട്ടുണ്ട്. ഇറാന്റെ ഉന്നത നേതാക്കളുമായി അടുത്ത ബന്ധമുള്ള ഖരാസി കുടുംബത്തിലെ അംഗങ്ങൾക്കെതിരെയും, കമ്പനിയുടെ സി.ഇ.ഒ അമീർ ഹുസൈൻ റാദിനെയും ഉപരോധ പട്ടികയിൽ ഉൾപ്പെടുത്തി.
അതേസമയം, ഉപരോധ വാർത്തകളോട് പ്രതികരിക്കാൻ നോബിടെക്‌സ് അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല. തങ്ങൾക്ക് സർക്കാരുമായി നേരിട്ട് ബന്ധമില്ലെന്നും നിയമവിരുദ്ധമായ ഇടപാടുകളിൽ തങ്ങൾക്ക് അറിവില്ലെന്നുമാണ് ഏപ്രിലിൽ പുറത്തിറക്കിയ പ്രസ്താവനയിൽ കമ്പനി അവകാശപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

