ഓപ്പറേഷൻ സ്ലെഡ്ജ് ഹാമർ; യു.എസ്-ഇറാൻ യുദ്ധത്തിൽ സൈനിക നീക്കത്തിന്റെ പേര് മാറ്റാൻ നീക്കവുമായി യു.എസ്
text_fieldsവാഷിങ്ടൺ: യു.എസും ഇറാനും തമ്മിലുള്ള വെടിനിർത്തൽ ലംഘിക്കപ്പെട്ട് യുദ്ധം പുനരാരംഭിച്ചാൽ, ഇറാനിൽ നടന്നുകൊണ്ടിരിക്കുന്ന സൈനിക നീക്കത്തിന്റെ പേര് 'ഓപ്പറേഷൻ എപ്പിക് ഫ്യൂറി' എന്നതിൽ നിന്ന് 'ഓപ്പറേഷൻ സ്ലെഡ്ജ് ഹാമർ' എന്ന് മാറ്റാൻ യു.എസ് ആലോചിക്കുന്നതായി വാർത്താ മാധ്യമമായ എൻ.ബി.സി റിപ്പോർട്ട്. ഇറാനെതിരായ സൈനിക നടപടിക്ക് കോൺഗ്രസിന്റെ അനുമതി തേടുന്നതിനായി 60 ദിവസത്തെ അധിക സമയം കൂടി നേടിയെടുക്കാനുള്ള ഡോണൾഡ് ട്രംപിന്റെ നീക്കത്തിന്‍റെ ഭാഗമായാണ് ഇതിനെ വിലയിരുത്തുന്നത്.
നിലവിലെ യു.എസ് നിയമപ്രകാരം, സൈനിക നടപടി തുടങ്ങി 48 മണിക്കൂറിനുള്ളിൽ പ്രസിഡന്റ് കോൺഗ്രസിനെ വിവരം അറിയിക്കണം. കോൺഗ്രസ് ഇതിന് അംഗീകാരം നൽകുന്നില്ലെങ്കിൽ, 60 ദിവസത്തിനുള്ളിൽ സൈന്യത്തെ പിൻവലിക്കണം. 40 ദിവസത്തെ പോരാട്ടത്തിന് ശേഷമാണ് ഓപ്പറേഷൻ എപ്പിക് ഫ്യൂറി നിർത്തിവെച്ചത്. വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ പ്രധാന സൈനിക നടപടികൾ നിലച്ചതിനാൽ, 'വാർ പവേഴ്‌സ് റെസല്യൂഷൻ' നിശ്ചയിച്ചിട്ടുള്ള 60 ദിവസത്തെ പരിധി ഭരണകൂടം ഇതുവരെ ലംഘിച്ചിട്ടില്ലെന്നാണ് പെന്റഗണിന്റെ വാദം.
പുതിയ പേരും പുതിയ ദൗത്യവുമായി സൈനിക നടപടി പുനരാരംഭിക്കുന്നതിലൂടെ കോൺഗ്രസിന്റെ അനുമതി തേടാനുള്ള 60 ദിവസത്തെ സമയം വീണ്ടും ആദ്യം മുതൽ കണക്കാക്കാൻ സാധിക്കുമെന്ന് റിപ്പോർട്ട് പറയുന്നു. നേരത്തെ, ഓപ്പറേഷൻ എപ്പിക് ഫ്യൂറി അവസാനിച്ചതായും അമേരിക്ക തങ്ങളുടെ ലക്ഷ്യങ്ങൾ കൈവരിച്ചതായും വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞിരുന്നു.
ഏപ്രിൽ ആദ്യം വെടിനിർത്തൽ കരാറിലെത്തിയെങ്കിലും യു.എസും ഇറാനും തമ്മിലുള്ള സംഘർഷം അടുത്ത ദിവസങ്ങളിൽ വർധിച്ചുവരികയാണ്. ഹുർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം ഇറാൻ തടഞ്ഞു.
റിപ്പോർട്ടിലെ വിവരങ്ങൾ അനുസരിച്ച്, ഇറാനെതിരെ പുതിയ സൈനിക നീക്കത്തിന് ട്രംപ് ഇതുവരെ ഉത്തരവിട്ടിട്ടില്ല. എങ്കിലും ഭരണകൂടത്തിനുള്ളിൽ സൈനിക നീക്കത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമാണ്. വലിയ യുദ്ധം ഉടൻ ആരംഭിക്കാതെ തന്നെ ഇറാനെ സമ്മർദ്ദത്തിലാക്കുന്ന ഉപരോധ തന്ത്രമാണ് ലക്ഷ്യമിടുന്നതെന്നാണ് യു.എസ് സ്രോതസുകളിൽ നിന്നുള്ള വിവരം.
ഇറാൻ വിഷയത്തിൽ അടുത്ത നടപടികളെക്കുറിച്ച് ചർച്ച ചെയ്യാൻ താൻ ജനറൽമാരുടെ സംഘത്തെ കാണുമെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്. മാർക്കോ റൂബിയോ, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്, ജോയിന്റ് ചീഫ് ചെയർമാൻ ഡാൻ കെയ്ൻ എന്നിവരുൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ തന്ത്രപരമായ മാർഗങ്ങൾ അവലോകനം ചെയ്യുന്നതിനായി അടുത്തിടെ യോഗം ചേർന്നിരുന്നു.
ഫെബ്രുവരിയിൽ ഓപ്പറേഷൻ എപ്പിക് ഫ്യൂറി ആരംഭിച്ചപ്പോഴുള്ളതിനേക്കാൾ വലിയ സൈനിക സാന്നിധ്യം ഇപ്പോൾ പടിഞ്ഞാറൻ ഏഷ്യയിൽ യു.എസിനുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. കൂടുതൽ നാവികസേനാ വിഭാഗങ്ങളെയും സജ്ജീകരണങ്ങളെയും മേഖലയിൽ വിന്യസിച്ചിട്ടുണ്ട്. ട്രംപിന്റെ ചൈന സന്ദർശനവും ഈ നീക്കങ്ങളെ സ്വാധീനിക്കുന്നുണ്ടെന്നാണ് കരുതപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

