ഇറാനിൽ ആക്രമണം നടത്തി കുരുന്നുകളെ കൊന്നത് യു.എസ്; അന്വേഷണ വിവരം പുറത്ത്
text_fieldsവാഷിങ്ടൺ: ഇറാനിൽ ആക്രമണം നടത്തി കുരുന്നുകളെ കൊന്നത് യു.എസാണെന്ന് റിപ്പോർട്ട്. സൈനികതലത്തിൽ അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥരാണ് കണ്ടെത്തൽ നടത്തിയത്. റോയിട്ടേഴ്സാണ് വാർത്ത പുറത്തുവിട്ടത്. അന്വേഷണത്തിന്റെ കൂടുതൽ വിവരങ്ങൾ നിലവിൽ പുറത്തുവിടാൻ റോയിട്ടേഴ്സ് തയാറായിട്ടില്ല.
നേരത്തെ പെന്റഗൺ മേധാവി പീറ്റെ ഹെഗ്സെത്ത് സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. സംഭവത്തിന് പിന്നിൽ യു.എസ് ആകാനുള്ള സാധ്യതയുണ്ടെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത രണ്ട് സൈനിക ഉദ്യോഗസ്ഥരും അറിയിച്ചിട്ടുണ്ട്. അന്വേഷണം നടന്നുകൊണ്ടിരിക്കുന്നതിനാൽ ഇപ്പോൾ ഇതിനെ കുറിച്ച് പ്രതികരിക്കാനില്ലെന്ന് പെന്റഗൺ വക്താവ് വ്യക്തമാക്കി. എന്നാൽ, ഇറാനാണ് കുട്ടികളേയും സ്ത്രീകളേയും ലക്ഷ്യമിട്ട് ആക്രമണം നടത്തുന്നതെന്നും യു.എസ് അല്ലെന്നും വൈറ്റ് ഹൗസ് പ്രതികരിച്ചു. എന്നാൽ, മനപ്പൂർവം യു.എസ് ഇറാനിലെ സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യമിടില്ലെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റുബിയോ പറഞ്ഞു.
ഫെബ്രുവരി 28-ന്, യുദ്ധത്തിന്റെ ആദ്യഘട്ടത്തിലായിരുന്നു ആ സംഭവം. ടെഹ്റാനില്‍ നിന്ന് 965 കിലോമീറ്റര്‍ അകലെ, ഹോര്‍മുസ് കടലിടുക്കിന് സമീപമാണ് മിനാബ് എന്ന ചെറുപട്ടണം. ഇവിടെയുള്ള ഷജറ ത്വയ്യിബ എലിമെന്ററി സ്‌കൂളാണ് തകര്‍ത്തത്. ആക്രമണം നടക്കുമ്പോള്‍ കുട്ടികളും അധ്യാപകരും ക്ലാസിലുണ്ടായിരുന്നു.
ഇവര്‍ക്കുമേലാണ് മിസൈലുകള്‍ ആഞ്ഞുപതിച്ചത്. കുട്ടികള്‍ അടക്കം 175 പേരാണ് കൊല്ലപ്പെട്ടത്. മക്കളെ സ്‌കൂളിലേക്കയച്ച മാതാപിതാക്കള്‍ തകര്‍ന്ന സ്‌കൂളിനുമുന്നില്‍ പൊട്ടിക്കരയുന്ന ദൃശ്യങ്ങള്‍ ഹൃദയഭേദകമായിരുന്നു. നൂറുകണക്കിന് ചെറിയ ഖബറുകളില്‍ ഇവരെ അടക്കം ചെയ്യുന്ന ദൃശ്യങ്ങള്‍ ലോകത്തെ കരയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

