യുദ്ധം: ഇറാൻ ഭരണകൂടത്തിന് തകർച്ചാഭീഷണിയില്ലെന്ന് യു.എസ് ഇന്റലിജൻസ് റിപ്പോർട്ട്
text_fieldsന്യൂയോർക്ക്: രണ്ടാഴ്ചയോളമായി തുടരുന്ന യുഎസ്, ഇസ്രയേൽ ബോംബാക്രമണങ്ങൾക്ക് ശേഷവും ഇറാന്റെ ഭരണനേതൃത്വം സുശക്തമാണെന്നും തകർച്ചാഭീഷണിയിലല്ലെന്നും യു.എസ് ഇന്റലിജൻസ് റിപ്പോർട്ട്. വിശ്വസനീയമായി മൂന്ന് ഏജൻസികളെ ഉദ്ധരിച്ചാണ് ഇന്റലിജൻസ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്നും റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
ഭരണകൂടം തകർച്ചാ ഭീഷണിയിൽ അല്ലെന്നും, പൊതുജനങ്ങളുടെ മേൽ ഭരണകൂടത്തിനുള്ള നിയന്ത്രണം നഷ്ടപ്പെട്ടിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.യുദ്ധത്തിൽ ഇറാൻ സർക്കാർ തകരുമെന്ന് ഉറപ്പില്ലെന്ന് രഹസ്യ ചർച്ചകളിൽ പങ്കെടുത്ത ഇസ്രായേലി ഉദ്യോഗസ്ഥരും സമ്മതിച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
യുദ്ധത്തെത്തുടർന്ന് ആഗോള എണ്ണവില കുത്തനെ ഉയരുന്നത് ട്രംപ് സർക്കാരിനുമേൽ രാഷ്ട്രീയസമ്മർദം വർധിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ യുദ്ധം ഉടനെ തീർക്കുമെന്ന് യു.എസ് പ്രസിഡന്‍റ് ട്രംപ് പറഞ്ഞിരുന്നു. എന്നാൽ, യുദ്ധം എപ്പോൾ അവസാനിപ്പിക്കുന്നമെന്ന് തങ്ങൾ തീരുമാനിക്കുമെന്നായിരുന്നു ഇറാൻ ഭരണ കൂടത്തിന്‍റെ പ്രതികരണം. ഇതോടെ യു.എസിന്‍റെ താൽപ്പര്യത്തിന് അനുസരിച്ച് യുദ്ധം അവസാനിപ്പിക്കൽ ബുദ്ധിമുട്ടാകുമെന്നാണ് വിലയിരുത്തൽ.
എന്നാൽ ഇന്‍റലിജൻസ് റിപ്പോർട്ടിനെക്കുറിച്ച് പ്രതികരിക്കാൻ നാഷണൽ ഇന്റലിജൻസ് ഡയറക്ടറുടെയും സെൻട്രൽ ഇന്റലിജൻസ് ഏജൻസിയുടെയും ഓഫീസോ വൈറ്റ് ഹൗസോ തയ്യാറായിട്ടില്ല. ഫെബ്രുവരി 28നാണ് ഇസ്രായേലും യു.എസും സംയുക്തായി ഇറാനെ ആക്രമിക്കാൻ തുടങ്ങിയത്. ആക്രമണത്തിൽ ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയും മുതിർന്ന ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിരുന്നു. തുടർന്ന് ഇറാൻ ശക്തമായി തിരിച്ചടിക്കാൻ തുടങ്ങിയതോടെ പശ്ചിമേഷ്യൻ മേഖല സംഘർഷ ഭരിതമായിരിക്കുകയാണ്. യുദ്ധം തുടങ്ങുന്നതോടെ ഇറാനിലെ സ്ഥിതിഗതികൾ അസ്ഥിരമാണെന്നും ജനത തങ്ങൾക്ക് അനുകൂലമായി മാറുമെന്നുമായിരുന്നു യു.എസിന്‍റെ കണക്കുകൂട്ടൽ.
യുദ്ധത്തിന് വ്യത്യസ്ത കാരണങ്ങളാണ് ട്രംപ് ഭരണകൂടം നൽകുന്നത്. ഇറാനിലെ ഭരണമാറ്റത്തിനും ആണവ നിരായുധീകരണത്തിനുമാണ് യുദ്ധം എന്നാണ യു.എസ് പ്രസിഡന്‍റ് ട്രംപ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഇറാന്റെ ഭരണമാറ്റമാണ് യുദ്ധ ലക്ഷ്യം എന്നത് നിഷേധിക്കുകയാണ് ട്രംപിന്‍റെ മുതിർന്ന ഉപദേഷ്ടാക്കൾ. യു.എസും ഇസ്രായേലും ആക്രമണം തുടങ്ങിയതോടെ പശ്ചിമേഷ്യൻ രാജ്യങ്ങളിലെ യു.എസ് സൈനിക താവളങ്ങൾക്കുനേരെ ആക്രമണം കടുപ്പിച്ചിരിക്കുയാണ് ഇറാൻ. തന്ത്രപ്രധാനമായ ഹുർമുസ് കടലിടുക്ക് ഇറാൻ അടച്ചതോടെ വിവധ രാജ്യങ്ങളിൽ ഇന്ധന പ്രതിസന്ധിയും രൂക്ഷമായിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

