ഇറാൻ സമാധാന കരാറിന് തയാറായില്ലെങ്കിൽ ഏതു നിമിഷവും യുദ്ധം പുനരാരംഭിക്കാൻ യു.എസ് സൈന്യം സജ്ജം -പീറ്റ് ഹെഗ്‌സെത്ത്
text_fieldsവാഷിംങ്ടൺ: "ഇറാൻ സമാധാന കരാറിന് തയ്യാറായില്ലെങ്കിൽ ഏതു നിമിഷവും യുദ്ധം പുനരാരംഭിക്കാൻ യു.എസ് സൈന്യം സജ്ജമാണെന്ന്" പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിൻ്റെ മുന്നറിയിപ്പ്. വ്യാഴാഴ്ച പെന്റഗണിൽ നടന്ന വാർത്ത സമ്മേളനത്തിലാണ് അദ്ദേഹം അമേരിക്കയുടെ നിലപാട് വ്യക്തമാക്കിയത്.
ഇറാൻ ഭരണകൂടത്തിന് മുന്നിൽ അമേരിക്ക ഒരു അന്ത്യശാസനം വെച്ചിരിക്കുകയാണ്. പാകിസ്താന്റെ മധ്യസ്ഥതയിൽ നിലവിലുള്ള രണ്ടാഴ്ചത്തെ താൽക്കാലിക വെടിനിർത്തൽ അടുത്തയാഴ്ച അവസാനിക്കും. ഇതിനുള്ളിൽ സമാധാന കരാറിൽ ഒപ്പുവെച്ചില്ലെങ്കിൽ ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ, ഊർജ്ജ നിലയങ്ങൾ എന്നിവ ലക്ഷ്യമിട്ട് കനത്ത ബോംബാക്രമണം നടത്തുമെന്നാണ് ഹെഗ്‌സെത്തിന്റെ മുന്നറിയിപ്പ്.
യു.എസ് സൈന്യം ഇപ്പോൾ പൂർണ്ണ സജ്ജമാണെന്നും 'ലോക്ക്ഡ് ആൻഡ് ലോഡഡ്' അവസ്ഥയിലാണെന്നും പ്രതിരോധ സെക്രട്ടറി പറഞ്ഞു. ഇറാന്റെ ഇന്ധന വിതരണ ശൃംഖലകളും വൈദ്യുതി നിലയങ്ങളും തകർക്കാൻ പാകത്തിലാണ് യു.എസ് സൈന്യത്തിന്റെ വിന്യാസം." 'ഒരു നിമിഷത്തെ അറിയിപ്പിൽ' വലിയ രീതിയിലുള്ള സൈനിക നീക്കം നടത്താൻ സേനക്ക് കഴിയുമെന്ന്"-ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയർമാൻ ജനറൽ ഡാൻ കെയ്‌നും വ്യക്തമാക്കി.
ഇറാന്റെ വ്യാപാര മേഖലയെ തളർത്തുന്നതിനായി യു.എസ് ഇതിനകം തന്നെ നാവിക ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനോടകം തന്നെ 13 കപ്പലുകൾ ഇറാന്റെ തുറമുഖങ്ങളിലേക്ക് കടക്കാനാവാതെ തിരിച്ചയച്ചതായും റിപ്പോർട്ടുകളുണ്ട്. ഇറാന്റെ ആണവ പദ്ധതികൾ പൂർണ്ണമായും നിർത്തലാക്കുക എന്നതാണ് അമേരിക്കയുടെ പ്രധാന ലക്ഷ്യം. കൈവശമുള്ള എല്ലാ സമ്പുഷ്ട യുറേനിയവും അന്താരാഷ്ട്ര ഏജൻസികൾക്ക് കൈമാറണമെന്നത് ചർച്ചകളിലെ വിട്ടുവീഴ്ചയില്ലാത്ത വ്യവസ്ഥയാണ്. എന്നാൽ ഈ വ്യവസ്ഥകൾ അംഗീകരിക്കാൻ ഇറാൻ ഇതുവരെ തയ്യാറായിട്ടില്ലെന്ന് യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് വ്യക്തമാക്കി.
ഒരു വശത്ത് യുദ്ധഭീഷണി നിലനിൽക്കുമ്പോഴും, മറുവശത്ത് പാകിസ്താൻ സൈനിക മേധാവി ജനറൽ അസിം മുനീർ ഉൾപ്പെടെയുള്ളവർ ഇറാനിൽ ചർച്ചകൾ നടത്തിവരികയാണ്. "സമാധാനപരമായ ഒരു പരിഹാരമാണ് അമേരിക്ക ആഗ്രഹിക്കുന്നതെങ്കിലും, ഇറാൻ സഹകരിച്ചില്ലെങ്കിൽ 'ഒരു ബട്ടൺ അമർത്തുന്ന വേഗതയിൽ' ആക്രമണം പുനരാരംഭിക്കാൻ മടിക്കില്ലെന്ന്" ഹെഗ്‌സെത്ത് ആവർത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

