'ഇറാനുമായുള്ള യുദ്ധത്തിൽ ഇടപെട്ടാൽ നല്ല പണി തരും'; ചൈനക്കും റഷ്യക്കും ട്രംപിന്‍റെ മുന്നറിയിപ്പ്
text_fieldsഡൊണാൾഡ് ട്രംപ്
വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷത്തിൽ ചൈനയോ റഷ്യയോ നേരിട്ട് പങ്കാളികളാണെന്ന് കരുതുന്നില്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എന്നാൽ, ഈ രാജ്യങ്ങൾ ഏതെങ്കിലും വിധത്തിൽ ഇറാനുമായി ചേർന്ന് യുദ്ധത്തിൽ ഇടപെടുകയോ ആയുധങ്ങൾ നൽകുകയോ ചെയ്താൽ അതിന്റെ പ്രത്യാഘാതം വളരെ വലുതായിരിക്കുമെന്നും ട്രംപ് കർശന മുന്നറിയിപ്പ് നൽകി. ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്.
കഴിഞ്ഞ ദിവസം നടന്ന കൂടിക്കാഴ്ചയ്ക്കിടെ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് തനിക്ക് ചില ഉറപ്പുകൾ നൽകിയിരുന്നതായി ട്രംപ് പറഞ്ഞു. ഒരു കാരണവശാലും ഇറാന് ആയുധങ്ങൾ നൽകുകയോ വിൽക്കുകയോ ഇല്ലെന്നും ചൈനീസ് കമ്പനികൾ ഇതിൽ ഉൾപ്പെടില്ലെന്നും ഷി ജിൻപിങ് വ്യക്തമാക്കിയതായി ട്രംപ് അവകാശപ്പെട്ടു. ഉഭയകക്ഷി ബന്ധത്തിന്റെ പശ്ചാത്തലത്തിൽ ചൈനീസ് പ്രസിഡന്റിന്റെ വാക്കുകളിൽ പൂർണ്ണ വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനുപുറമേ, റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനുമായും സമാനമായ വിഷയം ചർച്ച ചെയ്തിരുന്നതായി ട്രംപ് വ്യക്തമാക്കി. യുക്രെയ്നിൽ യുദ്ധം നടക്കുന്നുണ്ടെങ്കിലും റഷ്യ ഇറാനിലേക്ക് ആയുധങ്ങൾ വിൽക്കില്ലെന്ന് പുടിൻ ഉറപ്പുനൽകിയിട്ടുണ്ടെന്ന് ട്രംപ് പറഞ്ഞു. ചൈനയും റഷ്യയും നിലവിൽ ഇറാൻ വിഷയത്തിൽ നേരിട്ട് ഇടപെടുന്നില്ലെന്നാണ് തന്റെ വിലയിരുത്തലെന്നും, എന്നാൽ ഭാവിയിൽ അതിന് മുതിർന്നാൽ അത് ആ രാജ്യങ്ങളുടെ താൽപ്പര്യങ്ങൾക്ക് തീർത്തും ദോഷകരമായിത്തീരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
ഇറാനെ ആയുധങ്ങൾ വാങ്ങാൻ സഹായിച്ചുവെന്നാരോപിച്ച് റഷ്യയിലെയും ചൈനയിലെയും ചില വ്യക്തികൾക്കും കമ്പനികൾക്കുമെതിരെ അമേരിക്ക ഇതിനോടകം ഉപരോധങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. മേഖലയിലെ സംഘർഷങ്ങൾ കൂടുതൽ സങ്കീർണ്ണമാകുന്നതിനിടെയാണ് ലോകരാഷ്ട്രങ്ങൾക്ക് ട്രംപ് പുതിയ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ആഗോളതലത്തിൽ രാഷ്ട്രീയമായി ഏറെ പ്രാധാന്യമുള്ളതാണ് നിലവിലുള്ള ഈ സംഭവവികാസങ്ങൾ. മിഡിൽ ഈസ്റ്റിലെ സംഘർഷാവസ്ഥ കൂടുതൽ സങ്കീർണ്ണമാകുന്നതിനിടയിലാണ് സൂപ്പർ പവറുകൾ തമ്മിലുള്ള ഈ വാക്പോരുകൾ പുറത്തുവരുന്നത്. അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്കാണ് ഈ മുന്നറിയിപ്പുകൾ വഴിതുറന്നിരിക്കുന്നത്. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് അന്താരാഷ്ട്ര നിരീക്ഷകർ വ്യക്തമാക്കുന്നു. സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കുന്നതിനുള്ള ചർച്ചകൾ ലോകരാജ്യങ്ങൾക്കിടയിൽ സജീവമായി നടക്കുന്നുണ്ടെങ്കിലും പ്രതിസന്ധിക്ക് പെട്ടെന്ന് പരിഹാരം കാണാനാകില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

