ഇറാന്‍റെ ഊർജ നിലയങ്ങളെ ആക്രമിക്കരുതെന്ന് ഇസ്രായേലിന് ട്രംപിന്‍റെ നിർദേശം
text_fieldsദോഹ/ വാഷിങ്ടൺ: ഇറാന്‍റെ പ്രകൃതി വാതക കേന്ദ്രങ്ങളെ ആക്രമിക്കരുതെന്ന് ഇസ്രായേലിന് ട്രംപിന്‍റെ നിർദേശം. പകരത്തിന് പകരമായി ഊർജ നിലയങ്ങളെ ആക്രമിക്കുന്നത് എണ്ണ, പ്രകൃതി വാതക വില ഉയരാൻ കാരണമാകുന്നതാണ് കാരണം. ഇസ്രായേലിന്‍റെ ആക്രമണത്തിന് പിന്നാലെ ഖത്തറിന്‍റെ റാസ് ലഫാൻ ഇന്‍റസ്ട്രിയൽ സിറ്റിയിൽ ഇറാൻ പ്രത്യാക്രമണം നടത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് ട്രംപിന്‍റെ നിർദേശം. ഖത്തറിലെ ഊർജ നിലയത്തിനുണ്ടായ നാശ നഷ്ടങ്ങൾ പരിഹരിച്ചെടുക്കാൻ വർഷങ്ങളെടുക്കും. ഹുർമുസിലൂടെ കടന്നുപോകുന്ന ചരക്കുകളെ വഴിതിരിച്ചു വിടാൻ കഴിയുന്ന ചെങ്കടലിലെ സൗദി അറേബ്യയുടെ പ്രധാന തുറമുഖവും ആക്രമിക്കപ്പെട്ടിരുന്നു.
'അങ്ങനെ ചെയ്യരുതെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്. അദ്ദേഹം ഇനി ചെയ്യില്ല'- 'ട്രംപ് ഓവൽ ഓഫീസിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. മിഡിൽ ഈസ്റ്റിലേക്ക് ആയിരക്കണക്കിന് യു.എസ് സൈനികരെ കൂടി അയക്കുന്നതിനെക്കുറിച്ച് ട്രംപ് ആലോചിക്കുന്നുണ്ടെന്ന് യു.എസ് ഉദ്യോഗസ്ഥർ റോയിട്ടേഴ്‌സിനോട് പറഞ്ഞു. എന്നാൽ ജപ്പാൻ പ്രധാനമന്ത്രി സനേ തകായിച്ചിയുമായുള്ള കൂടിക്കാഴ്ചയിൽ കരസേനയെ വിന്യസിക്കാൻ പദ്ധതിയില്ലെന്ന് ട്രംപ് പറഞ്ഞു.
ഇറാനിലെ സൗത്ത് പാർസ് ഗ്യാസ് ഫീൽഡിൽ ബോംബാക്രമണത്തിൽ ഇസ്രായേൽ തനിച്ചാണ് പ്രവർത്തിച്ചതെന്നും അത്തരം ആക്രമണങ്ങൾ ആവർത്തിക്കരുതെന്ന് ട്രംപ് ആവശ്യപ്പെട്ടതായും നെതന്യാഹു സ്ഥിരീകരിച്ചു. ഇറാൻ നശിപ്പിക്കപ്പെട്ടു. 20 ദിവസത്തെ യുഎസ്-ഇസ്രായേൽ വ്യോമാക്രമണങ്ങൾക്ക് ശേഷം യുറേനിയം സമ്പുഷ്ടീകരിക്കാനോ ബാലിസ്റ്റിക് മിസൈലുകൾ നിർമ്മിക്കാനോ അവർക്ക് ഇനി ശേഷിയില്ലെന്നും നെതന്യാഹു വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

