ആക്രമണം സംബന്ധിച്ച് ട്രംപ് നുണപറയുന്നു; ആണവകേന്ദ്രങ്ങൾക്ക് വലിയ നാശമുണ്ടായിട്ടില്ലെന്ന് ഇറാൻ
text_fieldsതെഹ്റാൻ: ഇറാൻ ആണവകേന്ദ്രങ്ങൾ ആക്രമിച്ചത് സംബന്ധിച്ച് ഡോണൾഡ് ട്രംപ് നുണ പറയുകയാണെന് ഇറാനിയൻ എം.പി മനാൻ റെയ്സി. കോം മേഖലയിൽ നിന്നുള്ള എം.പിയാണ് റെയ്സി. ആണവകേന്ദ്രങ്ങളിലെ ഭൂഗർഭഅറകൾക്ക് കാര്യമായ തകരാറുകൾ ഉണ്ടായിട്ടില്ലെന്ന് ഇറാൻ എം.പി വ്യക്തമാക്കി.
ഫോർഡോയിലെ ആണവകേന്ദ്രത്തിന് കാര്യമായ തകരാർ ഉണ്ടായിട്ടില്ലെന്ന് റെയ്സി പറഞ്ഞു. ചെറിയ കേടുപാടുകൾ മാത്രമാണ് ആണവകേന്ദ്രത്തിന് ഉണ്ടായത്. അത് പരിഹരിക്കാൻ പറ്റുന്ന തകരാറുകൾ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യു.എസ് ആക്രമണത്തെ തുടർന്ന് ആണവചോർച്ചയുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സമ്പുഷ്ടീകരിച്ച യുറേനിയം ആണവകേന്ദ്രങ്ങളിൽ നിന്ന് നേരത്തെ തന്നെ മാറ്റിയിരുന്നുവെന്നും ഇറാൻ അവകാശപ്പെട്ടു. എന്നാൽ, യു.എസ് ആക്രമണം ഇറാന്റെ ആണവപദ്ധതിയെ ബാധിച്ചോയെന്ന് വ്യക്തമല്ല. ഇന്ന് പുലർച്ചെയാണ് യു.എസ് ബോംബർ വിമാനങ്ങൾ ഇറാനിലെ ആണവകേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തിയത്.
ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായി അമേരിക്ക അറിയിച്ചിരുന്നു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് എക്‌സിലൂടെ ഈ വിവരം പങ്കുവെച്ചത്. ഫോർദോ, നതാൻസ്, ഇസ്ഹാൻ തുടങ്ങിയ കേന്ദ്രങ്ങളിലാണ് അമേരിക്കയുടെ ആക്രമണം.
ആക്രമണം പൂർത്തിയാക്കി അമേരിക്കൻ വിമാനങ്ങൾ മടങ്ങിയെന്നും ട്രംപ് പറഞ്ഞു. ഇറാൻ-ഇസ്രായേൽ സംഘർഷം തുടങ്ങി പത്താം നാളാണ് അമേരിക്ക നേരിട്ട് ആക്രമണം നടത്തുന്നത്. ഇറാന്റെ ഭാഗത്ത് എത്രത്തോളം നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് ഇപ്പോൾ വ്യക്തമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

