ഹുർമുസ് തുറന്നുകിടക്കുകയാണ്; യു.എസ് നാവികസേനയുടെ നിയന്ത്രണത്തിലാണെന്നും ട്രംപ്
text_fieldsവാഷിങ്ടൺ: ഹുർമുസ് കടലിടുക്ക് ലോകത്തിനായി തുറന്നിട്ടിരിക്കുകയാണെന്നും കടലിടുക്ക് പൂർണമായും യു.എസ് നാവികസേനയുടെ നിയന്ത്രണത്തിലാണെന്നുമുള്ള അവകാശവാദവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ വെച്ച് മാധ്യമങ്ങളോട് സംസാരിക്കവേയാണ് ഹുർമുസിലെ മൈനുകൾ അമേരിക്കൻ നാവികസേന പൂർണമായും നീക്കം ചെയ്തുവെന്നും ഇപ്പോൾ ഈ മേഖലയുടെ നൂറു ശതമാനം നിയന്ത്രണം തങ്ങളുടെ നാവിക സേനയുടെ കൈകളിലാണെന്നും ട്രംപ് പ്രഖ്യാപിച്ചത്.
നിലവിൽ ഒമാനുമായി ചേർന്ന് കടലിടുക്ക് തുറക്കാനുള്ള ഇറാന്റെ ശ്രമങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് ട്രംപ് പുതിയ അവകാശവാദവുമായി വന്നത്. ഇടക്കിടെ ഇറാൻ ഈ മേഖലയിൽ മൈനുകൾ നിക്ഷേപിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും, അമേരിക്കൻ സേന അത് വളരെ എളുപ്പത്തിൽ കണ്ടെത്തുകയും നിർവീര്യമാക്കുകയും ചെയ്യുന്നുണ്ടെന്ന് ട്രംപ് അവകാശപ്പെട്ടു. കഴിഞ്ഞ ഏപ്രിൽ പകുതി മുതൽ ഇറാനിയൻ തുറമുഖങ്ങളിൽ അമേരിക്ക ഏർപ്പെടുത്തിയ നാവിക ഉപരോധം കൂടുതൽ ശക്തമായി തുടരുകയാണെന്നും കടലിടുക്കിലെ അമേരിക്കൻ നിയന്ത്രണം ഉരുക്കുമതിൽ പോലെ അതിശക്തമാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.
അതേസമയം തങ്ങൾ തിരഞ്ഞെടുക്കുന്ന കപ്പലുകളെ മാത്രമേ കടലിടുക്ക് വഴി കടത്തിവിടുകയുള്ളൂ എന്ന് ട്രംപ് വ്യക്തമാക്കി. ഇറാനിലേക്ക് പോകാൻ ശ്രമിക്കുന്ന ഒറ്റ കപ്പലുകളെയും ഹുർമുസ് വഴി കടത്തിവിടില്ലെന്നും ഇറാനൊഴികെ മറ്റ് ലക്ഷ്യസ്ഥാനങ്ങളിലേക്ക് പോകുന്ന കപ്പലുകൾക്ക് ഈ ജലപാത ഇപ്പോൾ തടസ്സങ്ങളില്ലാതെ ഉപയോഗിക്കാമെന്നും ട്രംപ് വിശദീകരിച്ചു.
ഇതിനിടെ യുദ്ധം അവസാനിപ്പിക്കുന്നതിന് പുതിയ ഉപാധികളും ട്രംപ് മുന്നോട്ടുവെച്ചിട്ടുണ്ട്. രണ്ട് പതിറ്റാണ്ടിലേറെയായി യു.എസ് ലക്ഷ്യങ്ങൾക്കുനേരെ ഇറാൻ നടത്തിയ ആക്രമണങ്ങൾക്കും കഴിഞ്ഞ 50 വർഷത്തിനിടെ ഇറാനിൽ ഭരണകൂടം കൊലപ്പെടുത്തിയ പ്രതിഷേധക്കാരുടെ കുടുംബങ്ങൾക്കും ഇറാൻ നഷ്ടപരിഹാരം നൽകണമെന്നാണ് ട്രംപിന്റെ പുതിയ ആവശ്യം.
എന്നാൽ, മറുഭാഗത്ത് തങ്ങൾ മുന്നോട്ടുവെച്ച ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ ഹുർമുസ് കടലിടുക്ക് പൂർണമായും അടഞ്ഞുകിടക്കുമെന്നാണ് ഇറാനിയൻ ഉദ്യോഗസ്ഥർ തറപ്പിച്ചു പറയുന്നത്. അമേരിക്ക ഏർപ്പെടുത്തിയിട്ടുള്ള നാവിക ഉപരോധം പിൻവലിക്കണം എന്നതാണ് ഇതിൽ പ്രധാനം. ഒമാനുമായി ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും, അതുകൊണ്ടുമാത്രം ഈ ജലപാത പൂർണമായി തുറക്കില്ലെന്ന് ഇറാൻ നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്.
നിലവിൽ ഇറാനിലേക്ക് കൂടുതൽ സൈനിക ആക്രമണങ്ങൾ നടത്തുന്നതിന് പകരം, കടുത്ത ഉപരോധങ്ങളിലൂടെ ഇറാനെ വലിയ സാമ്പത്തിക പ്രതിസന്ധിയിലാക്കാനാണ് ട്രംപ് ഇപ്പോൾ ലക്ഷ്യമിടുന്നത്. അമേരിക്കയിൽ മിഡ്ടേം തെരഞ്ഞെടുപ്പ് അടുക്കുന്നതുകൊണ്ടാണ് പുതിയ ആക്രമണങ്ങൾ നിർത്തിവെക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

