'സയണിസ്റ്റ് രാഷ്ട്രത്തെ ദയയില്ലാതെ ആക്രമിക്കും'; ട്രംപിന്റെ ഭീഷണിക്ക് മറുപടിയുമായി ഖാംനഈ
text_fieldsതെഹ്റാൻ: സയണിസ്റ്റ് രാഷ്ട്രത്തെ ദയയില്ലാതെ ആക്രമിക്കുമെന്ന ഭീഷണിയുമായി ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖാംനഈ. പോരാട്ടം തുടങ്ങിയെന്നും സയണിസ്റ്റ് രാജ്യത്തിന് കനത്ത മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു. രണ്ട് എക്സ് പോസ്റ്റുകളിലൂടെയാണ് കഴിഞ്ഞ ദിവസത്തെ ട്രംപിന്റെ ഭീഷണിക്ക് ഖാംനഈ മറുപടി നൽകിയത്.
ആദ്യ പോസ്റ്റിൽ യുദ്ധം തുടങ്ങിയെന്ന വാക്യത്തിനൊപ്പം വാളുമായി കോട്ടക്ക് മുന്നിൽ നിൽക്കുന്ന ഒരാളുടെ ചിത്രവും ഖാംനഈ പങ്കുവെച്ചിട്ടുണ്ട്. ഏഴാം നൂറ്റാണ്ടിൽ ഷിയ ഇസ്ലാമിലെ ആദ്യ ഇമാം ജൂത പട്ടണം കീഴടക്കിയതിന്റെ ഓർമ പങ്കുവെക്കുന്നതാണ് ഖാംനഈയുടെ പോസ്റ്റ്.
കഴിഞ്ഞ ദിവസം ഇറാനോട് നിരുപാധിക കീഴടങ്ങൽ ആവശ്യപ്പെട്ട ട്രംപ്, ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ എവിടെയാണ് ഒളിച്ചിരിക്കുന്നതെന്ന് അറിയാമെന്നും പറഞ്ഞിരുന്നു.
ട്രൂത്ത് സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് ട്രംപിന്‍റെ മുന്നറിയിപ്പ്. ‘പരമോന്നത നേതാവ് എന്ന് വിളിക്കപ്പെടുന്ന ആള്‍ എവിടെ ഒളിച്ചിരിക്കുന്നു എന്ന് ഞങ്ങള്‍ക്ക് കൃത്യമായി അറിയാം. അദ്ദേഹം എളുപ്പമുള്ള ലക്ഷ്യമാണ്, എന്നാല്‍ അവിടെ സുരക്ഷിതനാണ്. അദ്ദേഹത്തെ ഇല്ലാതാക്കാൻ ഞങ്ങള്‍ ഇപ്പോൾ ഉദ്ദേശിക്കുന്നില്ല. എന്നാല്‍ സാധാരണക്കാരെയും അമേരിക്കന്‍ സൈനികരെയും മിസൈലുകള്‍ ലക്ഷ്യമിടുന്നത് ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഞങ്ങളുടെ ക്ഷമ നശിച്ചുകൊണ്ടിരിക്കുകയാണ്’ -ട്രംപ് കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

