ഭീഷണിക്ക് കീഴിൽ ചർച്ചയില്ലെന്ന് ഇറാൻ; ഉപരോധം തുടരുമെന്ന് ട്രംപ്; സമാധാന നീക്കങ്ങൾ അനിശ്ചിതത്വത്തിൽ
text_fieldsതെഹ്‌റാൻ: ഇറാനെതിരെ അമേരിക്കയും ഇസ്രായേലും നടത്തുന്ന യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര നീക്കങ്ങൾ പ്രതിസന്ധിയിൽ. ഭീഷണിയുടെ നിഴലിൽ നിന്നുകൊണ്ടുള്ള യാതൊരു ചർച്ചക്കും തങ്ങൾ തയ്യാറല്ലെന്ന് ഇറാൻ വ്യക്തമാക്കി. സമാധാന ചർച്ചകൾക്ക് ഇറാൻ വഴങ്ങണമെങ്കിൽ ആദ്യം ഭീഷണികൾ അവസാനിപ്പിക്കണമെന്ന നിലപാടിലാണ് തെഹ്‌റാൻ.
അതേസമയം ഇറാനിയൻ തുറമുഖങ്ങൾക്കുമേൽ ഏർപ്പെടുത്തിയിരിക്കുന്ന നാവിക ഉപരോധം തുടരുമെന്ന് യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഒരു അന്തിമ കരാറിൽ ഒപ്പുവെക്കാൻ ഇറാൻ തയ്യാറാകാത്തിടത്തോളം കാലം ഉപരോധം പിൻവലിക്കില്ലെന്ന് ട്രംപ് ആവർത്തിച്ചു. ഇരുപക്ഷവും നിലപാടുകളിൽ ഉറച്ചുനിൽക്കുന്നതോടെ മേഖലയിലെ സംഘർഷം എന്ന് അവസാനിക്കുമെന്ന കാര്യത്തിൽ വലിയ അനിശ്ചിതത്വം തുടരുകയാണ്.
ഇതിനിടെ സമാധാന ചർച്ചകൾക്കായി അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് ചൊവ്വാഴ്ച പാകിസ്താനിലേക്ക് തിരിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇസ്‌ലാമാബാദിൽ വെച്ച് നടക്കുന്ന ചർച്ചകളിൽ ഇറാൻ പ്രതിനിധികളുമായി വാൻസ് കൂടിക്കാഴ്ച നടത്തുമെന്നാണ് പ്രമുഖ വാർത്താ ഏജൻസിയായ ആക്സിയോസ് റിപ്പോർട്ട് ചെയ്തത്.
വെടിനിർത്തൽ കരാർ അവസാനിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെയാണ് അമേരിക്കൻ നാവിക സേന ഇറാന്റെ ചരക്കുകപ്പൽ പിടിച്ചെടുത്തത്. ഇതോടെ ഹുർമുസ് കടലിടുക്ക് വീണ്ടും അടക്കുകയും അമേരിക്കൻ നാവിക സേനക്ക് നേരേ ഇറാൻ ഡ്രോണാക്രമണം നടത്തുകയും ചെയ്തിരുന്നു. തുടർന്ന് ഹുർമുസിൽ യു.എസ് നടപടി കടുപ്പിച്ച സാഹചര്യത്തിൽ സമാധാന ചർച്ചയെക്കുറിച്ച് ആലോചിക്കുന്നില്ലെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും പ്രതികരിച്ചതോടെയാണ് ചർച്ചകൾ അനിശ്ചിതത്വമായത്.
തിങ്കളാഴ്ച പുലർച്ചെയാണ് ഇറാന്റെ കപ്പൽ യു.എസ് പിടിച്ചെടുത്തത്. ചൈനയിൽനിന്ന് ഇറാനിലേക്ക് വന്നുകൊണ്ടിരുന്ന കപ്പലായിരുന്നു ഇത്. ഉപരോധം മറികടന്ന് കപ്പൽ മുന്നേറാൻ ശ്രമിച്ചപ്പോഴാണ് തടഞ്ഞതെന്നാണ് യു.എസ് വാദം. യു.എസ്.എസ് സുപ്രവാൻസ് എന്ന നാവികസേനാ കപ്പൽ ഇറാൻ കപ്പലിന് കൃത്യമായ മുന്നറിയിപ്പ് നൽകിയതായും യു.എസ് പറഞ്ഞു. നിലവിൽ യു.എസിന്റെ നിയന്ത്രണത്തിലാണ് പിടിച്ചെടുക്കപ്പെട്ട കപ്പൽ. സംഭവത്തെ കടൽക്കൊള്ളയെന്നാണ് ഇറാൻ വിശേഷിപ്പിച്ചത്. ഇത് വെടിനിർത്തൽ കരാറിന്റെ ലംഘനമായും വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. ഏപ്രിൽ 22 വരെയാണ് ഇറാൻ-യു.എസ് വെടിനിർത്തൽ ധാരണ. ഇതിനുമുമ്പ്, കരാറിലെത്തിയില്ലെങ്കിൽ പശ്ചിമേഷ്യ വീണ്ടും സംഘർഷത്തിലേക്ക് നീങ്ങുമെന്ന ആശങ്ക ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

