സെനഗലിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്നു: പ്രധാനമന്ത്രിക്ക് പിന്നാലെ പാർലമെന്റ് സ്പീക്കറും രാജി വെച്ചു
text_fieldsഡാക്കർ: സെനഗലിൽ ഭരണകക്ഷിയിലെ ആഭ്യന്തര തർക്കങ്ങളെത്തുടർന്ന് രാഷ്ട്രീയ പ്രതിസന്ധി അതീവ ഗുരുതരമാകുന്നു. പ്രധാനമന്ത്രി ഉസ്മാനെ സോങ്കോയെ പദവിയിൽ നിന്ന് നീക്കി രണ്ട് ദിവസത്തിന് പിന്നാലെ പാർലമെന്റ് സ്പീക്കർ എൽ മാലിക് എഞ്ജായ് രാജി പ്രഖ്യാപിച്ചു.
പ്രസിഡന്റ് ബാസിറൂ ദിയോമേ ഫായെയുമായുള്ള അഭിപ്രായവ്യത്യാസങ്ങളെത്തുടർന്നാണ് സോങ്കോയെ കഴിഞ്ഞ വെള്ളിയാഴ്ച പുറത്താക്കിയത്. ഇതിന് തൊട്ടുപിന്നാലെയാണ് സോങ്കോയുടെ അടുത്ത അനുയായി കൂടിയായ സ്പീക്കർ എൽ മാലിക് എഞ്ജായിയുടെ അപ്രതീക്ഷിത രാജി. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നും, രാജ്യത്തിന്റെ പൊതുതാത്പര്യവും ഭരണഘടനാ സ്ഥാപനങ്ങളുടെ സുതാര്യതയും മുൻനിർത്തിയാണ് പദവി ഒഴിയുന്നതെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.
എന്നാൽ നിലവിൽ പാർലമെന്റിൽ ഭൂരിപക്ഷമുള്ള ഭരണകക്ഷിയായ പാസ്റ്റെഫ് പാർട്ടിയുടെ തലപ്പത്തേക്ക് ഉസ്മാനെ സോങ്കോക്ക് തിരിച്ചെത്താൻ സ്പീക്കറുടെ രാജി വഴിയൊരുക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ഇത് വരും ദിവസങ്ങളിൽ പ്രസിഡന്റ് ഫായെക്ക് കൂടുതൽ രാഷ്ട്രീയ വെല്ലുവിളികൾ ഉയർത്തിയേക്കും. അഴിമതിക്കെതിരെ പോരാടുമെന്ന വാഗ്ദാനവുമായി 2024 ൽ അധികാരത്തിലേറിയ സഖ്യത്തിലാണ് ഇപ്പോൾ നാടകീയമായ വിള്ളലുകൾ വീണിരിക്കുന്നത്.
രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടയിലാണ് പുതിയ രാഷ്ട്രീയ നീക്കങ്ങൾ. ഐ.എം.എഫുമായി 1.8 ബില്യൺ ഡോളറിന്റെ വായ്പാ ചർച്ചകൾ ജൂൺ രണ്ടാം വാരത്തിൽ പുനരാരംഭിക്കാനിരിക്കെ ഇപ്പോഴത്തെ ആഭ്യന്തര കലാപം ചർച്ചകളെയും സാമ്പത്തിക പരിഷ്കരണങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

