ഇസ്രായേലിൽ ഒമ്പത് പേർ കൊല്ലപ്പെട്ടു; ഇറാന്റെ മിസൈൽ പതിച്ചത് ബോംബ് ഷെൽട്ടറിൽ
text_fieldsതെൽഅവീവ് ബെയ്ത്ത് ശെമേശിൽ ഇറാൻ ആക്രമണത്തിൽ തകർന്ന കെട്ടിടങ്ങൾ
തെൽഅവീവ്: ആയത്തുല്ല അലി ഖാംനഈയുടെ രക്തസാക്ഷ്യത്തിന് പ്രതികരണമായി ഇറാൻ നടത്തിയ പ്രത്യാക്രമണത്തിൽ ഇസ്രായേലിന് കനത്ത പ്രഹരം. ഇറാൻ തൊടുത്ത ബാലിസ്റ്റിക് മിസൈൽ പതിച്ച് ഒമ്പതുപേർ കൊല്ലപ്പെട്ടതായി ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു. ഇരുപതിലേറെ പേർക്ക് പരിക്കേറ്റു.
ബെയ്ത്ത് ശെമേശിലെ ബോംബ് ഷൈൽട്ടറിലാണ് മിസൈലാക്രമണം നടന്നതെന്ന് ഇസ്രായേൽ പ്രതിരോധ വകുപ്പ് അറിയിച്ചു. നേരത്തെ എട്ടുപേരുടെ മരണമാണ് സ്ഥിരീകരിച്ചത്. തുടർന്ന് അവശിഷ്ടങ്ങൾക്കടിയിൽ നടത്തിയ തെരച്ചിലിൽ മറ്റൊരു മൃതദേഹം കൂടി കണ്ടെത്തുകയായിരുന്നു.
നഗരത്തിലെ ജനവാസ മേഖലയിലാണ് ഇറാന്റെ മിസൈൽ പതിച്ചത്. ഒരു സിനഗോഗിനും ആക്രമണത്തിൽനിന്ന് രക്ഷതേടാൻ ഉപയോഗിക്കുന്ന പബ്ലിക് ബോംബ് ഷെൽട്ടറിനും ചുറ്റുമുള്ള വീടുകൾക്കും വ്യാപകമായ നാശനഷ്ടങ്ങൾ നേരിട്ടു. സ്ഥലത്തുണ്ടയിരുന്ന 20 പേരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് ബെയ്ത്ത് ശെമേശ് മേയർ ശാമുവൽ ഗ്രീൻബെർഗ് പറഞ്ഞു. മിസൈൽ ആക്രമണം നടന്ന സ്ഥലത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും ഷെൽട്ടറിൽ അഭയംതേടിയവരാണെന്ന് ജറുസലേം ജില്ലാ പൊലീസ് മേധാവി ഡെപ്യൂട്ടി കമ്മീഷണർ അവ്‌ഷലോം പെലെഡ് പറഞ്ഞു.
അമേരിക്കയും ഇസ്രായേലും ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു ശക്തി ഉപയോഗിച്ച് അവരെ ആക്രമിക്കുമെന്ന് ഇറാൻ ഇസ്‍ലാമിക് റെവല്യൂഷണറി ഗാർഡ് മുൻ സൈനിക ഉദ്യോഗസ്ഥനും സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറിയുമായ അലി ലാരിജാനി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ‘ഇന്നലെ അമേരിക്കയിലും ഇസ്രായേലിലും ഇറാന്റെ മിസൈലുകൾ വർഷിച്ചു, അവർക്ക് നാശനഷ്ടം നേരിട്ടു. അവർ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു ശക്തി ഉപയോഗിച്ച് ഇന്ന് നമ്മൾ അവരെ ആക്രമിക്കും’ -അദ്ദേഹം എക്സിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

