അനധികൃത കുടിയേറ്റം: ട്രംപ് ഭരണകൂടത്തിന്റെ പുതിയ കണക്കുകൾ പുറത്ത്
text_fieldsക്രിസ്റ്റി നോം
വാഷിങ്ടൺ: ഡോണാൾഡ് ട്രംപിന്റെ രണ്ടാം ഊഴത്തിൽ നടപ്പിലാക്കിയ കർശനമായ നിയമപരിപാലനത്തിന്റെ ഫലമായി ഏകദേശം മുപ്പത് ലക്ഷത്തോളം അനധികൃത കുടിയേറ്റക്കാർ അമേരിക്ക വിട്ടതായി ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (DHS) സെക്രട്ടറി ക്രിസ്റ്റി നോം വെളിപ്പെടുത്തി. ചൊവ്വാഴ്ച നിയമനിർമാതാക്കൾക്ക് മുന്നിൽ ഭരണകൂടത്തിന്റെ കുടിയേറ്റ നയങ്ങളെ പ്രതിരോധിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അവർ. ഏകദേശം 30 ലക്ഷം പേർ രാജ്യം വിട്ടു. ഇതിൽ 22 ലക്ഷം പേർ സ്വമേധയാ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങിയവരാണ്. 6,75,000 പേരെ തടഞ്ഞുവെക്കുകയോ നാടുകടത്തുകയോ ചെയ്തു.
ബൈഡൻ ഭരണകൂടത്തിന്റെ ശരാശരിയുമായി താരതമ്യം ചെയ്യുമ്പോൾ തെക്കുപടിഞ്ഞാറൻ അതിർത്തിയിലെ കുടിയേറ്റക്കാരുടെ എണ്ണത്തിൽ 96 ശതമാനം കുറവുണ്ടായി. യു.എസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷന്റെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണിതെന്ന് നോം അവകാശപ്പെട്ടു. 2024ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് അതിർത്തി വഴിയുള്ള ഫെന്റാനിൽ കടത്ത് 56 ശതമാനത്തിലധികം കുറഞ്ഞു. ഏകദേശം 170 കോടി മാരകമായ ലഹരിമരുന്ന് ഡോസുകൾ പിടിച്ചെടുത്തതായും നോം പറഞ്ഞു.
1,500ലധികം ഭീകരവാദികളെയും 7,700ലധികം ഗുണ്ടാസംഘാംഗങ്ങളെയും ഐ.സി.ഇ അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരിൽ ഭൂരിഭാഗം പേർക്കും ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് സെക്രട്ടറി വ്യക്തമാക്കി. മുൻ ഭരണകൂടത്തിന്റെ കാലത്ത് കാണാതായ ഏകദേശം 4,50,000 കുട്ടികളിൽ 1,45,000 പേരെ നിലവിലെ ഭരണകൂടം കണ്ടെത്തിയതായി നോം അറിയിച്ചു. ബാക്കിയുള്ള എല്ലാ കുട്ടികളെയും കണ്ടെത്തുന്നതുവരെ തങ്ങൾ വിശ്രമിക്കില്ലെന്നും അവർ കൂട്ടിച്ചേർത്തു.
ഭരണകൂടത്തിന്റെ കണക്കുകളെ ഡെമോക്രാറ്റുകൾ എതിർത്തു. അറസ്റ്റ് ചെയ്യപ്പെട്ടവരിൽ 14 ശതമാനത്തിൽ താഴെ ആളുകൾക്ക് മാത്രമേ അക്രമാസക്തമായ കുറ്റകൃത്യങ്ങളിൽ പങ്കുള്ളൂ എന്ന് സെനറ്റർ റിച്ചാർഡ് ഡർബിൻ ചൂണ്ടിക്കാട്ടി. ദിവസം 3,000 പേരെ അറസ്റ്റ് ചെയ്യുക എന്ന ക്വാട്ട നിശ്ചയിക്കുന്നത് നിയമപരമായ നടപടികളെ ബാധിക്കുമെന്നും അദ്ദേഹം വിമർശിച്ചു. അതേസമയം, കോൺഗ്രസ് പാസാക്കിയ നിയമങ്ങൾ നടപ്പിലാക്കുക മാത്രമാണ് തങ്ങൾ ചെയ്യുന്നതെന്ന് ക്രിസ്റ്റി നോം വ്യക്തമാക്കി. ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബങ്ങൾക്കും നേരെയുള്ള വധഭീഷണികളിൽ 8,000 ശതമാനം വർധനവ് ഉണ്ടായതായും അവർ ആശങ്ക പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

